ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍നിന്ന് മരുന്നുവാങ്ങാനായി ചെലവാക്കുന്നത്. കേരളം ചെറുതെങ്കിലും ആശുപത്രികളുടെ എണ്ണം അദ്ഭുതകരമാംവിധം കൂടുതലാണ്. ഡോക്ടര്‍മാരുടെയും മറ്റു പ്രൊഫഷണലുകളുടെയും എണ്ണത്തിനും കുറവില്ല. ഈ കൊച്ചുകേരളം വിഴുങ്ങുന്ന ഗുളികകളുടെയും കഴിക്കുന്ന മരുന്നുകളുടെയും ചെലവാക്കുന്ന പണത്തിന്റെയും കണക്ക് ആരെയും അതിശയിപ്പിക്കും.
എഴുപതുകളില്‍ ഒരേയൊരു ബി.ഫാം കോഴ്സ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഡി.ഫാം കോഴ്സ് കോഴിക്കോട് മെഡിക്കല്‍ കോളജിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 കുട്ടികള്‍ വീതമേ ബി.ഫാമിന് എടുക്കുമായിരുന്നുള്ളൂ. ഇന്ന് എത്രയോ കോളജുകള്‍, പുതിയ ഫാര്‍മസി കോഴ്സുകള്‍, മുക്കിന് മുക്കിന് മെഡിക്കല്‍ സ്റ്റോറുകള്‍!
ഇല്ലാത്തത് ഒന്നുമാത്രം. മരുന്നുണ്ടാക്കുന്ന നല്ല ഒരു മരുന്നു കമ്പനി. ആകെയുള്ളത് ആലപ്പുഴ കലവൂരിലെ കെഎസ്ഡിപി. അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ഒരു ഭാര്‍ഗ്ഗവീ നിലയംപോലെ അതെങ്ങനെ നില്ക്കുന്നു. കാലാകാലവും അങ്ങനെ നിന്നുവെന്നും വരാം. അത്രയാണ് ബോംബെ മരുന്നു ലോബിയുടെ പിന്‍ബലവും സര്‍ക്കാരിലുള്ള സ്വാധീനവും.
നമുക്ക് സ്വന്തമായി എത്രയോ കമ്പനികള്‍ തുടങ്ങാം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കേരളത്തില്‍ തന്നെ ഉണ്ടാക്കാം. പഠിച്ചിറങ്ങുന്നവര്‍ക്ക് ഫാര്‍മസി പരിശീലനവും ജോലിയും നല്‍കാം. അവരെ ലോകമെങ്ങും ജോലി തെണ്ടി അലയാന്‍ വിടാതെ ചെറിയ ചെറിയ യൂണിറ്റുകള്‍ സ്വന്തമായി തുടങ്ങാന്‍ സഹായിക്കാം. വലിയ ചെലവും വലിയ ശ്രദ്ധയും ആവശ്യമില്ലാതെ പുറത്തെ ലേപനങ്ങളും കോസ്മെറ്റിക്സും ഉണ്ടാക്കാം.
50 വര്‍ഷമായിട്ടും ഒരു പുരോഗമനവുമില്ലാത്ത സര്‍ക്കാരിന്റെ സ്വന്തം കെഎസ്ഡിപിയെ എങ്കിലും ഒന്നു നന്നാക്കിയെടുക്കുക. വിപുലപ്പെടുത്തുക. മരുന്നുലോബികളുടെ അതിപ്രസരത്തെ തടുക്കുക. അഹല്യാശാപം പോലെ മരവിച്ചു കിടക്കുന്ന കേരളത്തിലെ ഏക മരുന്നു കമ്പനിക്ക് ഒരു ശാപമോക്ഷം നല്‍കുക. കെഎസ്ഡിപി കാണുന്നതുതന്നെ കഷ്ടം. കഷ്ടം?
ലളിത, കൊച്ചി
പൊന്നമ്പലമേട്ടില്‍ ക്ഷേത്രം വേണം
ശബരിമല വിഷയങ്ങള്‍ വിവാദമാക്കുന്നത് സ്ഥലകാലബോധമില്ലാത്തവരാണ്. അവര്‍ സ്വന്തം വീട്ടിലും നാട്ടിലും ദേശത്തും പരദേശത്തും നടക്കുന്ന സംഭവവികാസങ്ങള്‍ അറിയുന്നില്ല. പൊന്നമ്പലമേടും അയ്യന്റെ പൂങ്കാവനത്തില്പ്പെട്ട സ്ഥലം തന്നെയാണ്. ഇപ്പോഴും മകരജ്യോതി കണ്ട് പുണ്യം നേടാന്‍ ഭക്തര്‍ ഉറ്റുനോക്കുന്ന പ്രദേശം കൂടിയാണ്. ശബരിമലയുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന പൊന്നമ്പലമേട്ടില്‍ നടക്കുന്ന ദീപാരാധനയാണ് മകരവിളക്ക് ദിവസം മകരജ്യോതിയായി ഭക്തജനങ്ങള്‍ സായുജ്യം നേടുന്നത്. അതുകൊണ്ട് അവിടെ ക്ഷേത്രനിര്‍മാണം അത്യാവശ്യമാണ്.
പൊന്നമ്പലമേട്ടില്‍ ശാസ്താക്ഷേത്രത്തിന് സാധ്യതയില്ല. ശിവചൈതന്യം ഉള്‍ക്കൊള്ളുന്ന കിരാതമൂര്‍ത്തി ക്ഷേത്രമായിരിക്കും. പമ്പാഡാമില്നിന്നും ഏഴു കിലോമീറ്ററും, ഗവി വിനോദസഞ്ചാരകേന്ദ്രത്തില്‍നിന്നും പതിനഞ്ച് കിലോമീറ്ററോളവും വാഹനത്തില്‍ സഞ്ചരിച്ച് പൊന്നമ്പലമേട്ടില്‍ എത്താം. ത്രിവേണിയില്‍നിന്നും ഏകദേശം ആറേഴുകിലോമീറ്റര്‍ 11 കെവിയുടെ പാതവഴി കാല്‍നടയായി പൊന്നമ്പലമേട്ടില്‍ എത്താം. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം പണിയോടുകൂടി ത്രിവേണി-പൊന്നമ്പലമേട് റോഡും പൂര്‍ത്തീകരിച്ചാല്‍ സ്വാമിമാര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും വൈദ്യുതി വനം വകുപ്പ് ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാകും.
എസ്. രാധാകൃഷ്ണപിള്ള,
ഓച്ചിറ, കായംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: