മഹിജയുടെ കണ്ണീരില്‍ എരിയുകയാണ് മഹിഷാസുരന്റെ തട്ടകം. ഡിജിപി ലോകനാഥ് ബഹ്റയ്ക്ക് ഇരിപ്പിടമിട്ട് ഇരിക്കാന്‍ കൊടുത്ത ആസ്ഥാനത്തിനുമുന്നില് മഹിജയെ കയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്ത അസുരപ്പടയുടെ ഒടുക്കത്തെ വെറിക്ക് കേരളം മറുപടി പറയുന്നു. പോയ വിഷുവിന് ഒരു കെട്ട മുഖം കണി കാണാന്‍ തോന്നിയ ജിഷ്ണു പ്രണോയ് എന്ന പാവം എസ്എഫ്ഐക്കാരന്റെ അമ്മയാണ് മഹിജ. പേരിന്റെ അര്‍ത്ഥം തെരഞ്ഞാല്‍ ഭൂമിപുത്രിയെന്ന് ഉത്തരം കിട്ടും.
പാര്ട്ടിക്കാരന് വിളിച്ചുകൂവിയ സ്വാശ്രയവിരുദ്ധപ്പോരാട്ടത്തിന് തനിക്കാവും വിധം വീറ് പകരാനായിരുന്നു ജിഷ്ണുവിന്റെ ശ്രമം. എല്ലാ കുട്ടി സഖാക്കന്മാരെയും പോലെ അവനും മറ്റ് കൊടികളോട് പുച്ഛമായിരുന്നു. ഇരട്ടച്ചങ്കുള്ള പിണറായി പുലിമുരുകനെയും വെല്ലുന്ന ഉരുപ്പടിയാണെന്ന ഉഴവൂരിലെ ഊത്തുകാരന്റെ പാട്ട് കേട്ട് അവനും കയ്യടിച്ചിട്ടുണ്ട്. അന്ധമായിരുന്നു പിണറായിയോട് അവനുള്ള ആരാധന. അതുകൊണ്ട് വിജയന് പരനാറിയെന്ന് വിളിച്ചവരെ അവനും ഏറ്റുവിളിച്ചു. വിജയന്റെ തോന്നിവാസങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇപ്പോള്‍ പലരും തീര്‍ക്കുന്ന അതേ ന്യായീകരണപ്പലക പൊക്കി പ്രതിരോധം തീര്‍ത്തു. എന്നാല്‍ പിണറായിയും സ്വാശ്രയമുതലാളി കൃഷ്ണദാസും പഴയ വിജയനും ദാസനും പോലെ ഒരു മെയ്യും ഒറ്റ കരളുമാണെന്ന് അറിയാനുള്ള ബുദ്ധി അവനില്ലാതെ പോയി. ഒരു അറബിക്കഥ പല ആവര്‍ത്തി കണ്ടിട്ടും അവനത് മനസ്സിലായതേ ഇല്ല. കൃഷ്ണദാസന് മുതലാളിയുടെ ധാര്‍ഷ്ട്യത്തോട് മല്ലിട്ടാണ് ജിഷ്ണു ജീവനൊടുക്കിയത്. പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയും അതില്‍ നിന്ന് കണ്ട ചോരയും കേരളം പലവട്ടം ചര്‍ച്ച ചെയ്തു.
ജിഷ്ണുവിന്റെ മരണശേഷം അമ്മ മഹിജയും അമ്മാവന് ശ്രീജിത്തും എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞ് അധികാരമേറ്റ പിണറായിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരുന്നു. എന്നാല്‍ ജിഷ്ണു ആയിരുന്നില്ല വിജയന് പ്രിയപ്പെട്ടവന്. മകന് മരിച്ചതിന്റെ വേദനയില്‍ മുഖ്യമന്ത്രിയെ കാണാന്‍ കാത്തിരുന്ന അമ്മ മഹിജയോട് അദ്ദേഹം മൊഴിഞ്ഞത്, ‘കാണാന്‍ വരാന്‍ ഇത്രകാലം സൗകര്യമുണ്ടായില്ല. സമയമുണ്ടെങ്കില്‍ അത് അപ്പോള്‍ നോക്കാം’ എന്നായിരുന്നു. ജനങ്ങള്‍ പ്രതിഷേധിച്ചുതുടങ്ങിയപ്പോള്‍ വിജയന്റെ ദാസന് പോലീസിന് മുന്നിലെത്തി. കീഴടങ്ങലെന്നും അറസ്റ്റെന്നും മുന്‍കൂര്‍ ജാമ്യമെന്നുമൊക്കെ കേട്ടു. ജിഷ്ണുവിന്റെ കൊലയാളിക്ക് പക്ഷേ കയ്യാമം വീണില്ല. അയാള്‍ക്ക് ലോക്നാഥ് ബെഹ്റയുടെ മുന്നില്‍ ഇരിപ്പിടം കിട്ടി. ഇപ്പോള്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് നിഷേധിക്കപ്പെട്ട അതേ ഇരിപ്പിടം. അയാള്‍ ജാമ്യവും നേടി കോട്ടിന് ഉടവില്ലാതെ പുറത്തിറങ്ങി.
കണ്ണകിമാര്‍ സൃഷ്ടിക്കപ്പെടുകയാണെന്ന ചരിത്രസത്യത്തിന് പിന്‍ബലം നല്കി ഒടുവില്‍ മഹിജ മകന്റെ മരണമേല്പിച്ച ആഘാതത്തില്‍ നിന്ന് സമരവീര്യം നേടി രംഗത്തിറങ്ങി. മഹിഷാസുരസൈന്യത്തിന്റെ അധിപനെക്കാണാന്‍ അനുമതി വാങ്ങിയായിരുന്നു വരവ്. പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ബോംബുണ്ടാക്കും എന്ന് പറഞ്ഞ പാര്‍ട്ടിയുടെ പോലീസ് ബെഹ്റയുടെ ആസ്ഥാനം വിശുദ്ധവേലികെട്ടി സൂക്ഷിക്കുന്ന ഇടമാണെന്ന് മഹിജയെയും ബന്ധുക്കളെയും അറിയിച്ചു. ഏമാനെ കണ്ടാല്‍ മതി എന്ന് മഹിജ ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് പോലീസ്. എന്നാല്‍ അവിടെ ഇരിക്കുമെന്ന് പ്രഖ്യാപിച്ച മഹിജയുടെ സഹോദരന് ശ്രീജിത്തിനെ കഴുത്തിന് പിന്നില്‍ വളഞ്ഞുപിടിച്ച് നിലത്തിട്ടു. മഹിജയെ നിലത്തേക്ക് തള്ളിയിട്ടു. കേരളം സഹികെട്ട് കണ്ണുപൊത്തിയ നിമിഷം. ഒരേയൊരു ആണ്തരിയെ കൊല്ലാക്കൊല ചെയ്ത് മരണത്തിലേക്ക് തള്ളിവിട്ട ഒരു നീചനുവേണ്ടി സര്‍ക്കാരും പോലീസും ചേര്‍ന്ന് ആ അമ്മയെ പൊതുനിരത്തില്‍ കയ്യേറ്റം ചെയ്തു. മഹിജ ആശുപത്രിയിലും ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വീട്ടിലും സര്‍ക്കാരിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ചു.
വിജയന്റെ ന്യായീകരണത്തൊഴിലാളികള്‍ അപ്പോഴും ആ പലകയുമായി പ്രത്യക്ഷപ്പെട്ടു. മഹിജയ്ക്കൊപ്പം വന്ന പതിനാറുപേരില്‍ അഞ്ചുപേര്‍ ജിഷ്ണുവുമായി രക്തബന്ധമില്ലാത്തവരായിരുന്നു. അവര്‍ ഡിജിപി ഓഫീസിലേക്ക് നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വന്നവരാണ്. മഹിജയെ വലിച്ചിഴച്ചതിന് ദൃശ്യങ്ങളില്ല… ഇങ്ങനെപോകുന്നു ആ പലകയിലെ എഴുത്തുകള്‍. രക്തബന്ധമില്ലാത്തവര്‍ സമരത്തിനിറങ്ങിയാല്‍ വിജയനും പാര്‍ട്ടിക്കാരും പാര്‍ട്ടിക്കാരുടെ പോലീസും ചേര്‍ന്ന് കൈകാര്യം ചെയ്തുകളയുമെന്ന് ഒരു ഭീഷണിയുണ്ട് അതില്‍. അതാണ് പോലും സമരം സംബന്ധിച്ച് പുതിയ എല്‍ഡിഎഫ് ലൈന്‍.
ആദ്യ കേരള സര്‍ക്കാരിന് അറുപത് തികഞ്ഞ അതേ നാളിലാണ് മഹിജയ്ക്കെതിരെ മഹിഷാസുരസൈന്യം ഉറഞ്ഞുതുള്ളിയത്. ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്നതായിരുന്നു അതിന്റെ അതിശയം. ഇപ്പോള്‍ സാക്ഷാല്‍ പിണറായി വീഴ്ചയന്‍ സര്‍ക്കാരിന്റെ ദുര്‍ഗന്ധമത്രയും പേറേണ്ട ഗതികേടിലാണ് അത് മലയാളിയെ കൊണ്ടുചെന്നെത്തിച്ചത്.
അറുപതാണ്ടിന് മുമ്പ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ഇഎംഎസിനോട് ഒറ്റ വര്‍ഷം പിന്നിട്ടപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അതിശയത്തോടെ ചോദിച്ചുപോലും, ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം പേരുടെ വെറുപ്പ് എങ്ങനെയാണ് നിങ്ങള്‍ സമ്പാദിച്ചു കൂട്ടിയത് എന്ന്. വിജയന് വീഴ്ചയനാണെന്ന് മാലോകര്‍ക്ക് ബോധ്യപ്പെടും മുമ്പ് ഇപ്പ ശര്യാക്കിത്തരുമെന്നായിരുന്നല്ലോ മലയാളിയുടെ തോന്നല്‍. എല്ലാ ശരിയാകും എന്ന മുദ്രാവാക്യം എല്ലാവരെയും ശരിയാക്കും എന്ന് മാറ്റിപ്പാടാന് മാസങ്ങളേ വേണ്ടി വന്നുള്ളൂ. പിന്നെപ്പിന്നെ അത് കേള്‍ക്കുമ്പോള്‍ കുതിരവട്ടം പപ്പുവിന്റെയും വിജയന്റെയും ചിത്രങ്ങള്‍ മാറിമാറി ഓര്‍മ്മയില്‍ വരാന്‍ തുടങ്ങി.
അധികാരം കൈക്കലാക്കിയ രാക്ഷസക്കൂട്ടങ്ങളുടെ തിണ്ണമിടുക്കും തിമിര്‍പ്പുമായിരുന്നു പിന്നെ. ഒന്നിനുപിറക ഒന്നായി കൊലപാതകങ്ങള്‍. വ്യാപകമായി പീഡനങ്ങള്‍. ബ്രാഞ്ച് സെക്രട്ടറി മുതല്‍ കൗണ്‍സിലറും മന്ത്രിയും വരെ മഴനനഞ്ഞ കോഴികളെ പോലെ സര്‍ക്കാരിന്റെ തണലില്‍ അഭയം തേടി. കളമശ്ശേരിയിലെ ഗുണ്ടാപ്പടയ്ക്കാണ് പാര്‍ട്ടി എന്ന പേര് എന്ന് മാലോകരറിഞ്ഞു. വിജയന്റെ ബ്രണ്ണന്‍ കത്തിയും കൂടിയായപ്പോള്‍ എല്ലാം ഭദ്രം. ലോയിലല്ല, ലോ അക്കാദമിയിലാണ് പാര്‍ട്ടി സഖക്കന്മാര്‍ക്ക് ഹരമെന്ന് വന്നു.
ഭരിക്കാന്‍ കിട്ടിയ കസേര മുതലാക്കി മഹിഷാസുരന് പോര് വിളി തുടങ്ങി. ‘എടോ രാജശേഖരാ’ എന്ന് എതിര്‍പാര്‍ട്ടിയുടെ നേതാവിനെ ഭീഷണിപ്പെടുത്തി. ‘പോയി പണിനോക്കടോ’ എന്ന് പ്രതിപക്ഷ നേതാവിനോട് മുരണ്ടു. വിരട്ടലൊന്നും വേണ്ടെന്ന് വോട്ട് ചെയ്ത് ജയിപ്പിച്ച നാട്ടുകാരോട് മുക്രയിട്ടു. കൊലപാതകികളെയും പെണ്ണുപിടിയന്മാരെയും ജയില്‍ തുറന്നുവിട്ട് സര്‍ക്കാരിന് കരുത്ത് പകരണമെന്ന് ശുപാര്‍ശ ചെയ്തു. തെറി മാത്രം പറയാന്‍ അറിയാവുന്ന മുതലൊന്നിനെ ഇടത്തേ കസേരയില്‍ പിടിച്ചിരുത്തി. എല്ലാം കഴിഞ്ഞൊടുവില്‍ മഹിജയെ കയ്യേറ്റം ചെയ്ത പോലീസിന്റെ അഹമ്മതിക്ക് കുടപിടിക്കുകയാണ് അധികാരത്തിന്റെ ധാര്‍ഷ്ട്യംകൊണ്ട് ആകെ ഉണ്ടായിരുന്ന വിവരവും കെട്ടുപോയ കേരളത്തിലെ അവസാനത്തെ മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രി.
ഉമ്മന്‍ചാണ്ടിയെ വലിച്ചുതാഴെയിടാന്‍പോയ തിരുവനന്തപുരത്തെ ശിവന്‍കുട്ടി സേനയെ ആട്ടിയോടിച്ച ഒരു വീട്ടമ്മയുണ്ട്. കുട്ടിമാക്കൂലില്‍ പോലീസ് പീഡിപ്പിച്ച ഒരു അമ്മയും കുഞ്ഞുമുണ്ട്. പിണറായിയില്‍ സിപിഎമ്മുകാര്‍ അരുംകൊല ചെയ്തുകളഞ്ഞ നൂറുകണക്കിന് ആളുകളുടെ അമ്മമാരുണ്ട്. അച്ഛനെ നഷ്ടപ്പെട്ട വിസ്മയ എന്ന കൊച്ചുപെണ്‍കിടാവിന്റെ നിലവിളിയുണ്ട്. പാലക്കാട്ട് സിപിഎമ്മുകാര്‍ ചുട്ടുകരിച്ചുകളഞ്ഞ വിമലാദേവിയുടെ ജ്വലിക്കുന്ന ഓര്‍മ്മകളുണ്ട്. പാര്‍ട്ടിയെ എതിര്‍ത്തതിന് വേട്ടയാടപ്പെട്ട ആശാ ഷെറിനെപോലുള്ളവര്‍ വേറെയുമുണ്ട്. മഹിഷാസുരഭരണത്തിനെതിരായ പോര്‍മുഖത്ത് ഇപ്പോള്‍ അമ്മമാരാണ്. എന്നിട്ടും പാഠം പഠിക്കാതെ അവര്‍ ഇപ്പോഴും പോത്തിറച്ചിക്ക് ചുറ്റും ഉന്മാദനൃത്തം ചവിട്ടുകയാണ്. കഷ്ടം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: