കുറുന്തോട്ടിക്ക് വാതം വന്നു എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ദേവികുളം ആര്‍ഡിഒ ഓഫീസിന് മുന്നിലെ കയ്യേറ്റങ്ങള്‍. ആര്‍ഡിഒ ഓഫീസിന്റെ ഭൂമി കയ്യേറി 30 ചെറിയ കെട്ടിടങ്ങളാണ് നിര്‍മ്മിച്ചത്. പലഘട്ടങ്ങളിലായി ഒരാളുടെ നേതൃത്വത്തിലാണ് ഈ കയ്യേറ്റങ്ങള്‍. ഭൂമി കയ്യേറിയയാള് വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്കുന്നു. മുന്‍പ് ഈ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. പിന്നീട് ദേവികുളത്ത് വന്ന ഒരു ഉദ്യോഗസ്ഥനും സ്വന്തം ഓഫീസിന്റെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല.
ദേവികുളം സര്‍ക്കാര്‍ സ്കൂളിന്റെ ഭൂമിയും കയ്യേറ്റ ഭീഷണിയിലാണ്. ആര്‍ഡിഒ ഓഫീസിന് തൊട്ടുമുന്നിലാണ് ദേവികുളം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം. ക്ഷേത്രത്തിന് പതിനെട്ടരയേക്കര് ഭൂമിയുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ ഭൂമി അളന്ന് തിരിച്ച് നല്‍കാനും റവന്യൂ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പത്തേക്കര്‍ ഭൂമി അളന്ന് തിരിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. അളന്ന് തിരിച്ച ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിനും പോലീസിനും കഴിഞ്ഞില്ല. കയ്യേറ്റക്കാരില്‍ നിന്ന് വീണ്ടെടുക്കേണ്ട എട്ടരയേക്കര്‍ വസ്തുവിനെ സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഈ ഭൂമിയില്‍ കുളം കുഴിക്കാന്‍ ദേവികുളം പഞ്ചായത്ത് കൂട്ടുനില്‍ക്കുകയും ചെയ്തു. ക്ഷേത്രഭൂമി കയ്യേറി കുളം കുഴിച്ചതിന് ദേവികുളം പോലീസില്‍ പരാതി നല്‍കിയിട്ടും നിയമലംഘനം തടയാന്‍ പോലീസ് എത്തിയില്ല. ഇപ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ആകാശവാണിയുടെ ഭൂമിയും കയ്യേറി
ദേവികുളത്ത് ആകാശവാണിയുടെ ഭൂമിയും കയ്യേറി. സിപിഎം നേതാവാണ് ഇവിടുത്തെ കയ്യേറ്റക്കാരന്. ചെറിയ ഷെഡ് നിര്‍മ്മിച്ചാണ് കയ്യേറ്റം. ഈ ഷെഡ് പൊളിച്ച് മാറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേവികുളം നിലയത്തിന്റെ ചുമതലക്കാര്‍ റവന്യൂ അധികൃതര്‍ക്ക് പരാതി നല്കി. എന്നാല്‍ ഷെഡ് ഒഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തി മടക്കിയയയ്ക്കുകയാണ് പതിവ്. ഈ ഷെഡ് ഇപ്പോള്‍ വാടകയ്ക്ക് നല്കി പണം വാങ്ങുകയാണ് സിപിഎം നേതാവ്. മുന്‍ പഞ്ചായത്ത് അംഗമായ വനിതയും ഇവിടെ ഭൂമി കയ്യേറി വീട് സ്ഥാപിച്ചിട്ടുണ്ട്. ഇവരെയും ഒഴിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സിപിഎമ്മിന്റെ സഹ. ബാങ്കും ഭൂമി കയ്യേറി
മൂന്നാര്‍ ടൗണില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്ക് തോടിന്റെ പുറമ്പോക്കും പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയും കയ്യേറിയിട്ടും നടപടിയുണ്ടായിട്ടില്ല. കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് നീക്കം നടത്തിയെങ്കിലും സിപിഎം നേതാക്കള്‍ പ്രശ്നവുമായി എത്തി. ഇതേത്തുടര്‍ന്ന് റവന്യൂ സംഘം പിന്‍വാങ്ങി. കയ്യേറ്റ ഭൂമി ഒഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് ദേവികുളം സബ് കളക്ടര്‍ പറയുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: