ന്യൂദല്‍ഹി: സംസ്ഥാന ഡിജിപി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാറിനെ നീക്കം ചെയ്തതിനെതിരായ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റി. സെന്‍കുമാറിനെ മാറ്റിയത് ആഭ്യന്തരസെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന കേരളത്തിന്റെ പുതിയ നിലപാട് അവസാന നിമിഷം വരെ മറച്ചുപിടിച്ചെന്ന് സെന്‍കുമാര്‍ കുറ്റപ്പെടുത്തി. കേസില്‍ പരാജയ ഭീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഇതുവരെ കോടതിയില്‍ പറഞ്ഞ വാദങ്ങളൊന്നും ഏശിയില്ല എന്ന തോന്നലില്‍ 2016 മെയ് 26ന് സെന്‍കുമാറിനെതിരെ ആഭ്യന്തരസെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരാക്കി. എന്നാല്‍ ട്രിബ്യൂണലിലും ഹൈക്കോടതിയിലും നല്‍കാത്ത പുതിയ റിപ്പോര്‍ട്ട് അവസാന നിമിഷം എവിടെ നിന്നെത്തിയെന്ന സെന്‍കുമാറിന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് സര്‍ക്കാരിനായില്ല. രണ്ടിടത്തും റിപ്പോര്‍ട്ട് സര്‍ക്കാര്‍ മറച്ചുവെച്ചെന്നും ദവെ ആരോപിച്ചു.
എന്നാല്‍ ജിഷ വധക്കേസില്‍ അന്വേഷണം നടക്കുന്നതിനാലാണ് റിപ്പോര്‍ട്ടിനെപ്പറ്റി അന്നു പരാമര്ശിക്കാതിരുന്നതെന്ന ഒഴുക്കന്‍ മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്.
പുതിയതായി ഹാജരാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വാദിഭാഗത്തിന് നല്‍കിയില്ലെന്ന് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്ക് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ച ഹാജരാകില്ലെന്ന് തനിക്ക് സന്ദേശം അയച്ച ഹരീഷ് സാല്‍വേ റിലയന്‍സിന് വേണ്ടി അതേ ദിവസം ഹാജരായകാര്യം ദവെ പരാമര്‍ശിച്ചു. ഇതേ തുടര്‍ന്ന് താന്‍ കേസില്‍ നിന്ന് പിന്വലിയുകയാണെന്ന്് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് ഹരീഷ് സാല്‍വേ പറഞ്ഞു. വാദങ്ങള്‍ വ്യക്തിപരമായി കാണരുതെന്ന് ഇരുവരോടും കോടതി നിര്‍ദ്ദേശിച്ചു.
പുറ്റിംഗല്‍ വെടിക്കെട്ടപകടത്തിന് കാരണക്കാരായ പോലീസുകാരെ സെന്‍കുമാര്‍ സംരക്ഷിച്ചെന്നും അപകടത്തിന് പോലീസിനെ കുറ്റപ്പെടുത്തുന്നതെന്തിനെന്ന് സെന്‍കുമാര്‍ ചോദിച്ചെന്നും സാല്‍വേ വാദിച്ചു. എന്നാല്‍ വെടിക്കെട്ടപകടത്തിന് കാരണമായത് പോലീസ് മാത്രമാണോയെന്ന് മാത്രമാണ് സെന്‍കുമാര്‍ ചോദിച്ചതെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ തിരുത്തി.
ജിഷ വധക്കേസ് അന്വേഷണ പരാജയത്തിന് കാരണം സെന്‍കുമാറാണെന്ന് സാല്‍വേ വാദിച്ചപ്പോള്‍ ഒരു ക്രിമിനല്‍കേസ് അന്വേഷണത്തില്‍ വീഴ്ചയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനാണ് ഉത്തരവാദിയെന്നും പോലീസ് മേധാവിയല്ലെന്നും ദവെ മറുപടി നല്കി. ജിഷ കേസ് ഇവിടെ പരാമര്‍ശിക്കേണ്ടതില്ലെന്ന് കോടതി സാല്‍വേയോട് പറഞ്ഞു.
വിധി ആര്‍ക്കനുകൂലമായാലും പോലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട നാഴികക്കല്ലായി കോടതിയുടെ തീരുമാനം മാറുമെന്നുറപ്പാണ്. വിധി പ്രതികൂലമായാല്‍ ടി.പി സെന്‍കുമാര്‍ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടിയായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: