ന്യൂദല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയ കേസില്‍ സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ അംഗീകരിക്കാന്‍ സിപിഎം. ക്രമസമാധാന നില താറുമാറായ സംസ്ഥാനത്ത് ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാറിനെ തിരികെ കൊണ്ടുവരേണ്ടതാണെന്ന അഭിപ്രായം നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണ്ണായകമാണ്.
കേസ് തിങ്കളാഴ്ച ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിനായാണ് കേസ് 10ന് വെച്ചിരിക്കുന്നത്. കഴിഞ്ഞമാസം കേസ് പരിഗണിക്കവേ സെന്‍കുമാറിന് അനുകൂലമായ നിരവധി പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ പശ്ചാത്തലത്തില്‍ വിധി സംസ്ഥാന സര്‍ക്കാരിന് പ്രതികൂലമായേക്കുമെന്ന ആശങ്ക പാര്‍ട്ടിയിലും സര്‍ക്കാരിലും ശക്തമാണ്.
സെന്‍കുമാറിന് പകരം ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിച്ച ലോക്നാഥ് ബെഹ്റ സമ്പൂര്‍ണ്ണ പരാജയമാണെന്ന വിലയിരുത്തല്‍ സിപിഎമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിനുണ്ട്.
മഹിജയെയും കുടുംബത്തെയും നേരിട്ട രീതി ഡിജിപിയുടെ പരാജയത്തെയാണ് വ്യക്തമാക്കുന്നത്. ഡിജിപിയുടെ പിടിപ്പുകേടിനെതിരെ നിരവധി നേതാക്കള്‍ പരസ്യമായല്ലാതെ പാര്‍ട്ടിക്കുള്ളില്‍ പ്രതികരിക്കുന്നുമുണ്ട്. സര്‍ക്കാര്‍ മാറ്റിയ ഉദ്യോഗസ്ഥന് കോടതി വിധിയുടെ പിന്‍ബലത്തില്‍ തിരികെ ഡിജിപി പദവിയിലെത്തുന്നത് നാണക്കേടാണെങ്കിലും ക്രമസമാധാന രംഗത്തെ നിലവിലെ ദയനീയ സ്ഥിതിയില്‍ നിന്ന് മോചനമായേക്കുമെന്ന ഉപദേശമാണ് സിപിഎം നേതൃത്വത്തിന് വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
പുറ്റിംഗല്‍ വെടിക്കെട്ടപകടം, ജിഷ കൊലക്കേസ് എന്നിവയിലെ വീഴ്ചയുടെ അടിസ്ഥാനത്തിലാണ് ടി.പി സെന്‍കുമാറിനെ മാറ്റിയതെന്ന സര്‍ക്കാര്‍ വാദം സുപ്രീംകോടതിയിലെത്തിയപ്പോള്‍ ഭാഗികമായി പിന്‍വലിച്ചിരുന്നു. സെന്‍കുമാറിനെ മാറ്റിയതിനെതിരെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികൂല പ്രതികരണങ്ങളാണ് വാദത്തിനിടെ ഉണ്ടായിരിക്കുന്നത്. സെന്‍കുമാറിനെ മാറ്റിയത് ഗൗരവമേറിയ വിഷയമാണെന്നും വ്യക്തിപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ മാറ്റിയതെന്നും കോടതി കുറ്റപ്പെടുത്തി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച പ്രകാശ്സിങ് കേസിലെ സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്ന സെന്‍കുമാറിന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെയുടെ വാദങ്ങള്‍ കോടതി സ്വീകരിച്ചിട്ടുണ്ട്. നാളെ കേസ് പരിഗണിക്കുമ്പോള്‍ സെന്‍കുമാറിന് അനുകൂല വിധിയുണ്ടായാല്‍ സംസ്ഥാന ഡിജിപി സ്ഥാനത്തേക്ക് ടി.പി സെന്‍കുമാര്‍ തിരികെ എത്തും. 2012ലെ കേരളാ പോലീസ് ആക്ട് പ്രകാരമാണ് സെന്‍കുമാറിനെ മാറ്റിയതെന്ന വാദവും കോടതി അംഗീകരിച്ചിട്ടില്ല.
ദല്‍ഹിയില്‍ തമ്പടിച്ച് ഡിജിപിയും ചീഫ് സെക്രട്ടറിയും
ന്യൂദല്‍ഹി: സെന്‍കുമാര്‍ കേസിന്റെ മേല്‍നോട്ടത്തിനായി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറിയും ഡിജിപിയും ദിവസങ്ങളായി ദല്‍ഹിയില്‍. കേസ് പരിഗണിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദല്‍ഹിയിലെത്തുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തിപരമായി കേസിന്റെ കാര്യങ്ങള്‍ നേരിട്ട് നോക്കുന്നത് മുമ്പുണ്ടായിട്ടില്ലാത്ത നടപടിയാണ്.
സര്‍ക്കാരിനെതിരായ കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഇടപെടാറില്ല. എന്നാല്‍ പതിവുകള്‍ തെറ്റിച്ച് സര്‍ക്കാര്‍ അഭിഭാഷകരുമായി ഇരുവരും നിരവധിവട്ടമാണ് കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ പുതിയ ഡിജിപിക്ക് ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നിരിക്കെയാണ് ഈ നടപടികളെന്നതും ശ്രദ്ധേയമാണ്. പുറ്റിംഗല്‍ വെടിക്കെട്ടപകടത്തിന്റെ ഫലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് ചീഫ് സെക്രട്ടറിയെ കേസില്‍ നേരിട്ടിടപെടാന്‍ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: