അത്താണി: തൃശൂര്‍ മെഡിക്കല്‍കോളേജില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍പോലും വെള്ളം ലഭ്യമല്ലാത്ത അവസ്ഥ രോഗികള്‍ക്ക് ദുരിതമായി. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലേക്ക് പ്രതിദിനം 20ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണെന്നാണ് ഏകദേശകണക്ക്. എന്നാല്‍ പീച്ചിയില്‍ നിന്നും പ്രതിദിനം ലഭിക്കുന്ന മൂന്ന്ലക്ഷം ലിറ്റര്‍ വെള്ളമുപയോഗിച്ചാണ് മെഡിക്കല്‍ കോളേജിലെ ദൈനംദിനകാര്യങ്ങള്‍ നടന്നുവരുന്നത്.
മെഡിക്കല്‍ കോളേജിനു സമീത്തെ കുളത്തേയും കുഴല്കിണറിനേയും ആശ്രയിക്കുന്നുണ്ടെങ്കിലും വേനല്‍ക്കാലത്ത് ഈ ജലസ്രോതസ്സുകള്‍ ഏറെക്കുറെ വറ്റിത്തുടങ്ങിയതാണ് ഭീഷണിയായി മാറുന്നത്. പീച്ചിയില്‍ നിന്നുള്ള കനാലുകള്‍ തുറന്നുവിട്ടാല്‍ കുളത്തിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും ജലനിരപ്പ് ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ വളരെ ചുരുക്കം ദിവസങ്ങള്‍ മാത്രമേ കനാലിലൂടെ വെള്ളം തുറന്നുവിടാന്‍ കഴിഞ്ഞിട്ടുള്ളു.
വരള്‍ച്ചയെ തുടര്‍ന്ന് പീച്ചി ഡാമില്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതാണ് പ്രധാന പ്രതിസന്ധി. ഇതുമൂലം രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളം ലഭ്യമാകാതെ വിഷമിക്കുകയാണ്. ആവശ്യത്തിന് വെള്ളംപോലും ലഭ്യമാകാതെ രോഗികള്‍ വലയുമ്പോള്‍ ബദല്‍ സംവിധാനം നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: