ഉടുമ്പന്‍ചോല താലൂക്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരുടെ പക്കലുള്ള ഭൂമിയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ 1962ല്‍ നടപടികള്‍ ആരംഭിച്ച് 1970 നല്കിയ ഒരു പട്ടയം ലഭിച്ചു. ഈ പട്ടയം ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ഏക്കര്‍ 80 സെന്റ് സ്ഥലത്തിന്റെ പട്ടയത്തില്‍ പതിച്ചിരിക്കുന്ന സീലാണ് വ്യാജ പട്ടയമാണ് തങ്ങളുടെ പക്കല്‍ ലഭിച്ചതെന്ന തിരിച്ചറിവിലേക്ക് റവന്യൂ ഉദ്യോഗസ്ഥരെ എത്തിച്ചത്. സര്‍വ്വെ എന്നതിന് survey എന്നാണ് പട്ടയം അനുവദിച്ചുകൊണ്ടുള്ള സീലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
survey എന്നതാണ് സര്‍വ്വെയുടെ കൃത്യമായ സ്പെല്ലിങ്. തെറ്റായ സ്പെല്ലിങ് സീലില്‍ ഉപയോഗിച്ചതിനാല്‍ ഈ പട്ടയം വ്യാജമാണെന്ന് കണ്ടെത്താന്‍ റവന്യൂ വകുപ്പിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. വ്യാജ പട്ടയം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തെങ്കിലും നപടിയുണ്ടായില്ല…
കെഡിഎച്ച്, ചിന്നക്കനാല്‍, എന്നീ വില്ലേജുകളില്‍ സര്‍ക്കാര്‍ ഭൂമിയും പട്ടയഭൂമിയും കയ്യേറ്റഭൂമിയും പൂര്‍ണ്ണമായും വേര്‍തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോടികള്‍ മുടക്കി റീസര്‍വ്വേ നടത്തിയെങ്കിലും ഇത് പ്രയോഗിക രേഖയാക്കിയിട്ടില്ല. ചിന്നക്കനാലിലാണ് കൃത്യമായ രേഖകളില്ലാതെ സര്‍ക്കാരിന് ഏക്കറുകണക്കിന് ഭൂമിയുള്ളത്. ഇതിനാല്‍ തന്നെ കയ്യേറ്റക്കാര്‍ ഏറെയുള്ളതും ചിന്നക്കനാലിലാണ്.
ഭൂമി കയ്യേറി വ്യാജ പട്ടയം സംഘടിപ്പിച്ച് കൃത്രിമമായി രേഖകളുണ്ടാക്കുന്നതാണ് ഭൂമികയ്യേറ്റക്കാരുടെ ആദ്യ ഘട്ട ജോലി. രേഖകളുണ്ടാക്കിയ വസ്തു മുക്തിയാര്‍ ഇടപാട് വഴി ലക്ഷക്കണക്കിന് രൂപയ്ക്ക് മറിച്ച് വില്‍ക്കും. പട്ടയം തരപ്പെടുത്തിയ ഭൂമി ലക്ഷക്കണക്കിന് രൂപയ്ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസുകളും ചിന്നക്കനാലിലുണ്ട്. പ്രധാനമായും ഒരു കുടുംബമാണ് ചിന്നക്കനാലിലെ ഭൂമി കയ്യേറ്റത്തിന് നേതൃത്വം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുകളുടെയും തൊഴിലാളികളുടെയും പേരില്‍ ഇവരറിയാതെ പട്ടയം ഒപ്പിച്ചെടുത്ത കേസുകള്‍ നിരവധിയാണ്. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ ഓര്‍ഗനൈസിഡ് ക്രൈം വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത പട്ടയങ്ങളില്‍ ഒന്നില്‍ മുത്തയ്യ പാവാട എന്നയാളുടെ പേരില്‍ പട്ടയം കണ്ടു. ഇതേക്കുറിച്ച് അന്വേഷിച്ചിറങ്ങിയപ്പോള്‍ മുത്തയ്യ പാവാട കര്‍ഷക തൊഴിലാളിയാണെന്നും ഇയാള്‍ അറിയാതെ മറ്റൊരാള്‍ പട്ടയം തരപ്പെടുത്തിയതാണെന്നും കണ്ടെത്തി. നൂറുകണക്കിന് കേസുകള്‍ കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ചിന് വ്യാജ പട്ടയം സംബന്ധിച്ച അന്വേഷണത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല.
വ്യാജ പട്ടയങ്ങള്‍ ഇങ്ങനെ:
ഏക്കറുകണക്കിന് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ മധ്യഭാഗത്ത്് ഭൂമാഫിയ കയ്യേറ്റം നടത്തും. പിന്നീട് ഈ ഭൂമിക്ക് വ്യജ പട്ടയം ഉണ്ടാക്കും. കയ്യേറിയ വ്യക്തിയുമായി പുലബന്ധമില്ലാത്തയാളുടെ പേരിലാണ് പട്ടയം തരപ്പെടുത്തുന്നത്. ഈ പട്ടയത്തില്പ്പെടുന്ന ഭൂമിയുടെ നാല് ഭാഗവും സര്‍ക്കാര്‍ തരിശ് എന്നാണ് രേഖപ്പെടുത്തുന്നത്. പട്ടയത്തിന് സര്‍വ്വേ നമ്പര്‍ നല്‍കുമെങ്കിലും സബ് ഡിവിഷന് നമ്പര്‍ നല്‍കാറില്ല. കയ്യേറിയ ഭൂമിയെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ സംഘമെത്തിയാല്‍ കയ്യേറ്റക്കാരന് പട്ടയം ഹാജരാക്കും. പട്ടയത്തില്‍ പറയുന്ന ഭൂമി കണ്ടെത്താന്‍ റവന്യൂ സംഘം ഓടിത്തളരുന്നതല്ലാതെ പട്ടയത്തില്‍ പറയുന്ന ഭൂമി കണ്ടെത്താന്‍ കഴിയില്ല. പട്ടയത്തില്‍ പറയുന്ന ഭൂമിയിലായിരിക്കില്ല കയ്യേറ്റം നടത്തിയിരിക്കുന്നത്. ഇത്തരം കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങളാണ് ചിന്നക്കനാല്‍ കെ.ഡി.എച്ച് വില്ലേജുകളില്‍ സര്‍വ്വെയര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും അനുഭവിക്കുന്നത്.
കയ്യേറ്റക്കാരന്റെ പക്കലുള്ള വ്യാജ പട്ടയങ്ങളില്‍ പിഴവുകള്‍ കണ്ടെത്താന്‍ എളുപ്പമാണ്. ദേവികുളം താലൂക്കിലെ ഒരു വ്യാജ പട്ടയത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ: 2002ല്‍ ഭൂമി പരിശോധന നടത്തിയ പട്ടയത്തില്‍ പട്ടയം നല്കിയ വര്‍ഷം 2000. ഇത് 43 സെന്റ് കരഭൂമി. തഹസീര്ദാറുടേതായി പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പും സംശയാസ്പദം. ഈ പട്ടയത്തെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയപ്പോള്‍ കാലടി സ്വദേശിയുടെ പേരിലുള്ളതാണ് പട്ടയം എന്ന് വ്യക്തമായി. ഇയാള്‍ കിടപ്പിലുമാണ്. പട്ടയത്തില്‍ പറഞ്ഞിരിക്കുന്ന ഭൂമിയെത്തുറിച്ച് പരിശോധിച്ചപ്പോള്‍ 13 സെന്റ് വരുന്ന പാറക്കെട്ടും. പട്ടയത്തില്‍ 43 സെന്റ് വസ്തുവെന്നാണ് കാണിച്ചിരിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് പട്ടയം വ്യാജമാണെന്ന് വ്യക്തം. ഗുരുതരമായ കുറ്റമാണെങ്കിലും വ്യാജമായി പട്ടയം ഉണ്ടാക്കിയ മാഫിയയെ ചോദ്യം ചെയ്യാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഈ കള്ളപ്പട്ടയം ഇപ്പോഴും റവന്യൂവകുപ്പിന്റെ ഫയലില്‍ അന്വേഷണം കാത്ത് കഴിയുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: