ഒത്തുതീര്‍പ്പു കരാറിലെ മഷി ഉണങ്ങുന്നതിനുമുമ്പ് അതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് താന്‍ വിശ്വസിക്കാന്‍ കൊള്ളത്തവനാണെന്ന് തെളിയിച്ചിരിക്കുന്നു. മകന് നഷ്ടപ്പെട്ട ഒരമ്മയുടെ വേദന തിരിച്ചറിയാനാവാത്ത ഒരു കഠിനഹൃദയന്‍ കൂടിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കേരളം ഞെട്ടലോടെ തിരിച്ചറിയുകയാണ്. ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കേരളത്തിലെ ഇടതുഭരണം ആരുടെ പക്ഷത്താണെന്ന് തെളിയിക്കുന്നു.
മദ്ധ്യസ്ഥര്‍ നടത്തിയ സുദീര്‍ഘ ചര്‍ച്ചയിലൂടെയാണ് 10 വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച്, മഹിജയും കുടുംബവും നടത്തിയ സമരം ഏപ്രില്‍ രാത്രി അവസാനിച്ചത്. കേസന്വേഷണത്തിലും മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിക്കും, മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യും, സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുന്നില്‍ നടന്ന സംഭവത്തിലെ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും തുടങ്ങിയ സുപ്രധാന വ്യവസ്ഥകളാണ് അംഗീകരിക്കപ്പെട്ടത്. സമരത്തിന് പുറംതിരിഞ്ഞ് നിന്നിരുന്ന മുഖ്യമന്ത്രി ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായി എന്നുള്ളതാണ് ഏറ്റവും പ്രധാനം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കേണ്ട ഉത്തരവാദിത്തം കരാര്‍ പ്രകാരം മുഖമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്നതിനനുസരിച്ച് ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും എന്നും കരാറിലുണ്ട്. ചുരുക്കത്തില്‍ സമരത്തെ അവഗണിച്ചു നടന്ന മുഖ്യമന്ത്രി സമരത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനായി.
എന്നാല്‍ സമരം അവസാനിച്ചതിന്റെ പിറ്റേദിവസം മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായിയുടെ യഥാര്‍ത്ഥമുഖം വെളിവായത്. മഹിജയും കുടുംബവും ഒരു സമരത്തിന് പോകേണ്ടിയിരുന്നോ, എന്താണ് അവര്‍ക്ക് നേടേണ്ടിയിരുന്നത്, സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ബാക്കിവെച്ചത്, ഒരുകാര്യവും സമരത്തിലൂടെ നേടാനുണ്ടായിരുന്നില്ല എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശങ്ങള്‍. ഒത്തുതീര്‍പ്പ് കരാറിലെ വ്യവസ്ഥകളെ ലംഘിക്കുക എന്ന മര്യാദയില്ലാത്ത നടപടി മാത്രമല്ല, തന്നില്‍ വിശ്വാസമര്‍പ്പിച്ച ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തോട് ചെയ്ത കടുത്ത വഞ്ചനകൂടിയായിരുന്നു ഇത്. സമരത്തിന് നേതൃത്വം കൊടുക്കുകയും സഹോദരിയുടെ വേദനയില്‍ അവര്‍ക്ക് കൈത്താങ്ങാവുകയും ചെയ്ത ശ്രീജിത്ത് എന്ന ‘ദേശാഭിമാനി’ ജീവനക്കാരനെതിരെയും മുഖ്യമന്ത്രി കടുത്ത വാക്കുകള്‍ ഉപയോഗിച്ചു. കോഴിക്കോട്ടെ ഒരു ഗ്രാമത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ തലമുറകളായി പ്രവര്‍ത്തിച്ച കുടുംബത്തോടുള്ള പ്രതികാരമായി മാറുകയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
സമരം ഒത്തുതീര്‍ന്ന ഞായറാഴ്ച പകലും രാത്രിയും കണ്ട മുഖ്യമന്ത്രിയെയല്ല, നേരം പുലര്‍ന്നപ്പോള്‍ കേരളം കണ്ടത്. അധികാരത്തിന്റെ ധാര്‍ഷ്ട്യവും കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യത്തിന്റെ ധിക്കാരവും ഒരുമിച്ചാല്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി മുഖ്യമന്ത്രി തരംതാഴുകയായിരുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും അതുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ചരിത്രാനുഭവങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തില്‍ കാണുന്നത്. കമ്മ്യൂണിസ്റ്റ് സെല്‍ഭരണം ജനാധിപത്യരീതിയില്‍ നടപ്പാക്കുന്നതിന്റെ ഉദാഹരണമാണ് വര്‍ത്തമാന കേരളം. ആരെയെങ്കിലും ജയിലിലടക്കുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട എന്ന ഹൈക്കോടതിയുടെ പരാമര്‍ശം ഈ സാഹചര്യത്തെ വേണ്ടുവോളം പ്രതിഫലിപ്പിക്കുന്നുണ്ട്.
സ്വാശ്രയ സ്ഥാപനത്തില്‍ മകന് മരണപ്പെട്ടതിന് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ഏതൊരമ്മയുടെയും ആവശ്യം മാത്രമാണ് മഹിജ മുന്നോട്ടുവച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണവും നിയമനടപടികളും എവിടെയും എത്തുന്നില്ലെന്ന് കണ്ടപ്പോഴാണ് ആ കുടുംബം ആവലാതികളുമായി വീട്ടില്‍ നിന്നിറങ്ങിയത്. സ്വാശ്രയ മാനേജ്മെന്റ് പോലീസിനെയും ഭരണകൂടത്തെയും വിലക്കെടുക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ജിഷ്ണു പ്രണോയ് സംഭവത്തില്‍ ആര്‍ക്കും കാണാം. എന്നിട്ടും സര്‍ക്കാരിനെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാതെ തങ്ങള്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റുകളാണെന്ന് ആണയിട്ടു പറയുന്ന ഒരു കുടുംബത്തെയാണ് പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് ഭരണം തള്ളിപ്പറഞ്ഞതും വഞ്ചിച്ചതും.
എന്താണ് മഹിജയ്ക്ക് നേടാനുണ്ടായിരുന്നത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യം മനുഷ്യത്വം മരവിക്കാത്തവരെ ഞെട്ടിപ്പിക്കുന്നതാണ്. അമ്മയും മകനും ആങ്ങളയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴമറിയാത്ത രാഷ്ട്രീയതിമിരമാണിത്. ഒരു ഗ്രാമീണ കുടുംബവും കേരളത്തില്‍ തീരെ ദുര്‍ബലമായ ഒരു കമ്മ്യൂണിസ്റ്റ് സംഘടനയായ എസ്യുസിഐയും വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാനും കൂടി ഇടതുഭരണകൂടത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം, ഒരമ്മയുടെ ഹൃദയവേദനയെ തിരിച്ചറിയാത്തതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: