അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണ് മൂന്നാര്‍ രണ്ടാം മൈല്‍. മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്ന്. കൂറ്റന്‍ പാറ പൊട്ടിച്ചെടുത്ത് വന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇവിടെ തയ്യാറെടുപ്പ്. പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്താണ് നിര്‍മ്മാണം. ഈ പ്രദേശത്ത് വനവാസി വിഭാഗത്തിന്റെ ക്ഷേത്രം ഉണ്ടായിരുന്നു. ഈ ക്ഷേത്ര ഭൂമിയും ഭൂമാഫിയ കൈവശപ്പെടുത്തി. മറ്റൊരു ഭാഗത്തേക്ക് ക്ഷേത്രം വരെ മാറ്റാനുള്ള നടപടികള്‍ നടന്നു. എന്നിട്ടും റവന്യൂവകുപ്പ് കാര്യമായ നടപടി സ്വീകരിച്ചില്ല. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ക്ഷേത്രമാണ് മാഫിയയുടെ സൗകര്യത്തിന് മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഇവിടെ വന്‍തോതില്‍ കുന്നിടിച്ചിട്ടുണ്ട്.
രണ്ടാം മൈലില്‍ നിന്ന് മുക്കാല്‍ കിലോമീറ്റര്‍ മുകള്‍ ഭാഗത്ത് ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇവിടെയാണ് പാറപൊട്ടിച്ചെടുത്തിരിക്കുന്നത്. പാലാ സ്വദേശിയാണ് ഈ വസ്തുവില്‍ പണി നടത്തുന്നത്. എന്നാല്‍, മത്തായി എന്നയാളുടേതാണ് ഭൂമിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടാം മൈലില്‍ നിന്ന് പണി നടക്കുന്ന ഭൂമിയുടെ ഒരു ഭാഗത്ത് ഏലപ്പട്ടയ ഭൂമിയാണ്. ഇതിന് തൊട്ടടുത്തുകൂടി പത്തടി വീതിയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. ഏലപ്പട്ടയത്തിന് സമീപത്ത് ഒരു കാരണവശാലും കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം പാടില്ല എന്ന നിയമം നിലനില്‍ക്കെയാണിത്. ഭൂമാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധം ഇതില്‍ നിന്ന് വ്യക്തം.
രണ്ടാം മൈലില്‍ പഞ്ചായത്ത് മന്ദിരത്തിന്റെ തൊട്ടടുത്ത് ആറോളം ബഹുനില മന്ദിരങ്ങളുണ്ട്. ചിലത് നിര്‍മ്മാണം പൂര്‍ത്തിയായി. മറ്റ് ചില കെട്ടിടങ്ങളുടെ നിര്‍മ്മാണം പാതിവഴിയിലും. കുന്നിടിച്ച് നിരത്തി ഇവിടെ ഒരു റിസോര്‍ട്ടിന്റെ നിര്‍മ്മാണവും നടക്കുന്നു. ഇതിനെതിരെ ഒരു നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടില്ല. എറണാകുളം സ്വദേശികളാണ് അന്യസംസ്ഥാന തൊഴിലാളികളെ നിര്‍ത്തി പണി തുടരുന്നത്.
ചിത്തിരപുരത്ത് ഒരു ജ്വല്ലറി ഉടമ നിയമം കാറ്റില്‍പറത്തി 14 നിലയുള്ള കെട്ടിടം പൂര്‍ത്തയാക്കി. ഈ കെട്ടിടത്തിലേക്ക് ആരോഗ്യവകുപ്പിന്റെ 15 സെന്റ് ഭൂമി കയ്യേറിയാണ് റോഡ് നിര്‍മ്മിച്ചത്. കയ്യേറ്റം ജന്മഭൂമി വാര്‍ത്തയാക്കിയതോടെയാണ് ജ്വല്ലറിയുടമ കയ്യേറിയ ലക്ഷങ്ങള്‍ വിലവരുന്ന ഭൂമി റവന്യൂ വകുപ്പ് വീണ്ടെടുത്തത്. സംഭവത്തില്‍ കെ.പി വര്‍ക്കി ജ്വല്ലറിയുടെയും ബില്‍ഡേഴ്സിന്റെയും ചുമതലക്കാരനായ ജോസിനെതിരെ കയ്യേറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍, നടപടികള്‍ക്ക് ഒച്ചിന്റെ വേഗമാണ്.
ഇയാള്‍ ചിത്തിരപുരത്ത് മറ്റൊരു കെട്ടിടം നിയമം ലംഘിച്ച് നിര്‍മ്മിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മ്മാണം. ഉദ്യോഗസ്ഥര്‍ അനധികൃത നിര്മ്മാണക്കാരനോട് കൈമടക്ക് വാങ്ങി കെട്ടിടം പത്ത് നിലയില്‍ എത്തിച്ചപ്പോഴാണ് ദേവികുളം ആര്‍ഡിഒ സ്റ്റോപ്പ് മെമ്മൊ കൊടുത്തത്. ഇപ്പോള്‍ അവധി ദിവസങ്ങളില്‍ ഇവിടെ നിര്‍മ്മാണം നടക്കുന്നുണ്ട്.
അതീവ സുരക്ഷാ മേഖലയില്‍ കള്ളക്കെട്ടിടങ്ങള്‍
പള്ളിവാസല്‍ വില്ലേജില്‍ പൈപ്പ് ലൈനിന് സമീപം നിയമം ലംഘിച്ച് നിര്‍മ്മിച്ചത് പത്തും പന്ത്രണ്ടും നിലയുള്ള കെട്ടിടങ്ങള്‍. പെന്‍സ്റ്റോക്ക് പൈപ്പും ടണലും കടന്ന് പോകുന്നിടത്താണ് ഈ നിര്‍മ്മാണം. പെരുമ്പാവൂര്‍ അരുണാലയത്തില്‍ റ്റി. എന്‍ അശോക് കുമാര്‍, കാലടി സ്വദേശി പി.കെ പ്രകാശ്, കോതമംഗലം മാടപ്പറമ്പില്‍ വര്‍ഗീസ് കുര്യന്, അടിമാലി സ്വദേശി എല്‍ദോസ് എന്നിവരുടേതാണ് കെട്ടിടങ്ങളെന്നാണ് റവന്യൂ രേഖ. ഇവര്‍ക്ക് 2013, 2014 കാലഘട്ടങ്ങളില്‍ റവന്യൂ വകുപ്പ് അനധികൃതമായി കെട്ടിടം പണിയുന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. എന്നാല്‍, അനധികൃത നിര്‍മ്മാണം തുടര്‍ന്നു. അടുത്തിടെ ഈ കെട്ടിടത്തിന് സമീപം പാറ അടര്‍ന്ന് വീണിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പ്ലം ജൂഡി എന്ന ഹോട്ടല്‍ സുരക്ഷയെ മുന്‍നിര്‍ത്തി പൂട്ടുകയും ചെയ്തു. ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: