കേരളത്തില്‍ പരിസര മലിനീകരണം മാത്രമല്ല, മാനസിക മലിനീകരണവും വ്യാപകമാണ്. ബന്ധങ്ങള്‍ക്ക് ഇവിടെ വിലയില്ല. ഏറ്റവും ഒടുവില്‍ കണ്ട ദൃഷ്ടാന്തമാണല്ലൊ സാത്താന് സേവയുള്ള മകന് ‘ആത്മാവ് ശരീരത്തില്‍നിന്ന് വേര്തിരിക്കാനാവുമോ’ എന്ന് പരീക്ഷിക്കാന്‍ സ്വന്തം മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും ഇളയമ്മയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇത് മാനസിക മലിനീകരണമല്ലെങ്കില് പിന്നെ എന്താണ്? സ്വകുടുംബത്തിലുള്ളവരെ വധിക്കുന്നത് അസാധാരണ വാര്‍ത്തയല്ല.
കേരളം ദൈവത്തിന്റെ സ്വന്തം നാടായത് കായലുകളും മലകളും നദികളും തടാകങ്ങളും എല്ലാം ഉള്‍പ്പെടുന്ന പ്രകൃതിഭംഗികൊണ്ടാണ്. വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക്-പ്രത്യേകിച്ച് മൂന്നാറിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ടൂറിസത്തില്‍നിന്നു വലിയ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്.
ഇന്ന് കേരളത്തില്‍ എല്ലാ വിഭവങ്ങളും അമിതചൂഷണത്തിന് വിധേയമാകുന്നു. മലയാളികള്‍ മനഃപൂര്‍വം കുളവും കിണറുകളും പാടങ്ങളും തോടുകളും നികത്തി, അവിടെയെല്ലാം ബഹുനില കെട്ടിടങ്ങളും പ്ലൈവുഡ് ഫാക്ടറികളും മറ്റും നിര്‍മിക്കുന്നതിനാല്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. ‘സ്വയം കൃതനാര്‍ത്ഥം’-ഈ വാക്കാണ് മലയാളിയുടെ ചെയ്തികളെ നിര്‍വചിക്കാന്‍ ഏറ്റവും പറ്റിയത്.
മണല്‍ വാരിയും പാറപൊട്ടിച്ചും പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നതില്‍ വ്യാപൃതരാണ് മലയാളികള്‍. മലയാളിയുടെ ഈ സാമര്‍ത്ഥ്യം കടല്‍ മലിനമാക്കുന്നതിലും പ്രകടമാണ്. ഇന്ന് കടല്‍ പ്ലാസ്റ്റിക്ക് നിക്ഷേപ സ്ഥലമായി മാറിയപ്പോള്‍ മാംസത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടുതുടങ്ങി. ഇതും മലയാളിയുടെ ആരോഗ്യം നശിപ്പിക്കും.
കടല്‍ത്തീരത്ത് 300 ഇടത്തരം വ്യവസായങ്ങളും 2000 ചെറുകിട വ്യവസായങ്ങളുമുണ്ട്. കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചും മണല്‍ വാരി തീരദേശം നഷ്ടപ്പെടുത്തിയും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുകയാണ്. കൊച്ചിയില്‍ തന്നെ മത്സ്യബന്ധന ബോട്ടുകള്‍ അനവധിയാണ്. അധിക മത്സ്യബന്ധനവും പ്രകൃതിവിരുദ്ധമാണ്. ബോട്ടുകളില്‍നിന്ന് എണ്ണ കായലിലേക്ക് പതിക്കുന്നതും ഹാനികരമാണ്. കരിങ്കല്‍ ക്വാറി ഉണ്ടാക്കുന്ന പൊടി ആസ്തമാ രോഗികള്‍ക്ക് മാരകമാണ്.
കേരളത്തില്‍ 10185 കി.മീ. കാടുള്ളതില് പശ്ചിമഘട്ടത്തില്‍ തന്നെ 24 ജൈവവൈവിധ്യ മേഖലകളുണ്ട്. പക്ഷെ കൃഷിനാശം, പ്രകൃതിനാശം, പാടം നികത്തല്‍, പുതിയ വിത്തുകളുടെ പരീക്ഷണം, യന്ത്രവല്‍കൃത കൃഷി എല്ലാം വിനാശകരമാണ്.
കേരളത്തില്‍ വാഹനപ്പെരുപ്പം അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്നതിന് പുറമെ വാഹനാപകടമരണങ്ങളും വര്‍ധിപ്പിക്കുന്നു. 2010 ല്‍ 35082 വാഹനാപകടങ്ങളില്‍ 3950 പേര് മരിച്ചിരുന്നെങ്കില്‍ 2016 ല്‍ 39420 അപകടങ്ങളില്‍ 4287 പേര് മരിച്ചു എന്ന് ഋഷിരാജ് സിങ് പറയുകയുണ്ടായി. 12 പേര് എങ്കിലും ദിവസേന മരിക്കുന്നുണ്ടത്രെ. ഏറ്റവുമധികം വണ്ടികള്‍ എറണാകുളത്താണ്. വാഹനപ്പെരുപ്പം വായുമലിനീകരണത്തിനും അനുബന്ധരോഗങ്ങള്‍ക്കും വഴിതെളിക്കുന്നു.
ഇന്ന് കേരള യുവത്വം മയക്കുമരുന്നിനടിമയാണ്. മദ്യനിരോധനം, കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും കേരളത്തിലേക്കൊഴുകാന്‍ വഴിയൊരുക്കി. ഇന്ന് പല പെണ്‍കുട്ടികളും മയക്കുമരുന്നുപയോഗിക്കുകയും അസാന്മാര്ഗ്ഗിക വഴികളില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. ഇത് മാനസിക മലിനീകരണമല്ലെ?കേരളത്തില്‍ ഇപ്പോഴുയര്‍ന്നിരിക്കുന്ന വന്‍വിവാദം കയ്യേറ്റമാണ്. മലകളും നദികളും സമുദ്രവും തടാകങ്ങളുംവരെ കയ്യേറ്റക്കാര്‍ നശിപ്പിക്കുന്നു. തീരദേശ കയ്യേറ്റം, അധിക മത്സ്യബന്ധനം എല്ലാം കടലിന് വിനാശകരമാണ്. കേരളത്തിന്റെ വനമേഖല 10185 ഹെക്ടറായിരുന്നു. 420 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ ഉണ്ടായിരുന്നു.
മൂന്നാര്‍ കയ്യേറ്റം ഇന്നും വാര്‍ത്തയാണ്. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്ന് കരിമ്പൂച്ചകളെ കയ്യേറ്റം തടയാന്‍ നിയോഗിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മലയാളികള്‍ക്ക് ശാരീരിക ശുചിത്വത്തിന് മാത്രമാണ് പ്രാധാന്യം. ഖരമാലിന്യം, ആശുപത്രി മാലിന്യം എന്നിവയും പരിസ്ഥിതിനാശം വിതയ്ക്കുന്നു. 82724 ടണ്‍ മാലിന്യം ആശുപത്രികളില്‍നിന്നും, 600 ടണ്‍ മാലിന്യം വീടുകളില്‍നിന്നും തള്ളപ്പെടുന്നത് നദികളിലും സമുദ്രത്തിലും തടാകത്തിലുമാണ്. മാലിന്യസംസ്കരണം എന്ന സങ്കല്‍പ്പം അഭ്യസ്തവിദ്യരായ മലയാളികള്‍ക്കില്ല.
സാക്ഷരരെന്നും ബുദ്ധിരാക്ഷസരെന്നും മറ്റും അഭിമാനിക്കുന്ന മലയാളികള്‍ ഈ സ്വയംകൃതനാര്‍ത്ഥം തിരിച്ചറിയുന്നില്ല എന്നത് ഖേദകരം. അതിലും ഖേദകരം സര്‍ക്കാരിന്റെ അനാസ്ഥയാണ്. ഇവിടെ ഇപ്പോള്‍ ശുദ്ധജലം ലഭ്യമല്ല. കുപ്പിവെള്ളംപോലും മലിനമാണ്.
കേരളത്തിലെ ജനസംഖ്യ കൂടുതലാണ്. അതിനനുസരിച്ച് വാഹനങ്ങളും വര്‍ധിക്കുന്നു. ജനസംഖ്യക്കനുസൃതമായി ജലലഭ്യത കുറഞ്ഞപ്പോള്‍ കുഴല്‍ക്കിണര്‍ നിര്മിച്ചുതുടങ്ങിയതും ഭൂഗര്‍ഭജലം നഷ്ടപ്പെടുത്തുന്നു. മഴവെള്ള സംഭരണം എന്ന സങ്കല്പംപോലും നമുക്കില്ല.
നദികളില്‍ ശുദ്ധജലമില്ല എന്നതാണ് മറ്റൊരു കാര്യം . 260 മില്യണ്‍ ലിറ്റര്‍ വ്യാവസായ മാലിന്യമാണ് നദികളിലേക്കൊഴുകുന്നത്. പെരിയാറില്‍ മാത്രം 260 മില്യണ്‍ ലിറ്റര്‍ വ്യവസായമാലിന്യം ഒഴുകിയെത്തുന്നു. ശുദ്ധജല തടാകങ്ങളും അശുദ്ധമാണ്. ഇതെല്ലാംമൂലം പുഴ നശിച്ചുകഴിഞ്ഞു. ഇവിടെ കെട്ടിടനിര്‍മ്മാണ ബാഹുല്യം ഉണ്ടാക്കുന്നത് പ്രവാസികളാണ്. ഇന്ന് ജലനിരപ്പ് താണുകഴിഞ്ഞു. പാടം നികന്നപ്പോള്‍ മണ്ണിനടിയില്‍ ജലമില്ലെന്നു മാത്രമല്ല, മഴവെള്ളം സംഭരിക്കാനും സാധ്യമല്ല. ദുര്‍ബലമായ ജൈവവ്യവസ്ഥ നശിച്ചുകൊണ്ടിരിക്കുന്നു.
പ്ലാസ്റ്റിക് ഉപയോഗം ജനാരോഗ്യം ക്ഷയോന്മുഖമാക്കും. പ്ലാസ്റ്റിക് നിരോധനമുണ്ടെങ്കിലും ജനം അറിഞ്ഞ ഭാവമില്ല. വാഹനങ്ങള്‍ 60 ശതമാനവും അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് ഉല്പാദിപ്പിക്കുന്നു. പതിനഞ്ചുകൊല്ലം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കേണ്ടതാണ്. കീടനാശിനി ഉപയോഗം കൃഷിക്കാര്‍ക്ക് അനിവാര്യമാണ്. ഇതും മലിനീകരണം സൃഷ്ടിക്കുന്നു. ഇത് ഭക്ഷ്യശൃംഖലയിലും പച്ചക്കറികളിലും മൃഗങ്ങളിലും മനുഷ്യരിലും അപകടം സൃഷ്ടിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മറക്കാതിരിക്കാം.
കേരളത്തിന് ഒരു തിരിച്ചുനടപ്പ് അസാധ്യമാണ്. പച്ചപരിഷ്കാരികള് സര്‍പ്പക്കാവുകള്‍ നശിപ്പിച്ചപ്പോള്‍ അത് ശേഖരിച്ചിരുന്ന ഭൂഗര്‍ഭജലവും അപൂര്‍വ്വ സസ്യങ്ങളും പക്ഷികളും അപ്രത്യക്ഷമായി. ക്ലീന്‍ കേരള മിഷന് കേരളത്തില്‍നിന്ന് ചപ്പുചവറുകള്‍ ഉന്മൂലനം ചെയ്യുമെന്നാണ് വയ്പ്. ഇപ്പോള്‍ കേരളത്തിന് ജൈവവൈവിധ്യ ബോര്‍ഡുമുണ്ട്.
ഇന്ന് മക്കള്‍ക്ക് അച്ഛനമ്മമാരെ വേണ്ട. അവര്‍ വൃദ്ധസദനങ്ങളില്‍ തള്ളപ്പെടുന്നു. ചിലര്‍ വധിക്കപ്പെടുന്നു. മാതൃ-പിതൃ സ്നേഹം എന്നത് കഥകളിലും നോവലുകളിലും മാത്രം. ഇത് മൂല്യച്യുതിയല്ലേ?
പെണ്‍കുട്ടികള്‍ ജനിക്കുന്നതുതന്നെ വിവാഹിതരാകാനാണെന്ന ചിന്ത മാതാപിതാക്കള്‍ ഉപേക്ഷിക്കേണ്ട സമയമായി. ഈ ആശയം ഉള്‍ക്കൊണ്ട പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കാമുകന്മാരെ തേടി ചതിയില്‍പ്പെടുന്നത് ഇന്ന് വാര്‍ത്തപോലുമല്ല. പെണ്‍കുട്ടികളും ആണ്‍കുട്ടികളെപ്പോലെ സമൂഹത്തിന് പല സംഭാവനകളും ചെയ്യാന്‍ ശേഷിയുള്ളവരാണ്. അവരുടെ മനസ്സിനും ബുദ്ധിക്കും ചേരുന്നവരെ അവര്‍ തെരഞ്ഞെടുക്കട്ടെ എന്നു പറയുമ്പോഴും, ബാല്യകാലത്തില്‍ കുത്തിവച്ച പുരുഷ വിധേയത്വം അവരെ അക്രമങ്ങള്‍ക്കെതിരെ നിശ്ശബ്ദരാക്കുന്നു, ഇരകളാക്കുന്നു. ഒരു വിവാഹ വാഗ്ദാനം നല്കിയാല്, സിനിമയിലോ സീരിയലിലോ റോള്‍ വാഗ്ദാനം ചെയ്താലോ എന്തും ചെയ്യാന്‍ തയ്യാറാകുന്ന അവസ്ഥ കേരളത്തിനപമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: