കഴിഞ്ഞ ലേഖനം വായിച്ച് ഒരു ശിവഭക്തന് എന്നെ വിളിച്ച് പരാതികലര്ന്ന സങ്കടം പറഞ്ഞു. ഒരു മനുഷ്യനെപ്പോലെ ശിവനെ ലാഘവത്തോടെ അവതരിപ്പിച്ചുവല്ലോ എന്നായിരുന്നു പറഞ്ഞത്. ഐതിഹ്യങ്ങള്‍ നമ്മെ സ്വാധീനിക്കുന്നതുകൊണ്ടായിരിക്കണം ദൈവങ്ങളില്‍ മനുഷ്യത്വം ആരോപിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നത്. ഐതിഹ്യങ്ങളില്‍ അമാനുഷികമായ കാര്യങ്ങള്‍ കാണാം. അവയില്‍ ചിലതൊക്കെ സത്യവും ആയിരിക്കാം. എന്നാല്‍ ചിലത് പ്രതീകാത്മകമായ അവതരണങ്ങളുമാവും. സമകാലികസംഭവങ്ങള്‍ പോലും വളച്ചൊടിക്കപ്പെടാറുണ്ട് എന്നിരിക്കെ കാലപ്പഴക്കം ഏറെയുള്ള ഈ ഗ്രന്ഥങ്ങളില്‍ വസ്തുതകളും നിഗൂഢസത്യങ്ങളും ഭാവനയും കേട്ടുകേള്‍വികളും കെട്ടുകഥകളും ഒക്കെ കൂടിക്കുഴഞ്ഞുകിടക്കുകയാണു.
പുരാണമോ ഐതിഹ്യമോ ഇതിഹാസമോ എന്തുമാകട്ടെ അവയുടെ ഹൃദയഭാഗത്ത് മനുഷ്യകഥകള്‍ ഉണ്ടായിരിക്കും. സ്ഥലപുരാണങ്ങളില്‍ ചില ആരാധ്യര്‍ ഉണ്ടാവുന്നതില്‍ ഈ പ്രക്രിയയുടെ സൂചനകള്‍ കാണാം. വടക്കേ മലബാറിലെ തെയ്യങ്ങളെ ( ദൈവം എന്ന പദത്തില്‍ നിന്നാണു ‘ തെയ്യ’ത്തിന്റെ ഉല്പത്തി എന്നു പറയുന്നു ) പറ്റിയുള്ള ഒരു പുസ്തകം വായിച്ചതിന്റെ ഓര്മ്മയാണു പെട്ടെന്ന് മനസ്സില്‍ വരുന്നത്. ഒരു തെയ്യത്തിന്റെ ( പേരെനിക്കോര്‍മ്മയില്ല ) കഥ ഇങ്ങനെ: ഒരു തറവാട്ടിലെ പെണ്‍കുട്ടി പച്ചച്ചക്കത്തോരനുണ്ടാക്കാന് വേണ്ടി പ്ലാവില്‍ കയറി ചക്ക പറിച്ചു. വലിയ തറവാടായിരുന്നു. ഉച്ചക്ക് വന്ന് ചക്കത്തോരന്‍ കൂട്ടി ഊണു കഴിച്ച കാരണവര്‍ക്ക് ചക്ക പറിച്ചത് വീട്ടിലെ പതിനാലുകാരിയാണെന്നറിഞ്ഞപ്പോള് അരിശം വന്നു. ചൂരലെടുത്ത് അവളെ അടിച്ചു. അടിയേറ്റ് പാവം കുട്ടി മരിച്ചു. കുറച്ചുകാലം കഴിഞ്ഞ് തറവാട്ടില്‍ എന്തെല്ലാമോ അസ്വസ്ഥതകള്‍ ഉണ്ടായപ്പോള്‍ സാധാരണ ആളുകള്‍ ചെയ്യാറുള്ള പോലെ ജ്യോത്സ്യനെക്കൊണ്ട് പ്രശ്നം വെപ്പിച്ചു. കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് അസ്വാഭാവികമരണം സംഭവിച്ചിട്ടുണ്ടെന്നും അതിനെ ആവാഹിച്ച് കുടിയിരുത്തി പൂജകള്‍ ചെയ്യണമെന്നും വിധിപ്രകാരം അതിന്റെ തെയ്യം കെട്ടിയാടണമെന്നും ജ്യോത്സ്യന് വിധിച്ചു.
പ്രധാനപ്പെട്ട ഒരു തെയ്യമാണു മുച്ചിലോട്ട് ഭഗവതിയുടേത്. വിദുഷിയായ ഒരു ബ്രാഹ്മണകന്യകയായിരുന്നു അവര്‍. ജീവിച്ചിരിക്കെ അവര്‍ ഒരു വാദപ്രതിവാദത്തില്‍ വിജയിച്ചു. രസങ്ങളില്‍ കാമവും വേദനകളില്‍ പ്രസവവേദനയുമാണു ഏറ്റവും തീവ്രം എന്ന് സമര്‍ത്ഥിച്ചത് അവരുടെ സ്വഭാവത്തെ സംശയിക്കാന്‍ ഇടയാക്കി. സമുദായനേതാക്കള്‍ അവര്‍ക്ക് ഭ്രഷ്ട് കല്പിച്ചു. അപമാനിതയായ കന്യക തന്റെ സ്വഭാവശുദ്ധി തെളിയിക്കാന്‍ അഗ്നികുണ്ഡമൊരുക്കി. ആ വഴിപോയ മുച്ചിലോടന് എന്ന വാണിയനോട് അയാളുടെ കയ്യിലിരുന്ന എണ്ണ ആ തീയിലൊഴിക്കാന് ആവശ്യപ്പെട്ടു. അമ്പരന്ന അയാള്‍ എണ്ണ മുഴുവന്‍ തീയിലേക്കൊഴിച്ചു. അവര്‍ തീയില്‍ ചാടി ആത്മാഹുതി നടത്തുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ വാണിയന്റെ എണ്ണപ്പാത്രം നിറഞ്ഞതായിക്കണ്ടു. ബ്രാഹ്മണകന്യക ദേവിയായി എന്ന് ബോധ്യം തോന്നി അയാള്‍ കുലദേവതയായി ആരാധിക്കാന്‍ തുടങ്ങി.
ഇങ്ങനെ ക്ഷേത്രങ്ങളെയും ആരാധനാസ്ഥാനങ്ങളെയും ചുറ്റിപ്പറ്റി മനുഷ്യാനുഭവങ്ങളും ഭാവനയും കലര്‍ന്ന ഐതിഹ്യങ്ങള്‍ ഉണ്ടായിരിക്കും. വീരന്മാരോ ത്യാഗികളോ ആയ അല്ലെങ്കില്‍ എന്തെങ്കിലും അസാധാരണത്വമുള്ള മനുഷ്യരുമായി ബന്ധപ്പെട്ട ചരിത്രസത്യങ്ങള്‍ ഈ ഐതിഹ്യങ്ങളില്‍ ഒളിഞ്ഞുകിടപ്പുണ്ടാകും. അങ്ങനെ ദൈവങ്ങളായി ആരാധിക്കപ്പെടുന്ന ശക്തികള്‍ ഒരു കാലത്ത് മനുഷ്യരൂപത്തില്‍ ഭൂമിയില്‍ കഴിഞ്ഞവരായിരിക്കും എന്ന് അനുമാനിക്കാവുന്നതാണു.
ത്രിമൂര്‍ത്തികളിലെ ശിവന് വളരെ കാലം മുന്‍പ് ജീവിച്ചിരുന്ന ഒരു മഹാത്മാവായിരുന്നു എന്നു ചിന്തിക്കാം. ഏതോ കാലഘട്ടങ്ങളുടെ വഴികാട്ടി. തപസ്വി എന്നാണു എന്റെ ഗുരു ( കരുണാകരഗുരു) പറഞ്ഞത്. പാര്‍വതിയും തപസ്വിനിയായിരുന്നു. ഗുരുവിന്റെ അറിവ് മുഖ്യമായും സഹജജ്ഞാനമായിരുന്നു. ഗുരു ഏതാനും ശിഷ്യരെ സഹജജ്ഞാനത്തിന്റെ വഴിക്ക് ഉയര്‍ത്തി ഗുരുവിന്റെ പ്രകാശപൂരിതങ്ങളായ ഉപകരണങ്ങളാക്കി. ഗുരുവിനറിയാമായിരുന്ന കാര്യങ്ങളാണെങ്കിലും അവരെക്കൊണ്ട് ‘ നോക്കിക്കുന്ന ‘ രീതി അന്നുണ്ടായിരുന്നു.
ത്രിമൂര്‍ത്തികളിലെ ശിവനു മുന്‍പ് ഒരുപാടുകാലം മുന്‍പ് മറ്റൊരു ശിവന് ഉണ്ടായിരുന്നു എന്ന അറിവ് ഈ വഴിക്ക് കിട്ടിയിട്ടുണ്ട്. ഈ ആദിശിവന്‍ ഋഷീശ്വരനായിരുന്ന ഒരു ആദിഗുരുവായിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. വിവാഹിതനായിരുന്നില്ല. തെക്കേ ഇന്ത്യയായിരുന്നു കര്‍മ്മരംഗം. ഈ രണ്ട് ശിവന്മാരെക്കുറിച്ചുള്ള ആശയങ്ങളും ഇപ്പോള്‍ കലര്ന്നുകിടക്കുകയാവണം.
മനുഷ്യരോട് സംവദിക്കേണ്ടി വരുമ്പോള്‍ ദൈവം അണിയുന്ന മുഖപടമാണു ഗുരു എന്ന് വിവേകാനന്ദന് പറഞ്ഞത് ഓര്‍ക്കാം. ഒരേ ഇച്ഛയുടെ പ്രകാശനമാണു പലരായി നാം അറിയുന്ന ഗുരു-പ്രവാചകന്മാര് എന്ന് ഗുരുമുഖത്തുനിന്നും കേട്ടിട്ടുണ്ട്. കാലം, ദേശം, ഭാഷ, വേഷം എന്നിവയുടെ വ്യത്യാസം കൊണ്ട് നമ്മള് ആ ഏകാത്മകത മനസ്സിലാക്കാതെ പോകുന്നു. മനുഷ്യനായി ജീവിച്ചുകൊണ്ടാണു ദൈവം നമ്മോട് സംവദിക്കുന്നതെന്നും നാം ഓര്‍ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: