ഭൂമി ദേവി ഗോവേഷധാരിയെങ്കില് ഭഗവാന് പല വേഷങ്ങളും ധരിച്ചവനാണ്. അത് വ്യക്തമാക്കിക്കൊണ്ടുതന്നെ പൃഥുവിനെ സ്തുതിച്ചു.
”നമഃ പരസ്മൈ പുരുഷായ മായയാ വിന്യസ്തനാനാതനവേ” അങ്ങ് ഗുണതാതീതനാണെങ്കിലും മായയാല്‍ നാനാ ശരീരങ്ങളെ സ്വീകരിച്ച പുരുഷനാണ്. അഗുണാത്മാവായ അങ്ങ് ക്രോധിക്കരുത്. അങ്ങ് കോപിച്ചാല്‍ പിന്നെ അടിയങ്ങള്‍ക്ക് ആരാണ് ആശ്രയമായിട്ടുള്ളത്? പണ്ട് ഹിരണ്യാക്ഷന് എന്നെയും പിടിച്ചുകൊണ്ട് സമുദ്രാന്തര്ഭാഗത്തിലൊളിച്ചപ്പോള് യജ്ഞവരാഹരൂപം സ്വീകരിച്ചുവെന്ന് എന്നെ ആ രസാതലത്തില്‍ നിന്നും മോചിപ്പിച്ചുകൊണ്ടുവന്നത് അങ്ങാണ്. എന്നെ സൃഷ്ടിച്ചതും സംരക്ഷിച്ചതും ഇപ്പോഴും പാലിക്കുന്നതും അങ്ങുതന്നെയാണ്.
അങ്ങ് സുദര്‍ശനനാണ്. നല്ലതു കാണുന്നവന്, വണ്ടുകള്‍ പൂക്കളിലെ തേന്‍ മാത്രം സ്വീകരിക്കും. മുള്ളുകളെ അവഗണിക്കും. അതുപോലെ പറയുന്നത് ശ്രദ്ധിച്ച് സാരാംശം മാത്രം സ്വീകരിച്ചാലും. വേനന്റെ ഭരണകാലത്തും തുടര്‍ന്നുള്ള അരാജകത്വ കാലത്തും കള്ളന്മാര് പെരുകിയതിനാല്‍ അവരില്‍നിന്നും രക്ഷിക്കാനായി ഞാന്‍ നല്ല വിത്തുകളെ ശേഖരിച്ചു സൂക്ഷിച്ചുവച്ചതാണ്. അവയെല്ലാം എന്നില്‍ അന്തര്‍ലീനമായിക്കിടക്കുന്നു. ഇപ്പോള്‍ ഗോരൂപത്തില്‍ നില്ക്കുന്ന എന്നില്‍നിന്നും ഓരോരുത്തര്‍ക്കും വേണ്ടതെന്തെന്നാല്‍ പൈക്കുട്ടികളെപ്പോലെ വന്ന് ക്ഷീരരൂപത്തില് സ്വീകരിക്കാവുന്നതാണ്.
”വല്സം കല്പയ മേ വീര യേനാഹം വത്സലാ തവ
ധോക്ഷ്യോ ക്ഷീരമയാന്
കാമാനനുരൂപം ച ദോഹനം
ഭോഗ്ധാരം ച മഹാബാഹോ ഭൂതാനാം ഭൂതഭാവന
അന്നമീപ്സിത്മൂര്ജസ്വദ് ഭഗവാന്
വാഞ്ഛതേ യദ.”
അങ്ങുതന്നെ പൈക്കുട്ടിയേയും കറവക്കാരനേയും കറവപ്പാത്രത്തേയും എല്ലാം നിശ്ചയിച്ചാലും.
അതുപോലെ ഭൂമിയില്‍ വെള്ളം തങ്ങിനില്ക്കാനുള്ള അവസ്ഥയും അങ്ങുന്നു സൃഷ്ടിച്ചാലും. അപ്പോള്‍ കൃഷിയും മറ്റും അഭിവൃദ്ധിപ്പെടുത്താന്‍ എനിക്കാവും.
ഭൂമിദേവി നിര്‍ദ്ദേശിച്ച ഉപായത്തെ ഭഗവാന് പൃഥു സ്വീകരിച്ചു. സ്വായംഭുവ മനുവിനെ പൈക്കുട്ടിയാക്കി തന്റെ കൈത്തലത്തെ കറവപ്പാത്രമാക്കി പൃഥു സ്വയം കറവക്കാരനായി എല്ലാ ഔഷധികളെയും കറന്നെടുത്തു. പൃഥുവിനെപ്പോലെ അവിടെ കൂടിനിന്നവര്‍ പലരും ഭൂമിയുടെ വാക്കുകളിലെ സാരാംശത്തെ ഗ്രഹിച്ച് അവര്‍ക്കാവശ്യമായതു പലതും കറന്നെടുത്തത്.
ദേവന്മാര് ദേവേന്ദ്രനെ പശുക്കുട്ടിയാക്കി സ്വര്‍ണപ്പാത്രത്തില്‍ അവര്‍ക്കാവശ്യമായ സോമപയത്തെ കറന്നെടുത്തു.
പ്രഹ്ലാദനെ പശുക്കുട്ടിയാക്കി അസുരന്മാര് ഇരുമ്പുപാത്രത്തില്‍ സുരാസവത്തെ സ്വീകരിച്ചു.
ഗന്ധര്‍വന്മാര്‍ക്കും അപ്സരസുകള്‍ക്കും വേണ്ടിയിരുന്നത് വാങ്മാധുര്യവും മറ്റുമായിരുന്നു. വിശ്വാവസുവിനെ വല്‍സമാക്കി അവര്‍ പത്മമയമായ പാത്രത്തില്‍ സ്വരമാധുരിയും സൗഭാഗ്യവും കൈക്കലാക്കി.
സിദ്ധവിദ്യാധരന്മാര്‍ കപിലാചാര്യനെ പശുക്കുട്ടിയാക്കി ആകാശമാകുന്ന പാത്രത്തില്‍ സിദ്ധിയെയും വിദ്യയെയും കറന്നെടുത്തു. മായാവികളാകട്ടെ, മയനെ വല്‍സമാക്കി മായാശക്തിയെ സ്വീകരിച്ചു. പിതൃക്കള്‍ അര്യമാവിനെ പശുക്കിടാവാക്കി മണ്‍പാത്രത്തില്‍ കവ്യം എള്ളുചേര്ന്ന ആഹാരം- കവര്‍ന്നെടുത്തു.
യക്ഷരക്ഷസുകളും ഭൂതപിശാചാദികളും ശ്രീഭൂതനാഥനെ വല്‍സമാക്കി കപാലത്തില്‍-തലയോട്ടിയില്‍ വിഷജീവികളെല്ലാം കൂടി തക്ഷകനെ കിടാവാക്കി മാളത്തെ പാത്രമാക്കി വിഷപ്പാല്‍ കറന്നെടുത്തു.
മൃഗങ്ങള്‍ക്കായി നന്ദികേശ്വരന് വല്സമായി. വനം പാത്രമായി. പുല്ലുകള്‍ കറന്നെടുത്തു. മാംസഭുക്കുകള്ക്കുവേണ്ടി സിംഹം കിടാവായി. സ്വദേഹമെന്ന പാത്രത്തില്‍ മാംസം കറന്നെടുത്തു.
പക്ഷികള്‍ക്കായി ഗരുഡനാണ് കിടാവായത്. വൃക്ഷങ്ങള്‍ക്കായി ആല്‍മരം കിടാവായി. പര്‍വതങ്ങള്‍ക്കായി ഹിമവാന് വല്സമായി. ഇങ്ങനെ ആവശ്യക്കാരെല്ലാം അവരവര്‍ക്കു വേണ്ടത് കറന്നെടുത്തു. ആവശ്യങ്ങള്‍ വിഭിന്നങ്ങളായിരുന്നുവെന്നുമാത്രം.
തുടര്‍ന്ന് പൃഥു ഭൂമിയെ മകളായി വളര്‍ത്തി. അങ്ങനെയാണ് ഭൂമിക്ക് പൃഥ്വി എന്ന് പേരുവന്നത്. കൃഷിയേയും ഭൂമിപരിപാലനത്തെയും പൃഥു പ്രോത്സാഹിപ്പിച്ചു. ഗൃഹങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളുമുണ്ടാക്കി വികസനവും നടപ്പാക്കി. വികസനമായിരുന്നു പൃഥുവിന്റെ മുദ്രാവാക്യം. അതുകൊണ്ടാണ് പൃഥു ആദിരാജാവ് എന്നറിയപ്പെടുന്നത്. പ്രകൃതിയെ പോഷിപ്പിച്ചു.
പ്രകൃതി തിരിച്ചും സഹായിച്ചു. ക്രിയാത്മകമായ ഒരു സമൂഹം സൃഷ്ടിക്കപ്പെട്ടു. മകളായി വളര്‍ത്തി. തിരിച്ച് അമ്മയെന്നപോലെ സ്നേഹം പകര്‍ന്നുതന്നു. ആവശ്യമായതെല്ലാം വാത്സല്യപൂര്‍വം നല്കി. എല്ലാവരും കറന്നെടുത്തത് ഈ വാത്സല്യമാണ്. ആസൂത്രകന്‍ മഹാരാജാ പൃഥുവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: