കേരളം കപട സദാചാരത്തിന്റെയും വക്രദൃഷ്ടിയിലൂന്നിയ ഇരട്ടമുഖമുള്ള ഒട്ടേറെ മനുഷ്യരുടെയും നാടായി അതിവേഗം മാറിക്കൊണ്ടിരിക്കയാണ്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളാണ് ഇതിനുത്തരവാദികള്‍. അത്യന്തം ആപല്‍ക്കരമാണ് ഈ സ്ഥിതിവിശേഷം.
ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ രണ്ടു കൊല്ലം മുമ്പിറക്കിയ കണക്കനുസരിച്ച് കേരളത്തില്‍ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ 63 ശതമാനം കൂടുതലാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ ലോകം എത്തിപ്പെട്ടിട്ടുള്ള ഏറ്റവും അപരിഷ്കൃത പ്രദേശങ്ങളുടെ പട്ടികയിലേക്ക് കേരളം ഏതാണ്ട് എത്തി. ഇടുക്കിയില്‍ പതിനാറുകാരിയെ 42 പേര് ബലാല്‍സംഗം ചെയ്തു എന്ന കുറ്റപത്രം പുറത്തുവന്നിട്ടും അതൊന്നും അസാധാരണമോ, ഞെട്ടലുണ്ടാക്കുന്നതോ ആയി ഇവിടെ ആര്‍ക്കും തോന്നുകയോ പ്രതികരിക്കുകയോ ഉണ്ടായില്ല. അതിഭീകരമായ സാമൂഹിക ജീര്‍ണ്ണതയില്‍ കേരളം നട്ടംതിരിയുമ്പോഴും ഇതൊരു ഗുരുതര സാമൂഹ്യ പ്രശ്നമായി കണക്കിലെടുത്ത് പരിഹാരം കണ്ടെത്താന്‍ ആരും തയ്യാറല്ലെന്നതാണ് ദുഃഖസത്യം. ക്രിമിനല്‍ നീതിക്രമം കേരളത്തിലെങ്ങോട്ടെന്ന സമസ്യ ഉത്തരം തേടുകയാണ്.
ക്രിമിനല്‍ കുറ്റാന്വേഷണം ക്രിമിനല്‍ പ്രവൃത്തിയായി പാളം തെറ്റിപ്പോകുന്ന ചരിത്രമാണിപ്പോള്‍ കേരളത്തിനുള്ളത്. മാധ്യമ പ്രവര്‍ത്തനവും ഇവിടെ വലിയൊരളവോളം മൂല്യശോഷണംകൊണ്ട് കീഴ്മേല്‍ മറിയുന്നു. അഞ്ചു മണിക്കൂര്‍കൊണ്ട് ഇവിടെ ഒരു ചാനല്‍ ഒരു മന്ത്രിയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ചു. ഒരാഴ്ചയക്കുള്ളില്‍ ചാനലിന് മാപ്പു പറഞ്ഞ് വാര്‍ത്ത ഏതാണ്ട് പിന്‍വലിക്കേണ്ടിവന്നു. ചാനലിന്റെ ഉന്നതന്മാര് ഇരുമ്പഴിക്കുള്ളിലാവാന്‍ അധികസമയം വേണ്ടി വന്നില്ല. ഇതിനിടെ ചാനലിലെ വനിതാ റിപ്പോര്‍ട്ടര്‍ മന്ത്രിക്കെതിരെ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന കുറ്റം ആരോപിച്ച് സ്വകാര്യ അന്യായം ഫയലാക്കി കോടതിയില്‍ മൊഴിനല്‍കുകയും ചെയ്തു. ഈ വിവാദം അരങ്ങുതകര്‍ക്കുമ്പോള്‍ ജനങ്ങള്‍ പൊതുവെ അസ്വസ്ഥതയിലും ആശയക്കുഴപ്പത്തിലുമാണ്. ഇക്കാര്യത്തില്‍ നീതിന്യായ കോടതിയില്‍നിന്ന് വ്യക്തമായി ആര്‍ക്കും ഒന്നും അറിയാനുമാവുന്നില്ല. സത്യമാണീശ്വരന്‍ എന്ന ആപ്തവാക്യം നെഞ്ചിലേറ്റപ്പെട്ട നമ്മുടെ നാട്ടില്‍ സത്യമെന്തെന്ന് ജനങ്ങള്ക്കറിയാനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. കുറ്റാന്വേഷണ-മാധ്യമ-നീതിക്രമ മേഖലകള്‍ ഇവിടെ കടുത്ത വെല്ലുവിളിയാണിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
2004-05 കാലഘട്ടത്തില്‍ ഈ ലേഖകന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. അക്കാലത്ത് ബിജെപിക്ക് നിയമസഭയില്‍ അംഗത്വമില്ലായിരുന്നു. എങ്കിലും നിയമസഭയുടെ മേശപ്പുറത്തുവച്ച കേരളത്തിലെ ക്രിമിനല്‍ കുറ്റങ്ങളുടെ വിശദാംശങ്ങള്‍ സംഘടിപ്പിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍ കടന്നാക്രമണങ്ങള്‍ നടക്കുന്ന നാട് കേരളമാണെന്ന് തെളിയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഇതുസംബന്ധിച്ച് മേല്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കാനും പ്രക്ഷോഭം നടത്താനും ബിജെപി അന്ന് മുന്നോട്ടു വന്നിരുന്നു. പക്ഷേ ഇരുമുന്നണികളും കുറ്റം സമ്മതിക്കാനോ തിരുത്താനോ തയ്യാറായിരുന്നില്ല.
അന്നത്തെ കണക്കനുസരിച്ച് പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള രണ്ടു ഡസനോളം കുട്ടികള്‍ ഓടിച്ചാടി കളിച്ചു നടക്കേണ്ട പ്രായത്തില്‍ കാമപ്പേക്കൂത്തിന് ഇരകളായ കാര്യം വ്യക്തമായിരുന്നു. ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായും കേരളം മാറിയിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയപ്പോള്‍ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ഇതെല്ലാം പുച്ഛിച്ച് തള്ളുകയും സത്യമുയര്ത്തിക്കാട്ടിയ ബിജെപിയെ അധിക്ഷേപിക്കുകയുമാണുണ്ടായത്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ക്രിമിനല്‍ കുറ്റങ്ങളുടെ നിരക്കില്‍ കേരളം മുന്‍പന്തിയിലാണുള്ളത്. പക്ഷേ ഇതിനു പരിഹാരം കാണാന്‍ യാതൊരുവിധ ശ്രമങ്ങളുമുണ്ടായില്ല.
ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെയും, ജെഎന്‍യുവിലെ നജീബിന്റെയും അമ്മമാരെ ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷ രാഷ്ട്രീയക്കാരും ബുദ്ധിജീവികളും കുപ്രചാരണങ്ങള്‍വഴി തെരുവ് വിറപ്പിച്ച സംസ്ഥാനമാണ് കേരളം. എന്നാലിപ്പോള്‍ നീതിനിഷേധത്തിന്റെ കണ്ണീര് രൂപമായ മഹിജ സ്വന്തം മകന്റെ വേര്‍പാടില്‍ ഒരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ എത്ര ക്രൂരമായി വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുന്നു. നീതിക്കായി വിലപിക്കുന്ന അമ്മയെ ഭരണത്തിന്റെ മെയ്ക്കരുത്തില്‍ ചവുട്ടിയരക്കുന്നു. ഇതിനെതിരെ നാവനക്കാന്‍ ഒരൊറ്റ ബുദ്ധിജീവിയേയും മഷിയിട്ടു നോക്കിയാല്‍പ്പോലും കാണുന്നില്ല. ഇവിടെ നടക്കുന്ന ക്രൂരമായ പോലീസ് അതിക്രമങ്ങള്‍ക്കും കപട സദാചാര സംഭവങ്ങള്‍ക്കുമെതിരെ മനുഷ്യ മനസ്സാക്ഷി വേണ്ടപോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതേയില്ല.
കേരളത്തില്‍ സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ക്രൂരത സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത ഏഴോളം സംഭവങ്ങള്‍ 1916-17 ല്‍ നടന്നിട്ടുണ്ട്. മരിച്ചവരില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുമുണ്ട്. ഇതില്‍ ഒരു സംഭവം സിപിഎം ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലാണുണ്ടായത്. നാലെണ്ണം ന്യൂനപക്ഷ മാനേജ്മെന്റുകളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍. പക്ഷേ ഇതിലൊന്നിലും ഉചിതമായ നടപടികളോ, പ്രക്ഷോഭങ്ങളോ, തക്കതായ നിയമ നടപടികളോ ഉണ്ടായില്ല. ഇതൊക്കെ സാക്ഷര കേരളം ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയങ്ങളാണ്.
നീതി നിഷേധത്തിന്റെ ഭീകരമുഖം പോലീസ് മേധാവിയുടെ ആസ്ഥാനത്തിനു മുന്നില്‍ അനാവരണം ചെയ്തിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. നിയമവാഴ്ച ഇവിടെ തകരുകയാണ്. പോലീസ് കടുത്ത നിയമലംഘകരായി മാറുകയും സിപിഎമ്മിന്റെ കുടക്കീഴില് അഭയം തേടുകയും ചെയ്യുന്നു. മഹിജ നീതിനിഷേധത്തിന്റെ കണ്ണീര് രൂപമായി മാറിയെങ്കിലും ഇടതുഭരണകൂടം പോലീസിനെ പരസ്യമായി സംരക്ഷിക്കുകയാണുണ്ടായത്. കെ.എം. ഷാജഹാനെയും മറ്റും ജാമ്യം നല്‍കാതെ റിമാന്‍ഡ് ചെയ്ത കോടതി നടപടിയും ഉചിതമായില്ല. കേരളം ഗുരുതരമായ അരാജകത്വത്തിലേക്കാണിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്റ്റാലിനിസ്റ്റ് സെല്‍ഭരണം സിപിഎമ്മിന് പ്രിയങ്കരമായിരിക്കാം. പക്ഷേ അത് ഭരണഘടനയ്ക്ക് എതിരാണ്. നഗ്നമായ നിയലംഘനം അരാജകത്വം സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടുകതന്നെ വേണം.
ഒരു രാജ്യത്തെ വിലയിരുത്തേണ്ടത് അവിടത്തെ പോലീസിന്റെ ഗുണനിലവാരം നോക്കിയാകണമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്രു. ഇന്ത്യയിലെ ജനങ്ങളും പോലീസും ക്രിമിനല്‍ സമ്പ്രദായം സംബന്ധിച്ച തങ്ങളുടെ പഴയ നിലപാട് മാറ്റണമെന്ന് സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വതന്ത്ര ഇന്ത്യ അതിന്റെ പ്രയാണത്തില്‍ ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമ്മുടെ പോലീസ് സംവിധാനത്തിന്റെ വായ്ത്തലയ്ക്കു കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. പോലീസധിഷ്ഠിത ക്രിമിനല്‍ വ്യവസ്ഥ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളിലൊന്നിതാണ്. കേരളം ഇക്കാര്യത്തില്‍ ഏറ്റവും മോശമായ സ്ഥിതിയിലാണുള്ളത്.
പഞ്ചാബ് പ്രശ്നം പരിഹരിക്കുന്നതില്‍ മികവുകാട്ടിയ പോലീസ് മേധാവി കെ.പി.എസ്. ഗില്‍ തന്റെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി ഇന്ത്യന്‍ പോലീസിനെ വിലയിരുത്തിയത് ഇപ്രകാരമാണ്. ”വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയവല്‍ക്കരണം പോലീസിന്റെ വിശ്വാസ്യത ചോര്‍ത്തുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് പോലീസ് രാഷ്ട്രീയ സംവിധാനത്തിന്റെ ഒരു ആശ്രിത അനുബന്ധഘടകം മാത്രമായി മാറിയിരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളും നൂതന സംവിധാനങ്ങളും ക്രിമിനല്‍ക്കുറ്റങ്ങള്‍ക്ക് അരങ്ങും അണിയറയുമൊരുക്കുമ്പോള്‍ അതിനെ നേരിടേണ്ട പോലീസ് 19-ാം നൂറ്റാണ്ടിന്റെ മാനസികാവസ്ഥയും 20-ാം നൂറ്റാണ്ടിന്റെ സജ്ജീകരണങ്ങളും കൈമുതലാക്കി പ്രതിരോധം തീര്‍ക്കേണ്ട ഗതികേടിലാണുള്ളത്.” കേരളം ക്രൈം നിരക്കില്‍ ഒന്നാം സ്ഥാനത്ത് എത്തപ്പെടാനും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പിടിയില്‍പ്പെട്ട് ആധിയും വ്യാധിയും പേറുന്നതും പോലീസിനെ കാലോചിതമായി പരിഷ്കരിക്കാത്തതുകൊണ്ടുകൂടിയാണ്. ധനശക്തിക്കും രാഷ്ടീയശക്തിക്കും കീഴടങ്ങി പോലീസ് നിഷ്പക്ഷനീതി ഉപേക്ഷിക്കുകയും മുനയൊടിയാത്ത മുന്നാംമുറ ഇപ്പോഴും അവലംബിക്കുകയുമാണ്. പോലീസിന് തൊഴില്‍ സ്വാതന്ത്ര്യം നല്കാന് ഇനി അമാന്തിച്ചുകൂടാ. ഇപ്പോഴത്തെ ഭരണകൂടം ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണുള്ളത്. മഹിജയുടെ ഉപവാസം ഇതിന് കൂടുതല്‍ തെളിവ് നല്കുന്നു.
പോലീസ് വകുപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് എടുത്തുമാറ്റേണ്ടത് അത്യാവശ്യമാണ്. പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സ്വതന്ത്ര സംവിധാനം ഏര്‍പ്പെടുത്തണം. നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ കുറ്റാന്വേഷണങ്ങളും നീതിനടപ്പാക്കലും ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: