ടൂറിന്: ലോക ഫുട്ബോളിലെ ഏറ്റവും പ്രഹരശേഷിയുള്ള മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തെ നോക്കുകുത്തികളാക്കി പൗലോ ഡൈബാലയും ഗൊണ്‍സാലോ ഹിഗ്വയിനും നിറഞ്ഞാടിയപ്പോള്‍ ബാഴ്സലോണക്ക് അമ്പരപ്പിക്കുന്ന തോല്‍വി. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ മലാഗയോട് തോറ്റതിനു പിന്നാലെ ഇന്നലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനോടാണ് ബാഴ്സ തകര്‍ന്നടിഞ്ഞത്.
അര്‍ജന്റീനയില്‍ മെസ്സിയുടെ പിന്‍ഗാമിയെന്ന് വിശേഷിക്കപ്പെടുന്ന യുവതാരം പൗലോ ഡൈബാല മത്സരത്തിന്റെ ആദ്യപകുതിയില്‍ നേടിയ ഇരട്ടഗോളുകളാണ് (7, 22 മിനിറ്റുകളില്‍) യുവന്റസിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. അവരുടെ മൂന്നാം ഗോള്‍ 55-ാം മിനിറ്റില്‍ ജോര്‍ജിയോ ചില്ലെനിയും സ്വന്തമാക്കി.
കനത്ത തോല്‍വിയോടെ ബാഴ്സയുടെ സെമി പ്രവേശനം ത്രിശങ്കുവിലായിരിക്കുകയാണ്. പിഎസ്ജിക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും ബാഴ്സയുടെ സ്ഥിതി സമാനമായിരുന്നു. ആദ്യ പാദത്തില്‍ 4-0ന് തോറ്റ ബാഴ്സലോണ സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ ആറെണ്ണം തിരിച്ചടിച്ചായിരുന്നു ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കിയത്. എന്നാല്‍ ഇത്തവണ അവര്‍ക്ക് അവര്‍ക്ക് രണ്ടാം പാദവും കടുകട്ടിയാകാനാണ് സാധ്യത. കാരണം ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിരയാണ് യുവന്റസിന്റേത്. ബൊനൂച്ചിയും ചില്ലേനിയും ഡാനി ആല്‍വസും അടങ്ങുന്ന പ്രതിരോധക്കോട്ട തകര്‍ക്കുക എന്നത് മെസ്സിക്കും സംഘത്തിനും അത്ര എളുപ്പമാവില്ല.
ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്സയുടെ ആക്രമണനിരയും യുവന്റസ് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം എന്നായിരുന്നു മുന്‍വിധി. എന്നാല്‍ യുവന്റസ് തങ്ങളുടെ കടുത്ത പ്രതിരോധത്തിനൊപ്പം മധ്യ-മുന്നേറ്റനിരകള്‍ തുടര്‍ച്ചയായി എതിര് ബോക്സിലേക്ക് ആക്രമണം അഴിച്ചുവിട്ടാണ് ബാഴ്സയെ കീഴടക്കിയത്. മത്സരത്തിന് ഏഴു മിനിറ്റ് പ്രായമുള്ളപ്പോള്‍തന്നെ ഡൈബാലയുടെ തകര്‍പ്പനൊരു ഗോളിലൂടെ യുവന്റസ് മുന്നിലെത്തി. യുവാന്‍ ക്വാഡ്രാഡോയില്നിന്നു ലഭിച്ച പന്ത് അസാധ്യമായ ഫിനിഷിങ് പാടവത്തോടെ ഡൈബാല വലയിലെത്തിക്കുമ്പോള്‍ ബാഴ്സ പ്രതിരോധവും മുഴുനീളെ പറന്ന ഗോള്‍കീപ്പറും കാഴ്ചക്കാരായി. ഇതിന് മുമ്പ് മൂന്നാം മിനിറ്റില്‍ മിറാലെം പാനിക്കിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഹിഗ്വയിന് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ബാഴ്സ ഗോളി കയ്യിലൊതുക്കി. 12-ാം മിനിറ്റില്‍ മെസ്സിയുടെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല.
അഞ്ച് മിനിറ്റിനുശേഷം മരിയോ മാന്‍സുകിച്ച് ബോക്സിന് പുറത്തുനിന്ന് പായിച്ച തകര്‍പ്പന്‍ ഷോട്ട് ബാഴ്സ ഗോളി ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. 21-ാം മിനിറ്റില്‍ ബാഴ്സയുടെ ഇനിയേസ്റ്റ പായിച്ച ഷോട്ടും യുവന്റസ് ഗോളി ബഫണ് മുന്നില്‍ വിഫലമായി. തൊട്ടുപിന്നാലെ നടന്ന പ്രത്യാക്രമണത്തിനൊടുവില്‍ ബാഴ്സ വല വീണ്ടും കുലുങ്ങി. മരിയോ മാന്സുകിച്ചില്നിന്നും ലഭിച്ച പന്ത്, ഡൈബാല മികച്ചൊരു ഇടംകാലന്‍ ഷോട്ടിലൂടെ ഇടത്തേ മൂലയിലേക്ക് പായിക്കുമ്പോള്‍ ബാഴ് ഗോളി വെറും കാഴ്ചക്കാരനായി. തുടര്‍ന്നും യുവന്റസിന്റെ മുന്നേറ്റം. 44-ാം മിനിറ്റില്‍ ഹിഗ്വയിന്റെ മറ്റൊരു ഷോട്ടും ബാഴ്സ ഗോളി രക്ഷപ്പെടുത്തി. ഇടയ്ക്ക് ബാഴ്സയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇറ്റലിയുടെ എക്കാലത്തെയും ഇതിഹാസ ഗോളിമാരുടെ പട്ടികയില്‍ ഒന്നാമതുള്ള ബഫണിനെ കീഴടക്കാനായില്ല. ഇതോടെ ആദ്യപകുതിയില്‍ 2-0ന് യുവന്റസ് മുന്നില്‍.
രണ്ടാം പകുതിയിലും യുവന്റസിനായിരുന്നു മുന്‍തൂക്കം. മികച്ച മുന്നേറ്റങ്ങളുമായി അവര്‍ ബാഴ്സ പ്രതിരോധത്തെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കി. 53, 54 മിനിറ്റുകളില്‍ ഹിഗ്വയിന്റെ രണ്ട് ശ്രമങ്ങള്‍ ബാഴ്സ ഗോളി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ മൂന്നാം തവണയും ബാഴ്സ വല കുലുങ്ങി. പ്രതിരോധ നിരയിലെ കരുത്തന് ജോര്‍ജിയോ ചില്ലെനി കോര്‍ണറില്‍നിന്നെത്തിയ പന്തിനെ തലകൊണ്ടു കുത്തി ബാഴ്സ വലയിലെത്തിച്ചു. മൂന്ന് ഗോളുകള്‍ക്ക് പിന്നിലായതോടെ ബാഴ്സ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 59-ാം മിനിറ്റില്‍ മെസ്സിയുടെ ഹെഡ്ഡറും 68-ാം സുവാരസിന്റെ ഷോട്ടും പരിക്കുസമയത്ത് സെര്‍ജി റോബര്‍ട്ടോയുടെ ഹെഡ്ഡറും യുവന്റസ് ഗോളി ബഫണ് രക്ഷപ്പെടുത്തിയതോടെ ബാഴ്സയുടെ പരാജയം പൂര്‍ണ്ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: