മൂന്നാറിനു തൊട്ടടുത്തുള്ള പ്രകൃതി രമണീയമായ പ്രദേശമാണ് ചിന്നക്കനാല്‍. കൃത്യമായ അളവില്ലാത്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിന്റേതായി ഇവിടെയുണ്ട്. മൂന്നാറിനേക്കാള്‍ കൈയേറ്റം ചിന്നക്കനാലിലാണ്.
മൂന്നാര്‍-പൂപ്പാറ റോഡിന്റെ മധ്യഭാഗത്താണ് ചിന്നക്കനാല്‍. ഇവിടെ ഭൂമി കൈയേറ്റത്തിന് നേതൃത്വം നല്‍കിയത് ഒരു കുടുംബമാണ്. സര്‍ക്കാര്‍ തന്നെ ഇക്കാര്യം ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധവുമുണ്ട്. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ സമയത്ത് ഇവര്‍ കൈയേറിയ 300 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. അശോക് കുമാര്‍ എന്ന ജില്ലാ കളക്ടറുടെ കരുത്താണ് ഇതിന് സര്‍ക്കാരിനെ സഹായിച്ചത്. അന്ന് വ്യാജ പട്ടയം ഉപയോഗിച്ചും മുക്തിയാര്‍ ഇടപാട് നടത്തിയും ഇവര്‍ സര്‍ക്കാരിന്റെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറി. പിന്നീട് മറിച്ചു വിറ്റ് കോടികള്‍ സമ്പാദിച്ചു.
വീട്ടുജോലിക്കാരുടെയും പരിചയക്കാരുടെയും പേരില്‍ അവര്‍ അറിയാതെ പട്ടയം സമ്പാദിച്ചായിരുന്നു മറിച്ചു വില്‍പ്പന. ഇതില്‍ ജിമ്മി സ്കറിയയ്ക്കെതിരെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം ക്രൈംബ്രാഞ്ചില്‍ 142/2010, 919/ 2011 എന്നീ കേസുകള്‍ നിലനില്ക്കുന്നു. ഈ ഇടപാടില്‍ ഉപയോഗിച്ചത് വ്യാജ പട്ടയമാണെന്ന് കണ്ടെത്തിയിട്ടും ഒരു അന്വേഷണവും നടന്നില്ല.
സ്റ്റുവര്‍ട്ടിന്റെ ദുരൂഹ മരണം
റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു തിരുവനന്തപുരം സ്വദേശി സ്റ്റുവര്‍ട്ട്. ഇടുക്കിയില്‍ ജോലിക്കെത്തി ചിന്നക്കനാലിലെ കൈയേറ്റക്കാരുമായി പരിചയത്തിലായി. ക്രമേണ ഭൂ മാഫിയയെ സഹായിച്ചു തുടങ്ങി. വൈകാതെ സ്റ്റുവര്‍ട്ടും സര്‍ക്കാര്‍ ഭൂമി കൈയേറി. ചിന്നക്കനാല്‍ മേഖലയില്‍ നടത്തിയ നിരവധി ഭൂമി കച്ചവടത്തിന് ഇയാളുടെ സഹായം ഭൂ മാഫിയയ്ക്ക് ലഭിച്ചു. ഇവരുടെ ഭൂമി തട്ടിപ്പ് കോട്ടയം ക്രൈബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തെ ഒരു ഐഎഎസ് ഓഫീസര്‍ ഇടപെട്ട് കൈയേറ്റക്കാരെ രക്ഷിക്കാന്‍ നീക്കം നടത്തി.
ഹരിദാസ് എന്ന ക്രൈംബ്രാഞ്ച് സിഐയാണ് അന്വേഷണത്തിന് നേതൃത്വം വഹിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും വിലയ്ക്കെടുക്കുന്ന ഭൂ മാഫിയ ഈ ഉദ്യോഗസ്ഥനു മുന്നില്‍ പതറി. നിയമം നിയമത്തിന്റെ മുറയ്ക്ക് പോകുമെന്ന് സിഐ ഉറപ്പിച്ചു പറഞ്ഞു. മുഖ്യ കൈയേറ്റക്കാരനെതിരെ കേ സെടുത്ത് സ്റ്റുവര്‍ട്ടിനെ ചോദ്യം ചെയ്യുന്നതിനു വക്കോളമെത്തി കാര്യങ്ങള്‍. ഇതിനിടെയാണ് സൂര്യനെല്ലിയിലെ വീട്ടില്‍ സ്റ്റുവര്‍ട്ട് വെന്തുമരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചതിനു തലേന്നായിരുന്നു മരണം.
മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും പോലീസ് കേസ് തേച്ചുമാച്ചു കളഞ്ഞു. പോലീസിനെ സ്വാധീനിച്ച കരങ്ങള്‍ ആരുടേതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും അറിയാം. പക്ഷേ, ആരും പ്രതികരിച്ചില്ല.
കുരിശു സ്ഥാപിച്ച് പാപ്പാത്തിച്ചോല കൈയേറ്റം
ചിന്നക്കനാലിലെ പ്രധാന ഭൂപ്രദേശമാണ് പാപ്പാത്തിച്ചോല. ഇവിടെ കൂറ്റന്‍ കുരിശ് സ്ഥാപിച്ചായിരുന്നു കൈയേറ്റം. സുവിശേഷ പ്രാസംഗികനും സംഘവുമാണ് ഇതിനു മുന്നിട്ടിറങ്ങിയത്. ഈ വസ്തു വീണ്ടെടുക്കാന്‍ റവന്യൂ വകുപ്പ് അടുത്തിടെ ശ്രമം നടത്തി. എന്നാല്‍, മന്ത്രി എം.എം. മണി ഇടപെട്ട് റവന്യൂ സംഘത്തെ മടക്കി. ഇതിനു പിന്നാലെ ജില്ലാ കളക്ടര്‍ കൈയറ്റക്കാര്ക്ക് അനുകൂലമായി ഉത്തരവും പുറത്തിറക്കി. കുരുശ് മാറ്റാതെ വസ്തു ഒഴിപ്പിച്ചാല്‍ മതിയെന്നായിരുന്നു കളക്ടറുടെ പക്ഷം. ഇതു വിവാദമായതോടെ കുരിശ് നീക്കി കൈയറ്റം ഒഴിപ്പിക്കാമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍, നടപടിയുണ്ടായില്ല.
പാപ്പാത്തിച്ചോലയ്ക്ക് സമീപം കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ കൂടാരങ്ങള്‍ സ്ഥാപിച്ച് വന്‍തോതില്‍ വാടക വാങ്ങുന്നുണ്ട്. നാലര ലക്ഷത്തോളം രൂപയാണ് വാടകയിനത്തില്‍ കൈയേറ്റക്കാരന് ലഭിക്കുന്നത്. വസ്തു അളന്ന് തിരിക്കാന്‍ റവന്യൂ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഉദ്യോഗസ്ഥര്‍ക്ക് പോക്കറ്റില്‍ കാശെത്തും
ചിന്നക്കാനാല്‍ വില്ലേജില്‍ ഏത് ഉദ്യോഗസ്ഥനെത്തിയാലും കൈയേറ്റക്കാര്‍ കാണേണ്ട രീതിയില്‍ കാണും. ആദ്യമായി എത്തുന്ന ഉദ്യോഗസ്ഥനാണെങ്കില്‍ കാല് ലക്ഷത്തോളം രൂപ നല്‍കും. എന്തിനാണ് ഇത്രയും പണമെന്ന് ഉദ്യോഗസ്ഥന് മറുചോദ്യം ചോദിച്ചാല്‍ വെറുതെ പോക്കറ്റ് മണിയെന്നാകും മറുപടി.
പണം വാങ്ങിയാല്‍ പിന്നെ അന്നു മുതല്‍ കൈയറ്റക്കാരന് പറയുന്നതനുസരിച്ചാകും വില്ലേജിലെ ഫയല്‍ ഇടപാട്. പാരിതോഷികം പറ്റാത്ത ഉദ്യോഗസ്ഥര്‍ക്ക് ചിന്നക്കനാലില്‍ പിടിച്ച് നില്ക്കുക പ്രയാസം. പ്രതിസന്ധികളെ അതിജീവിച്ചവര്ക്കാകട്ടെ പീഡനവും..
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: