അതിവേഗം വളരുകയും എല്ലാവരേയും ഉള്‍ക്കൊള്ളുകയും ചെയ്യാന്‍ ശേഷിയുള്ള പാര്‍ട്ടിയെന്ന നിലയില്‍ പുതിയ ആളുകളും ബിജെപിയുടെ ഭാഗമായി മാറുമെന്ന് ബിജെപിയുടെ സംഘടനാ സെക്രട്ടറി രാംലാല്‍ വിശദീകരിച്ചു. പാര്‍ട്ടിയുടെ സാമൂഹ്യ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള പ്രത്യേക ശ്രമങ്ങള്‍ നടത്തേണ്ടി വരും. പുതുതായി വരുന്നവരുടെ കഴിവനുസരിച്ചുള്ള ചുമതലകളും അവരില്‍ പലര്‍ക്കും ലഭിച്ചേക്കും.
ബിജെപിയിലെ കുടുംബാന്തരീക്ഷം വളരെ പെട്ടെന്ന് തന്നെ പാര്‍ട്ടിയുടെ സംസ്ക്കാരം പുതുതായി എത്തുന്നവര്‍ക്ക് ലഭിക്കാനും സഹായകരമാണ്. ഇതിനെല്ലാം പുറമേ മണ്ഡല തലം മുതല്‍ ദേശീയ തലം വരെ വളരെ കൃത്യമായ പരിശീലന സംവിധാനം പാര്‍ട്ടിക്കുണ്ട്. പഴയ കാര്യകര്‍ത്താക്കള്‍ക്കൊപ്പം പുതിയവരെയും സംഘടനാ സംവിധാനത്തിന്റെ ഭാഗമായി നിര്‍ത്താന്‍ ഇതിനാവും.
അതിനാല്‍ തന്നെ ബിജെപിയെ പഴയ ബിജെപിയായി നിലനിര്‍ത്താനാവുമെന്നും ആര്‍എസ്എസ് പ്രചാരക് ആയ രാംലാല്‍ പറയുന്നു. ഓര്‍ഗനൈസര്‍ വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് കാലത്ത് നിരവധി പേര് പാര്‍ട്ടിയിലേക്ക് എത്തുന്നതിനെപ്പറ്റിയുള്ള കാഴ്ചപ്പാട് സംബന്ധിച്ച് പാര്‍ട്ടിയുടെ ദേശീയ സംഘടനാ സെക്രട്ടറി തന്നെ വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ വികസനത്തിനൊപ്പം തെരഞ്ഞെടുപ്പ് വിജയങ്ങളും ഒരേപോലെ നേടേണ്ടതുണ്ട്. നമ്മുടെ ആത്മവിശ്വാസത്തിന്റെ പ്രശ്നമാണത്. എന്നാല്‍ പുറകോട്ടു പോകാന്‍ നമ്മുക്കാവില്ല. മുന്നോട്ടു മാര്‍ച്ച് ചെയ്യുകയെന്നതാണ് നമ്മുടെ ശീലം. എന്നാല്‍ നമ്മുക്കൊറ്റയ്ക്ക് വിജയിക്കാന്‍ ആസാം, നാഗാലാന്റ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ പലപ്പോഴും സാധിച്ചെന്നു വരില്ല.
തമിഴ്നാട്ടിലും കേരളത്തിലും അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുമായി ബിജെപി സഹകരിച്ചിരുന്നു. എന്‍ഡിഎ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് അര്‍ഹമായ സ്ഥാനമാണ് ബിജെപി നല്‍കുന്നതെന്നും രാംലാല്‍ വിശദീകരിച്ചു.
ബിജെപി അതിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴാണ് 37-ാം സ്ഥാപകദിനം കടന്നുപോയത്. എങ്ങനെ കാണുന്നു?
ഏറ്റവുമധികം എംപിമാര്‍, വലിയ സംഖ്യയില്‍ എംഎല്‍എമാര്‍, പരമാവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍, ഇതിനെല്ലാം പുറമേ പഞ്ചായത്തുകളിലും മുനിസിപ്പല്‍ കൗണ്‍സിലുകളിലും ബിജെപി ഏറ്റവും മികച്ച അവസ്ഥയില്‍. അംഗത്വത്തിന്റെ കാര്യമെടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി വളര്‍ന്നിരിക്കുന്നു. ഏറ്റവും ജനപ്രീതി നേടിയ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയും ശക്തനായ അദ്ധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടിക്ക് ശക്തിപകരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപിയുടെ തേരോട്ടം തുടരുകയാണ്. ഏറ്റവുമധികം ചാരിതാര്‍ത്ഥ്യം നല്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. വലിയ മാറ്റങ്ങള്‍ ഉത്തര്‍പ്രദേശിലും മണിപ്പൂരിലും നാം കണ്ടുകൊണ്ടിരിക്കുന്നു. സംശുദ്ധമായ ഭരണവും സമഗ്ര വികസനവും രാജ്യം മുഴുവനും വ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ബിജെപി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുകയാണ്. അതേപ്പറ്റി?
1984ല്‍ വെറും രണ്ടു സീറ്റാണ് ലോക്സഭയില്‍ ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ തോല്‍വിയില്‍ തളരാതെ നേതൃത്വം മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു. തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തിയതുവഴി അതിവേഗത്തില്‍ മുന്നോട്ടു പോകാനായി. 2004ലും 2009ലും തിരിച്ചടി ലഭിച്ചപ്പോഴും അവ തിരുത്തി മുന്നോട്ടു പോകാന്‍ പാര്‍ട്ടി നിരന്തരം ശ്രമിച്ചു. അതിന്റെയെല്ലാം ഫലമാണ് 2014ല്‍ ലഭിച്ച വലിയ വിജയം.
ഭരണപരാജയവും അഴിമതിയും വര്‍ഗ്ഗീയ രാഷ്ട്രീയവുമായിരുന്നു യുപിഎ ഭരണത്തിന്റെ സമ്പാദ്യങ്ങള്‍. കേന്ദ്രത്തില്‍ മാറ്റം കൊണ്ടുവരാനായി ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തി. അതുവഴി ജനങ്ങളില്‍ വിശ്വാസം ശക്തിപ്പെടുത്താനായി. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ശക്തമായ ബദലായി പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചതും അങ്ങനെയാണ്. ലോക്സഭയില്‍ തനിച്ച് ഭൂരിപക്ഷം ലഭിക്കുകയെന്ന അസാധ്യമായ ലക്ഷ്യത്തിലേക്ക് മൂന്നുപതിറ്റാണ്ടിനിടെ ഒരു കക്ഷിക്ക് എത്തിച്ചേരാന്‍ സാധിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ്.
കഠിനമായി അധ്വാനിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. എല്ലാവര്ക്കും വികസനം എന്ന ആശയത്തിന്റെ ഉപാസകനാണ് അദ്ദേഹം. വിള ഇന്‍ഷുറന്‍സ്, വേപ്പ് ചേര്‍ത്ത വളം, മണ്ണ് ആരോഗ്യകാര്‍ഡ് തുടങ്ങിയ നിരവധി അടിസ്ഥാന സൗകര്യങ്ങളാണ് കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയത്. ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഗ്രാമീണ മേഖലകളില്‍ വൈദ്യുതി വിതരണം ഉറപ്പാക്കുക, ആദര്‍ശ ഗ്രാമ പദ്ധതി, സൗജന്യ പാചകവാതകം തുടങ്ങിയ ജനക്ഷേമ പദ്ധതികളും അടിസ്ഥാന മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കി. പാവപ്പെട്ടവരോടും സാധാരണക്കാരോടുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഇതെല്ലാം സാധ്യമാക്കിയത്. ഏതു ജാതിയോ മതമോ ആകട്ടെ, പാവപ്പെട്ടവരില്‍ മോദിയോടുള്ള വിശ്വാസം രാജ്യത്ത് വലിയ തോതില്‍ വളരുന്നതിനും ഇതെല്ലാം കാരണമായി.
പാര്‍ട്ടി അധികാരത്തിലേറിയതോടെ സംഘടനാ സെക്രട്ടറിയുടെ ചുമതല എത്രത്തോളം മാറി?
പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം സംഘടനാ പ്രവര്‍ത്തന രീതിക്കോ ചുമതലകള്‍ക്കോ മാറ്റമൊന്നുമുണ്ടാകുന്നില്ല. കുറച്ചു കൂടി ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു എന്നു മാത്രം. പാര്‍ട്ടിയുടെ ഐക്യവും മികവും കൂടുതല്‍ ശക്തിപ്പെടുത്താനാണ് എപ്പോഴത്തേയും ശ്രമം. പാര്‍ട്ടിയും സര്‍ക്കാരും ശത്രുക്കളല്ല എന്നതാണ് ബിജെപിയുടെ പ്രത്യേകത. ഏതെല്ലാം ജനക്ഷേമ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്, അവയെല്ലാം ഗ്രാമഗ്രാമാന്തരങ്ങളിലെത്തിക്കുകയെന്ന ദൗത്യം പാര്‍ട്ടി ഏറ്റെടുക്കുന്നു. ദീനദയാല്‍ജിയുടെ അന്ത്യോദയ(അവസാന വരിയിലെ അവസാന വ്യക്തിയിലും വികസനത്തിന്റെ സദ്ഫലങ്ങള്‍ എത്തുക) എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനം. ഒന്നാം തിങ്കളും മൂന്നാം തിങ്കളും എല്ലാ മാസവും പാര്‍ട്ടി അധ്യക്ഷനും ജനറല്‍ സെക്രട്ടറിമാരും പാര്‍ട്ടി ആസ്ഥാനത്തുണ്ടാകും. ഏതു സാധാരണക്കാരനും ഇവരെ നേരിട്ട് കാണാനുള്ള സംവിധാനം ആ ദിവസങ്ങളില്‍ പാര്‍ട്ടി ഒരുക്കുന്നു. ലോകത്തിലെ ഏറ്റവും അംഗസംഖ്യയുള്ള പാര്‍ട്ടിയുടെ സംഘനടാ ചുമതലക്കാരന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: