മക്കളേ, നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും പൂര്‍ണ്ണ സ്വാതന്ത്ര്യവും ഉത്സാഹവും നിറഞ്ഞതായിരിക്കണം. ജീവിതം ഒരു ഉത്സവമായിത്തീരണം. പക്ഷേ, ഇതിനു നമുക്കു കഴിയുന്നുണ്ടോ? ജീവിതത്തെക്കുറിച്ച് ആരോടു ചോദിച്ചാലും ദുഃഖത്തിന്റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? നമുക്കെല്ലാം അറിവുണ്ട്, എന്നാല്‍ ബോധമില്ല എന്നതു തന്നെ കാരണം. നമ്മള് ചിന്തിക്കുന്നത് ഒന്ന്, പറയുന്നതു മറ്റൊന്ന്. പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ ഇതൊന്നുമല്ലതാനും. ഏതോ ഒരു അര്‍ദ്ധ സ്വപ്നത്തില്‍ കഴിയുന്നതുപോലെയാണ് നമ്മുടെ ജീവിതം. പ്രായവും പക്വതയും ഉണ്ടെന്നു പറയുന്നവര്‍ക്കു കൂടി ശരിയായ ബോധത്തെ ചിന്തയിലോ, വാക്കിലോ പ്രവൃത്തിയിലോ കൊണ്ടുവരുവാന്‍ കഴിയുന്നില്ല. അതാണ് നമ്മുടെ എല്ലാ ദുഃഖത്തിനും അടിസ്ഥാനം.
അതിനാല്‍ നമ്മള് ഉള്ളില്‍ നിന്ന് ഉണരേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ അറിവിനോടൊപ്പം ബോധവും ഉണരുകയുള്ളൂ. സിഗററ്റു വലിക്കുന്നത് കാന്‍സറിനു കാരണമാകുമെന്ന് സിഗററ്റു പായ്ക്കറ്റില്‍ത്തന്നെ ഫോട്ടോ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. പുക വലിക്കുന്ന എല്ലാവര്ക്കും ഈ അറിവുണ്ടുതാനും. എന്നിട്ടും അവര്‍ സിഗററ്റു വലിക്കുന്നു. പക്ഷേ, ഒരിക്കല്‍ കാന്‍സര്‍ പിടിപെടുമ്പോള്‍ ആ പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ച് അവരില്‍ ബോധം ഉണരന്നു. പുക വലിച്ചാല്‍ മരിച്ചുപോകുമെന്ന ബോധം ഉണരുമ്പോള്‍ തെറ്റില്‍നിന്നും പിന്തിരിയാന് ശ്രമിക്കും. പിന്നീട് ആഗ്രഹമുണ്ടെങ്കിലും സിഗററ്റു വലിക്കുകയില്ല. അതിനാലാണ് അമ്മ പറയുന്നത്, ബോധമില്ലാത്തതുകൊണ്ടാണു നമ്മള് തെറ്റുകള്‍ ചെയ്യുന്നത്.
അമ്മ ഒരു കഥ ഓര്‍ക്കുകയാണ്. ഒരിക്കല്‍ ഒരാള്‍ ഒരു ഗുരുവിനെ സമീപിച്ചിട്ടു പറഞ്ഞു, ”ഗുരോ, എന്റെ ജോലി മോഷണമാണ്. മോഷ്ടിച്ചു കിട്ടുന്നതുകൊണ്ടാണു ഞാന്‍ ജീവിക്കുന്നത്. എനിക്കു് ഈ തെറ്റില്‍ നിന്നും മോചിതനാകണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. അങ്ങെന്നെ അനുഗ്രഹിക്കണം.” ഗുരു പറഞ്ഞു, ”ഞാനൊരുപായം പറഞ്ഞുതന്നാല്‍ അതുപോലെ ചെയ്യണം.” അയാള്‍ സമ്മതിച്ചു. ”മോഷണം നിര്‍ത്താനാകുന്നില്ലെങ്കില്‍ നീ മോഷ്ടിച്ചു കൊള്ളൂ. പക്ഷെ ഒരു കാര്യം, മോഷണത്തിനു ശേഷം ആ വിവരം മോഷണത്തിന് ഇരയായവരോടു പറയുക. അല്ലെങ്കില്‍ നേരത്തെ പറഞ്ഞതിനു ശേഷം മോഷ്ടിക്കുക.” കൂടുതലൊന്നും ചിന്തിക്കാന്‍ മെനക്കെടാതെ മോഷ്ടാവ് ഗുരുവിനെ വണങ്ങി യാത്രയായി. പിന്നീ ടൊരു ദിവസം അയാള്‍ മോഷ്ടിക്കാനായി ഒരു വീട്ടില്‍ കയറി. അലമാരയുടെ പൂട്ടു തുറന്നു വിലപിടിപ്പുള്ള മാല കൈയിലെടുക്കുവാന്‍ ശ്രമിക്കവേ, പെട്ടെന്നാണു ഗുരുവിന്റെ വാക്ക് ഓര്‍മ്മയില്‍ വന്നത്. മോഷ്ടാവ് ചിന്തിച്ചു, ‘ഞാനിതെടുത്തിട്ട് ഉടമസ്ഥനോടു വിവരം പറഞ്ഞാല്‍ അവരെന്നെ പോലീസിലേല്പിക്കും.
പോലീസിന്റെ കൈയില്‍ നിന്നു തല്ലു കിട്ടും. ജയിലിലടയ്ക്കും.’ ഇത്രയും ഓര്‍ത്തപ്പോഴേക്കും കൈ പെട്ടെന്നു പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും മാല കൈയ്യിലെടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ അതുമൂലമുണ്ടാകുന്ന ശിക്ഷയെക്കുറിച്ചോര്ത്തപ്പോള്, പിന്തിരിഞ്ഞു. അടുത്ത ദിവസം ഒന്നുകൂടി ശ്രമിച്ചു, അപ്പോഴും മോഷ്ടിക്കുവാനായില്ല. അയാള്‍ അവിടെനിന്നും ഇറങ്ങി ഗുരുവിന്റെ സമീപം എത്തി. ഗുരുവിനോടു പറഞ്ഞു, ”അങ്ങെന്തു വിഡ്™ിത്തമാണു് എന്നോടു പറഞ്ഞതു്. അങ്ങു പറഞ്ഞിരിക്കുന്നതു്, ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ടു മോഷ്ടിക്കണം എന്നല്ലേ! പിന്നെ എങ്ങനെ മോഷ്ടിക്കുവാന്‍ സാധിക്കും?” ഗുരു പറഞ്ഞു, ”നീ മോഷ്ടിക്കാതിരിക്കുവാന്‍ വേണ്ടിയാണു ഞാന്‍ അത് ഉപദേശിച്ചത്. എന്റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യുവാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്നു നീ മനസ്സിലാക്കി. അതിന്റെ ദോഷത്തെക്കുറിച്ചു ചിന്തിച്ചു. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നും പിന്തിരിയുവാന് സഹായിച്ചു.” നമ്മള് ചെയ്യുന്ന ഓരോ പ്രവൃത്തിയെക്കുറിച്ചും ശരിയായ ബോധമുണ്ടായാല്‍, നമുക്കു തെറ്റുചെയ്യുവാന്‍ സാധിക്കില്ല.
അതിനാല്‍ നമ്മള് ഓരോ കര്‍മ്മത്തിലും ബോധം കൊണ്ടുവരാന്‍, ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഇത് എന്തിനുവേണ്ടി ചെയ്യുന്നു, ഇതിനെക്കൊണ്ട് തനിക്കുള്ള പ്രയോജനം എന്താണ്, മറ്റുള്ളവര്‍ക്കുള്ള പ്രയോജനം എന്താണ് അഥവാ തനിക്കും മറ്റുള്ളവര്‍ക്കും ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ, ഈ പ്രവൃത്തി ധാര്‍മ്മികമാണോ എന്നൊക്കെയുള്ള ബോധത്തോടെ പ്രവൃത്തി ചെയ്യണം.
ഒരു സാധകന് നടത്തത്തിലും ഇരുത്തത്തിലും നോട്ടത്തിലും പ്രവൃത്തിയിലുമെല്ലാം ശ്രദ്ധ ഉണ്ടായിരിക്കണം. ചെയ്യുന്ന ഓരോ പ്രവൃത്തിയും സ്വയം കണ്ടുകൊണ്ടു ചെയ്യണം. അത്തരം ബോധം വളര്‍ത്തിയെടുത്താല്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്താന്‍ പിന്നെ ഒട്ടും താമസില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: