ബുദ്ധന് സത്യസാക്ഷാത്കാരം നേടിയപ്പോള്‍, ധ്യാനസ്ഥലത്തുനിന്നെഴുന്നേറ്റ്, ആന്ദം അടക്കാനാവാതെ, ബോധിവൃക്ഷച്ചുവട്ടില്‍ ഏഴു ദിവസം അങ്ങുമിങ്ങും നടന്നു. അത് അതിമഹത്തായ, അവര്‍ണനീയമായ, ആനന്ദമാണ്. ലോകത്തിലെ അദ്ധ്യാത്മസാഹിത്യം മുഴുവന്‍ ഈ അനുഭവം വാക്കുകള്‍ക്കതീതമാണെന്ന് പറയുന്നു. ഈ മഹത്തായ അനുഭവത്തില്‍ തന്നെ എത്തിച്ചതിന് ശിഷ്യന് ഗുരുവിനോട് തന്റെ കൃതജ്ഞത പ്രകാശിപ്പിക്കുന്നു.
നമോ നമസ്തേ ഗുരവേ മഹാത്മനേ
വിമുക്തസംഗായ സദുത്തമായ
നിത്യാദ്വയാനന്ദരസസ്വരൂപിണേ
ഭൂമ്നേ സദാളപാദയാംബുധാമ്നേ (287)
മഹാത്മാവായ ഗുരോ, വിമുക്തസംഗനും, മഹത്തുക്കളില്വച്ച് ഉത്തമനും, നിത്യാദ്വയാനന്ദ സ്വരൂപനും, അനന്തനും, അതിരറ്റ ദയാവാരിധിയും ആയ അങ്ങയ്ക്ക് വീണ്ടും വീണ്ടും നമസ്കാരം.
ആരംഭത്തില്‍ (ശ്ലോകം 35) ശിഷ്യന് ഗുരുവിനെ സമീപിച്ച് നമസ്കരിച്ച് തന്നെ ജനനമരണരൂപമായ സമുദ്രത്തില്‍നിന്ന് രക്ഷിക്കാന്‍ കേണപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ശിഷ്യന് വീണ്ടും ഗുരുവിനെ നമസ്കരിക്കുന്നു-ശോകസാഗരത്തില്‍ മുങ്ങുന്നതില്‍നിന്ന് തന്നെ രക്ഷിച്ചതിന് ആഴമേറിയ കൃതജ്ഞതയോടുകൂടി. ഇപ്പോഴത്തെ നമസ്കാരസന്ദര്ഭം തീരെ ഭിന്നമാണ്. മുന്‍പ് അവന് മരണത്തീയില്‍ വെന്തെരിയുകയായിരുന്നു. ഇപ്പോള്‍ അമരത്വാനുഭവംകൊണ്ട് അവന് കൃതാര്‍ത്ഥനായി. അതുകൊണ്ട് അത്യന്തം വിനയത്തോടെ അവന് പറയുന്നു: ”ഹേ മഹാത്മാവായ ഗുരോ, അങ്ങയ്ക്ക് വീണ്ടും വീണ്ടും നമസ്കാരം.” പിന്നെയും ”സംഗഹീനനായ അങ്ങയ്ക്ക് നമസ്കാരം, മഹത്തുക്കളില്വച്ച് ഉത്തമനായ അങ്ങയ്ക്ക് നമസ്കാരം, അനന്തനും അതിരറ്റ ദയാവാരിധിയുമായ അങ്ങയ്ക്ക് നമസ്കാരം.”
ഗുരു സംഗമുക്തനും ശുദ്ധസത്യസ്വരൂപനുമാണ്. അദ്വയമായ അനന്താനന്ദസ്വരൂപനാണ് അദ്ദേഹം. അദ്ദേഹം അനന്തനും കരുണാവാരിധിയുമാണ്. ഇതാണ് ഗുരുവിന്റെ മഹത്തായ വ്യക്തിത്വം. ഇങ്ങനെയുള്ള ഒരു ഗുരുവിന്റെ അനുഗ്രഹത്താല്‍ ശിഷ്യന് ജീവിതത്തില്‍ ഏറ്റവും അമൂല്യമായത് നേടുന്നു. അവന് തന്റെ അനശ്വരവും അനന്തവുമായ സ്വരൂപം സാക്ഷാത്കരിക്കുന്നു.
ലോകത്തില്‍ ഒരാള്‍ ചെറിയ തോതില്‍ സഹായിച്ചാല്‍ പോലും നാം കൃതജ്ഞത പ്രകടിപ്പിക്കുന്നു. അപ്പോള്‍, നമ്മെ സംസാരസമുദ്രത്തിനക്കരെ കടത്തി അമരത്വം കൈവരുത്തിയ വ്യക്തിയോട് എത്ര കൃതജ്ഞതതയുണ്ടാവണം! എല്ലാ സഹായത്തിലും വച്ച് ഏറ്റവും മഹത്തായത് ആത്മസ്വരൂപം സാക്ഷാത്കരിക്കാനുള്ള സഹായമാണ്. ആദ്ധ്യാത്മികത്വമാണ് ഒരു വ്യക്തിയില്‍നിന്ന് നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം. അതിനോടു തുലനം ചെയ്യുമ്പോള്‍ മറ്റെല്ലാം അപ്രധാനമാണ്.
ധന്യോളഹം കൃതകൃത്യോളഹം
വിമുക്തോളഹം ഭവഗ്രഹാത്
നിത്യാനന്ദസ്വരൂപോളഹം
പൂര്ണോളഹം ത്വദനുഗ്രഹാത് (288)
ഞാന്‍ ധന്യനാണ്, കൃതാര്‍ത്ഥനാണ്. സംസാരത്തിന്റെ പിടിയില്‍നിന്ന് മുക്തനാണ്. ഞാന്‍ നിത്യാനന്ദസ്വരൂപനും അനന്തനുമാണ്-ഇതെല്ലാം അങ്ങയുടെ അനുഗ്രഹം മൂലമത്രേ.
മനുഷ്യജന്മത്തിന്റെ പരമലക്ഷ്യം പ്രാപിച്ച് ശിഷ്യന് പറയുന്നു: ഞാന്‍ ധന്യനാണ്. കൃതാര്‍ത്ഥനാണ്. സംസാരത്തിന്റെ പിടിയില്‍നിന്ന് മുക്തനാണ്. മുന്‍പ് (ശ്ലോകം 50) ബ്രഹ്മസാക്ഷാത്കാരത്തിന് ശിഷ്യന്റെ ആത്മാര്‍ത്ഥത കണ്ട് ഗുരു അവനെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞിരുന്നു: നീ ധന്യനാകുന്നു; കൃതകൃത്യനാകുന്നു. അത് ആരംഭത്തിലെ അനുഗ്രഹം മാത്രമായിരുന്നു. അപ്പോള്‍ അതൊരു യാഥാര്‍ത്ഥ്യമായിരിക്കുന്നു. ശിഷ്യന് ജീവിതത്തിന്റെ പരമലക്ഷ്യം പ്രാപിച്ചിരിക്കുന്നു.
ബുദ്ധന് പരമസത്യം സാക്ഷാത്കരിച്ചപ്പോള് പറഞ്ഞു: ”സന്യാസിമാരേ, കേള്‍ക്കുവിന്‍. ഞാന്‍ അമരത്വം നേടിക്കഴിഞ്ഞു. ഞാന്‍ കൃതകൃത്യനായി. ചെയ്യേണ്ടതെന്തോ അത് ചെയ്തു കഴിഞ്ഞു. അമരത്വത്തിലേക്കുള്ള വാതില്‍ തുറന്നിരിക്കുന്നു. തൃഷ്ണ നശിച്ചിരിക്കുന്നു; നിര്‍വാണം കൈവന്നിരിക്കുന്നു.” നാം ജീവിതത്തെയും മരണത്തെയും അതിക്രമിക്കുന്ന മഹത്തായ നേട്ടമാണിത്. അതുകൊണ്ട്, മനുഷ്യന് പ്രാപിക്കേണ്ട ലക്ഷ്യം താന്‍ പ്രാപിച്ചിരിക്കുന്നു എന്ന് ശിഷ്യന് പറയുന്നു. ഞാന്‍ അനന്തനും നിത്യാനന്ദസ്വരൂപനുമാണെന്ന് അവന് പറയുന്നു. നാമെല്ലാം അനന്താനന്ദസ്വരൂപരാണ്. അത് നേടാന്‍ എങ്ങും പോകേണ്ടതില്ല.
നാം ആനന്ദം തന്നെയാണ്, പൂര്‍ണരാണ്. ഇപ്പോള്‍ നാം ഒരു അംശം മാത്രമാണെന്ന് തോന്നിയേക്കാം; എന്നാല്‍, നമ്മുടെ ജീവിതം ആദ്ധ്യാത്മികമായ മഹത്വം നേടുമ്പോള്‍ നമ്മുടെ പൂര്‍ണത കൂടുതല്‍ കൂടുതലായി അനുഭവപ്പെട്ടു തുടങ്ങുന്നു. അന്തിമഘട്ടത്തില്‍ നാം അനന്തരാണെന്ന് അനുഭവിക്കും.
ഈ മഹത്തായ നേട്ടമെല്ലാം ഗുരുകൃപ കാരണമാണെന്ന് ശിഷ്യന് പറയുന്നു. അങ്ങയുടെ അനുഗ്രഹംകൊണ്ടാണ് ഞാന്‍ ഇത് പ്രാപിച്ചത്. അങ്ങയുടെ അനുഗ്രഹംകൊണ്ടാണ് ഞാന്‍ പൂര്‍ണത നേടിയത്. മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യം തന്നെ ഈ അനുഭവം കൈവരിക്കലാണ്. അത് സാധിച്ചാല്‍ പിന്നെ ശരീരം പോയാലെന്തുണ്ട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: