‘ഇന്ന് ആരെയാണാവോ ഞാന്‍ കണി കണ്ടത്?’ എന്തെങ്കിലും അനിഷ്ടം സംഭവിച്ചാല്‍ ആരിലും ഉണ്ടാകുന്ന ആത്മഗതമാണിത്. കേരളത്തില്‍ വിഷു ഒരു പ്രധാന ആഘോഷമാണ്. അതിന്റെ പ്രധാന ചടങ്ങാണ് കണികാണല്‍. കൊന്നപ്പൂവും, കാര്‍ഷികാഭിവൃദ്ധിയുടെ പ്രതീകമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളും, സ്വര്‍ണവും പലഹാരങ്ങളും നാണയങ്ങളും നിരത്തി അതിന് നടുവില്‍ ശ്രീകൃഷ്ണന്റെ രൂപവും വച്ച് കണി കണ്ടുണര്‍ന്നാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ചില കണികള്‍ കെണിയാകുമെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളിലെ ശിശുവാണല്ലോ മംഗളം ടി.വി. മംഗളം മിഴിതുറന്ന് കണ്ടത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമാണ്. പിണറായിയുടെ മുഖംതന്നെ ആദ്യം കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരിക്കുമല്ലോ ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ആര്.അജിത്കുമാര്‍. പഴയ സ്റ്റുഡന്റ്സ് ഫെഡറേഷന് പ്രവര്‍ത്തകനായ അജിത്കുമാറും സഹപ്രവര്‍ത്തകരും ഇപ്പോള്‍ ജയിലിലാണ്. ഏതാണ്ട് കാല് നൂറ്റാണ്ടിലധികമായി പത്രവര്‍ത്തനമേഖലയില്‍ സജീവ സാന്നിധ്യമായ അജിത്കുമാറിന് വിപുലമായ സൗഹൃദവലയമുണ്ട്. രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥരുമെല്ലാം സുഹൃത്തുകളായി ഉണ്ടായിട്ടും ജയിലിലേക്കാനയിക്കപ്പെട്ടത് കണിഫലം എന്നല്ലാതെ എന്തുപറയാന്‍. മംഗളം ചാനല്‍ ഒരു തെറ്റ് ചെയ്തു എന്ന് ചാനല്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ചാനലിനെ ന്യായീകരിക്കാന്‍ തുനിയുന്നില്ല. പക്ഷേ ആ തെറ്റിനേക്കാള്‍ ഗുരുതരമാണ് കേസിലകപ്പെട്ട മാധ്യമപ്രവര്‍ത്തക നല്കിയ പരാതി. പുറത്തുപോകേണ്ടിവന്ന മന്ത്രി തന്നെ ഫോണില്‍ വിളിച്ച് ശല്യംചെയ്യുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത് പതിവാണെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് മന്ത്രി ഗോവയില്‍നിന്ന് വിളിച്ചപ്പോള്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്തതെന്ന് പറയുന്നു. ഒരു മന്ത്രി എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണത്. സ്വകാര്യ സംഭാഷണത്തിലെ മന്ത്രിയുടെ മൊഴി ചാനല്‍ പരസ്യമാക്കുകയാണുണ്ടായത്. തനിക്ക് തെറ്റുപറ്റിയെന്ന് മന്ത്രിക്കും ബോധ്യപ്പെട്ടു.
അതുകൊണ്ടാണല്ലോ ധാര്‍മ്മികത ചൂണ്ടിക്കാട്ടി എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവച്ചത്.
തെറ്റ് ചെയ്തിട്ടില്ലെന്ന് ആദ്യദിവസം പ്രസ്താവിക്കാന്‍ മന്ത്രി തയ്യറായില്ല. മാത്രമല്ല, ഗോവയില്‍ പോയതായും അവിടെനിന്ന് ആരെയൊക്കെയോ വിളിച്ചിട്ടുണ്ടെന്നും പിന്നീട് വിശദീകരിച്ചിട്ടുണ്ട്. വിവാദമായ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല, ചില വാക്കുകള്‍ താന്‍ പറഞ്ഞത് തന്നെയാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ മന്ത്രിയാണോ കടുത്ത കുറ്റംചെയ്തത്? അതോ ഒരു മന്ത്രിയുടെ അശ്ലീലസംഭാഷണമെന്നുപറഞ്ഞ് അത് കേള്‍പ്പിച്ചതോ? കേള്‍പ്പിച്ചവരെ ഏതായാലും അകത്താക്കി. യുവതിയുടെ പരാതി ലഭിച്ചിട്ട് ദിവസങ്ങളായല്ലോ. എന്തേ മുന്മന്ത്രിയെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറായില്ല. തന്നെ കെണിയില്‍പ്പെടുത്തി അപമാനിച്ചു എന്നൊരു പരാതി ശശീന്ദ്രനില്ല. പരാതിയുണ്ടെങ്കില്‍ മാനനഷ്ടത്തിന് കേസെടുക്കുകയാണ് ചെയ്യേണ്ടിയിരിക്കുന്നത്. അതൊന്നും സംഭവിച്ചില്ല. പകരം ഒരു ചാനല്‍ ശിശുവിന്റെ കഴുത്തിന് കുത്തിപ്പിടിക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്.
വേണമെങ്കില്‍ ചക്ക വേരിലും എന്നാണല്ലൊ. ചടുലമായ നീക്കത്തിലൂടെ ചാനല്‍ പ്രവര്‍ത്തകരെ അകത്തിടാന്‍ പോലീസിനായി. ആ ചടുലതയുടെ മറ്റൊരു ഉദാഹരണമാണ് ഏപ്രില്‍ അഞ്ചിന് തലസ്ഥാനത്ത് കണ്ടത്. മകന് നഷ്ടപ്പെട്ട ഒരമ്മ നീതിതേടി പോലീസ് ആസ്ഥാനത്തെത്തിയപ്പോള്‍ കാക്കിയുടെ ഭാഷയാണവരെ ഏതിരേറ്റത്. ഡിജിപിയെ കാണാന്‍ വിഷ്ണു പ്രണോയിയുടെ അമ്മയും അച്ഛനുമടക്കം ആറുപേര്‍ക്ക് അനുമതി നല്‍കിയതാണ്. ഡിജിപി ഓഫീസിന് നൂറുമീറ്റര്‍ അകലെ പോലീസ് ബാരിക്കേട് തീര്‍ത്ത് അവരെ തടഞ്ഞു. അനുമതി ലഭിച്ച ആറുപേര്‍ ആരെന്ന് കണ്ടെത്തി അവരെ ഡിജിപി ഓഫീസിലേക്ക് ആനയിക്കുക എന്നതാണ് ആചാരമര്യാദ. പക്ഷേ, ബാരിക്കേടിനടുത്ത് എത്തുമ്പോഴേക്കും കാത്തിരുന്ന ഇരുനൂറിലധികം പോലീസുകാരുടെ കൈക്കരുത്താണ് കാണാനായത്. വിഷ്ണുവിന്റെ അമ്മയെ നിലത്തിട്ട് ചവിട്ടി അവരുടെ സഹോദരന് ശ്രീജിത്തിനെ കത്രികപൂട്ടില്‍ കുരുക്കി പോലീസ് വാനിലേക്കെറിഞ്ഞു. ഇരുവരും ചികിത്സയില്‍ കഴിയുന്നു. അവിടെ അവര്‍ നിരാഹാരസമരത്തിലാണ്. അതിനേക്കാള്‍ അത്ഭുതകരമാണ് പോലീസിന്റെ സന്നാഹത്തിന് സാക്ഷിയാകാനെത്തിയ കെ.എം.ഷാജഹാന്, ഷാഹിര്‍ ഖാന് തുടങ്ങിയ പൊതുപ്രവര്‍ത്തകരെയും ഹിമവല്‍ ഭദ്രാനന്ദസ്വാമിയേയും അകത്താക്കിയത്. ഇവര്‍ മഹിജക്കൊപ്പം തള്ളിക്കയറി എന്നാണ് മുഖ്യമന്ത്രിയും പോലീസും സിപിഎമ്മും നിരത്തുന്ന വാദം. അങ്ങനെയൊരു തള്ളിക്കയറ്റം ഒരു ചാനലിനും ചിത്രീകരിക്കാനായിട്ടില്ല.
തിരുവനന്തപുരത്ത് അമ്മയും ബന്ധുക്കളും നിരഹാരസമരം നടത്തുമ്പോള്‍ വിഷ്ണുവിന്റെ അനുജത്തി കോഴിക്കോട് വളയത്തെ വീട്ടില്‍ സമരത്തിലാണ്. അച്ഛനും അമ്മയും തിരിച്ചെത്തുന്നതുവരെ നിരാഹാരസമരം നടത്തുമെന്ന് പ്രഖ്യാപിച്ച സഹോദരിയുടെ ചോദ്യമാണ് പ്രസക്തം. കഴിഞ്ഞ വിഷുവിന് കണിയൊരുക്കിയപ്പോള്‍ ദേവന്റെ ചിത്രത്തിന്റെ സ്ഥാനത്ത് പിണറായി വിജയന്റെ ചിത്രമാണ് വച്ചത്. പിണറായിയെ കണികണ്ടുണരാന്‍ പ്രേരിപ്പിച്ച ഏട്ടന് ഇനിയില്ല. അമ്മയേയും അമ്മാവനേയും മറ്റും മര്‍ദ്ദിക്കാനും കസ്റ്റഡിയിലെടുക്കാനും ആവേശം കാണിച്ച പോലീസെന്തേ ചേട്ടന്റെ കൊലയാളികളെ പിടിക്കുന്നില്ല എന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്കുന്ന ഉത്തരം ഇതാണ്. ”എന്തുചെയ്യാം, കോടതി അനുവദിക്കുന്നില്ല. പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് എല്ലാ കോടതിയും മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുകയല്ലേ?” ആളെ നോക്കിയല്ല കോടതി ജാമ്യം നല്‍കുന്നത്. കേസിന്റെ രീതിയും പ്രതിയുടെമേല്‍ ചുമത്തിയ വകുപ്പും നോക്കിയാണ്. ജിഷ്ണുവിനെ കൊന്നു എന്നു പറയപ്പെടുന്നവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളെല്ലാം ഏത് കോടതിക്കും ജാമ്യം നല്കാവുന്ന ലളിത വകുപ്പുകളാണ്.
ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പാര്‍ട്ടി പറയുന്നത് മഹിജയല്ല ശരി പോലീസാണെന്നാണ്. സുദീര്‍ഘമായ പ്രസ്താവനയില്‍ പറയുന്നത് ഇപ്രകാരമാണ്:
”’സംഘര്‍ഷം യാദൃശ്ചികമല്ല. ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് ചുക്കാന്‍ പിടിച്ചു. പൊലീസ് പെരുമാറിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായിട്ടാണ്. ഡിജിപിയെ കാണാന്‍ അനുമതി ലഭിച്ചിട്ടും ജിഷ്ണുവിന്റെ ബന്ധുക്കള്‍ സന്നദ്ധരായില്ല. കൂടെയുണ്ടായിരുന്ന ചിലര്‍ പ്രകോപനം സൃഷ്ടിച്ചു. മര്‍ദനമേറ്റതായ മഹിജയുടെ പരാതി നിഷ്പക്ഷമായി അന്വേഷിക്കും. ബിജെപി, കോണ്‍ഗ്രസ് മുന്നണിയുടെ ദുഷ്ടലാക്ക് തിരിച്ചറിയണം.
”മകന്റെ മരണത്തില്‍ മനംനൊന്ത് കഴിയുന്ന ഒരു അമ്മയുടെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം പടര്‍ത്താന്‍ ബോധപൂര്‍വ്വമായ രാഷ്ട്രീയ യജ്ഞമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്സ് മുന്നണിയും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയത്. അതിന് പശ്ചാത്തലമൊരുക്കി ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷിക ആഘോഷദിനത്തില്‍ തന്നെ ഡിജിപി ഓഫീസിന് മുന്നില്‍ സമരവും സംഘര്‍ഷവും സൃഷ്ടിച്ചത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രധാനനേതാക്കള്‍ സമരത്തിന് ചുക്കാന്‍പിടിച്ച് പരിസരങ്ങളിലുണ്ടായിരുന്നു. ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളല്ലാത്ത ഒരു കൂട്ടവും സമരക്കാര്‍ക്കൊപ്പം അണിനിരന്നതിന് പുറമേയാണ് ഇത്. അനിശ്ചിതകാല സമരം നടത്തുകയാണെന്ന പ്രഖ്യാപനത്തോടെ ഡിജിപി ഓഫീസിന് മുന്നിലെത്തിയ ജിഷ്ണുവിന്റെ കുടുംബം ഡിജിപിയെ കാണാന്‍ അനുമതി ചോദിക്കുകയും, ഡിജിപി അവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അനുമതി നല്കിയ ആറ് പേരെ അകത്തേക്ക് പോകാന്‍ അനുവദിച്ചെങ്കിലും അവര്‍ അതിന് സന്നദ്ധമാകാത്ത നിലപാട് സ്വീകരിച്ചു. കൂടുതല്‍പേരെ അവര്‍ക്കൊപ്പം കടത്തിവിട്ടാല്‍ മാത്രമേ തങ്ങള്‍ പോകുകയുള്ളൂ എന്ന നിലപാടാണ് സ്വീകരിച്ചത്…….”
പോലീസ് തടഞ്ഞ സ്ഥലത്ത് മഹിജയും കുടുംബവുമായി സംസാരിക്കാന്‍ പോലും തുനിയാതെ പോലീസ് നേരിട്ട് നടപടികളിലേക്ക് നീങ്ങുകയായിരുന്നു. എന്നിട്ടും പോലീസിനെ ന്യായീകരിക്കുമ്പോള്‍ അടിയന്തരാവസ്ഥയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കേരളം കണികാണാനാഗ്രഹിക്കുന്ന മുഖ്യമന്ത്രിയെന്നാവേശപൂര്‍വ്വം പറയുന്നവര്‍ക്കുപോലും പിണറായി വിജയന്റെ ഭരണം കെണിയൊരുക്കുന്നു. ഫാസിസവും സ്റ്റാലിനിസവും തുടരുമ്പോള്‍ അണികളാണോ അനുഭാവികളാണോ എന്നൊന്നും നോക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: