2017 ഏപ്രില്‍ അഞ്ചിന് ഡിജിപി ഓഫീസിന് മുന്പില് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് വലിച്ചിഴച്ച് പീഡിപ്പിച്ച സംഭവവും, കാഴ്ചക്കാരനായി നിന്ന ഷാജഹാനെ അനാവശ്യമായി അറസ്റ്റുചെയ്ത് ജാമ്യം നിഷേധിച്ച് തടവിലിട്ടതും രാജ്യമെമ്പാടും വിവാദത്തിനിടയാക്കിയിരുന്നു. സ്വന്തം മകന് മരിച്ച കേസില്‍ നീതിതേടിയെത്തിയ മുന്‍കാല എസ്എഫ്ഐ നേതാവുകൂടിയായ അമ്മയെ ക്രൂരമായി നേരിട്ട പോലീസ് സമീപനം നെറികേടും നിയമവാഴ്ചയുടെ തകര്‍ച്ചയുമാണ് ഉയര്‍ത്തിക്കാട്ടിയത്. തിരുവനന്തപുരത്തെ പോലീസതിക്രമങ്ങളില്‍ കക്ഷിഭേദമന്യേ, ചില ഭരണകക്ഷിക്കാരുള്‍പ്പെടെ രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ന്നിരുന്നു. നെഞ്ചിലിപ്പോഴും സ്റ്റാലിനിസത്തെ കുടിയിരുത്തിയിട്ടുള്ള സിപിഎം എന്ന പാര്‍ട്ടിയുടെ ഭരണഘടനയാണോ അതോ ഇന്ത്യന്‍ ഭരണഘടനയാണോ ഇവിടെ പ്രാബല്യത്തിലുള്ളതെന്ന ചോദ്യം ശക്തമായി ഉയര്‍ത്താന്‍ പ്രസ്തുത സംഭവം ഇടയാക്കിയിരിക്കയാണ്.
പോലീസിനെ ശക്തമായി ന്യായീകരിച്ച് കേരളാ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നോട്ടുവന്നത് സമൂഹമനഃസാക്ഷിയെ വല്ലാതെ ഞെട്ടിച്ചിരുന്നു. കേരളത്തിലെ ജനങ്ങളൊന്നടങ്കം ആ അമ്മയോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്തു. പോലീസിനെ കയറൂരി വിടുകയും ഭരണകൂടത്തിന്റെ അംഗുലീചലനങ്ങള്‍ക്കനുസരിച്ച് എതിരാളികളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ഫാസിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും മുഖമുദ്രയാണ്. ഏപ്രില്‍ അഞ്ചിന്റെ സംഭവവും തുടര്‍ നടപടികളും നമ്മുടെ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും ഏല്‍പ്പിച്ച മുറിവുകള്‍ അടുത്തൊന്നും ഉണങ്ങാന്‍ പോകുന്നില്ല. കമ്യൂണിസ്റ്റ് അധഃപതനത്തിന്റെ ആഴവും വ്യാപ്തിയും ഭരണകൂട ധാര്‍ഷ്ട്യവുമെല്ലാം പ്രസ്തുത സംഭവം വിളിച്ചോതുന്നു. ക്രാന്തദര്‍ശിയായ മലയാളത്തിന്റെ എഴുത്തുകാരന് ഡോ. സുകുമാര്‍ അഴീക്കോട് കമ്യൂണിസത്തിന് നിര്‍വ്വചനം നല്കി ഒരിക്കല്‍ പറഞ്ഞതിപ്രകാരമായിരുന്നു: ”മനുഷ്യന് അധഃപതിച്ചാല്‍ മൃഗമാകും, മൃഗം അധഃപതിച്ചാല്‍ കമ്യൂണിസ്റ്റാകും.” അഴീക്കോട് മാഷിന്റെ വാക്കുകള്‍ എത്ര ശരിയായിരുന്നുവെന്ന് മഹിജയുടെ കണ്ണുനീരും ഷാജഹാന്റെ കാരാഗൃഹവാസവുമൊക്കെ തെളിയിക്കുന്നു.
കേരളത്തില്‍ പോലീസും നിയമക്രമത്തിന്റെ നടത്തിപ്പു വ്യവസ്ഥയുമൊക്കെ അനുദിനം ഉന്നത നീതിപീഠത്തിന്റെ വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. ഏറ്റുപറച്ചിലും കുറ്റമേറ്റെടുക്കലും ബലിയാടുകളെ മുന്നോട്ടുവച്ചുകൊണ്ടുള്ള രക്ഷപ്പെടലുമൊക്കെ കോടതി മുറിക്കകത്തും പുറത്തും കേരള സര്‍ക്കാരിന്റെ നിത്യാഭ്യാസമാണ്. പോലീസ് സംവിധാനത്തിന്റെ നിലപാടു ദോഷത്തെ തുറെന്നതിര്ത്ത് എല്‍ഡിഎഫിലെ തന്നെ രണ്ടാമത്തെ ഘടകകക്ഷി പരസ്യമായി രംഗത്തു വന്നിരിക്കയാണ്. പോലീസിന്റെ അധികാര ദുര്‍വിനിയോഗത്തിനും കെടുകാര്യസ്ഥതയ്ക്കും വീഴ്ചകള്‍ക്കും എപ്പോഴും നീതിപീഠത്തിനുമുമ്പില്‍ മാപ്പുപറയേണ്ടിവരുന്ന അവസ്ഥ നാണക്കേടു തന്നെയാണ്. പോലീസ് അതിക്രമങ്ങളും സിപിഎം അക്രമികളുടെ തേര്‍വാഴ്ചയും കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് പൊറുതിമുട്ടിയിരിക്കുകയാണ്. സഹിക്കാവുന്നതിനപ്പുറം ജനങ്ങള്‍ ഇവിടെ സഹിച്ചുകൊണ്ടിരിക്കയാണ്. ഇന്നത്തെ ക്രമസമാധാനരംഗത്തെ തകര്‍ച്ച കേരളത്തെ അരാജകത്വത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഈ അപകടസ്ഥിതി പരിഹരിക്കാന്‍ ഇനിയും അമാന്തിച്ചുകൂടാ.
ക്രിമിനല്‍ നീതിയുടെ നടത്തിപ്പില്‍ ജനവികാരം മാനദണ്ഡമാക്കിയെടുക്കുന്നത് അടിസ്ഥാനപരമായി തെറ്റാണ്. കേരളത്തില്‍ ഏത് ക്രിമിനല്‍ കുറ്റമുണ്ടായാലും ഉടനടി അറസ്റ്റിനുവേണ്ടിയുള്ള മുറവിളി ഉയരുകയാണ്. കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന സമൂഹമായി മലയാളി മാറുന്നത് ശരിയാണോ? ജാമ്യം ഇല്ലാത്ത വകുപ്പില്‍പ്പെടുത്തി കേസെടുത്തു എന്നതിന്റെ പേരില്‍ മാത്രമായി ഒരു വ്യക്തിയെ അറസ്റ്റുചെയ്യുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വിധിച്ചിട്ടുള്ളതാണ്. ഒരു കുറ്റകൃത്യത്തിന് ഒരു കാരണവശാലും വിചാരണ കൂടാതെ ഒരാളെ ശിക്ഷിച്ചുകൂടെന്നുള്ളത് നമ്മുടെ നിയമത്തിന്റെ അലംഘനീയമായ കല്പ്പനയാണ്. അറസ്റ്റുചെയ്യപ്പെടുന്ന പ്രതി തെളിവു നശിപ്പിക്കുകയോ അന്വേഷണത്തെ അട്ടിമറിക്കുകയോ ഒളിവില്‍ പോവുകയോ ചെയ്യാനുള്ള സാധ്യത ഉള്ളപ്പോഴാണ് ജാമ്യം നിഷേധിക്കപ്പെടുന്നത്. അല്ലാത്തഘട്ടങ്ങളില് ജാമ്യം നല്‍കണമെന്നതാണ് പൊതുനിയമം. പക്ഷേ കേരളത്തില്‍ ഇതൊന്നും ബാധകമല്ലാത്ത നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്.
പത്തൊന്‍പത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്ന നെഹ്റു കോളജ് എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് കൃഷ്ണദാസിനെതിരെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയോട് ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കി. ആത്മഹത്യയ്ക്ക് പ്രേരണയാകുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 306-ാം വകുപ്പുപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഇത്തരമൊരു കുറ്റം ആരോപിക്കപ്പെടുന്നതിന് അവലംബിക്കപ്പെടാവുന്ന മുഖ്യരേഖ മരണക്കുറിപ്പാണ്. പോലീസിന് ലഭ്യമായ മറ്റ് തെളിവുകളെല്ലാം ആശ്രയിക്കാവുന്നതാണ്. നെഹ്റു കോളജ് സംഭവത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റാന്വേഷണം നടത്തി കുറ്റപത്രം നല്‍കാനോ റഫര്‍ ചെയ്യാനോ കഴിയുമായിരുന്ന കേസാണ്. വലിയ സാങ്കേതിക തെളിവുകളോ വിദഗ്ധ അഭിപ്രായങ്ങളോ പൊതുവില്‍ ആവശ്യമുള്ള കേസല്ലിത്. എന്നിട്ടുമെന്തേ നമ്മുടെ പോലീസ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ കുറ്റാന്വേഷണം പൂര്‍ത്തിയാക്കിയില്ല? രാഷ്ട്രീയ ലാഭനഷ്ടം നോക്കി ഇതൊരു ഗുരുതര പ്രശ്നമാക്കിയ കുറ്റത്തില്‍നിന്നു ഭരണകൂടത്തിനും രാഷ്ട്രീയ താല്‍പ്പര്യക്കാര്‍ക്കും മാറിനില്‍ക്കാനാവില്ല. കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് ഇത്തരത്തിലുള്ള നയവൈകല്യങ്ങളാണ്. രാഷ്ട്രീയ മുതലെടുപ്പിനായി എന്ത് ഹീനകൃത്യവുമാകാമെന്ന നിലയിലേക്കാണ് കേരളത്തില്‍ രാഷ്ട്രീയം പായുന്നത്. ഇത് സമൂഹത്തിന് ഗുണകരമല്ല.
കേരള ഹൈക്കോടതിയില്‍ നെഹ്റു കോളജ് കേസിലെ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകളും റഗുലര്‍ ജാമ്യാപേക്ഷകളും പരിഗണിച്ച ന്യായാധിപനായ ജസ്റ്റിസ് കെ.അബ്രഹാം മാത്യു സത്യസന്ധനും നീതിമാനുമായ ന്യായാധിപനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. അദ്ദേഹം ഈ കേസിലെ ഫയലുകളെല്ലാം പരിശോധിച്ചശേഷം കേസിന്റെ പോരായ്മകളും വീഴ്ചകളും ആരോപണത്തെ കുറ്റത്തോടു ബന്ധപ്പെടുത്താനുള്ള തെളിവുകളുടെ അഭാവവുമെല്ലാം ചൂണ്ടിക്കാട്ടികൊണ്ടാണ് ജാമ്യാപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. സുപ്രീം കോടതിയും ഇതു ശരിവെച്ചു. സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശമാണ് ഹൈക്കോടതി നടത്തിയിട്ടുള്ളത്. പൊതുസമൂഹത്തിന്റെ ധാരണകളെ അടിസ്ഥാനപ്പെടുത്തി അറസ്റ്റ് നടക്കുന്നത് ശരിയല്ലെന്ന് കൃഷ്ണദാസ് കേസിലെ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഷാജഹാന്റെയും കൂട്ടുതടവുകാരുടെയും അറസ്റ്റിലും റിമാന്റിലും ജാമ്യം നല്‍കുന്നതിലുമുണ്ടായ കാലതാമസത്തിലും സുപ്രീം കോടതി ഉള്‍പ്പെടെ നല്‍കിയിട്ടുള്ള നിബന്ധനകളുടെ ലംഘനം ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന ആളാണ് ഈ ലേഖകന്‍. ഇതുമായി ബന്ധപ്പെട്ട സമരങ്ങള്‍ അക്രമങ്ങളിലേക്ക് വഴുതി വീഴാന്‍ പാടില്ലായിരുന്നു.
ഒരു സമരരംഗത്ത് കാഴ്ചക്കാരനായി നില്‍ക്കാനുള്ള പൗരന്റെ അവകാശംപോലും കേരളത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ്. പോലീസിനെ കൃത്യനിര്‍വ്വഹണത്തിന് തടസ്സപ്പെടുത്തിയെന്ന ജാമ്യമില്ലാത്ത കുറ്റം ഷാജഹാനും മറ്റുമെതിരെ സര്‍ക്കാര്‍ ഉന്നയിച്ചു. ഈ ആരോപണമുയര്‍ത്തി സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചു. പ്രസ്തുത കേസില്‍ പത്ര റിപ്പോര്‍ട്ട് പ്രകാരം ഒട്ടേറെപ്പേര്‍ പ്രതികളാണ്. ഈ കേസ് ക്രിമിനല്‍ നടപടിപ്രകാരം കോടതിയില്‍ അന്യോന്യം തീര്‍ക്കാവുന്ന ഒന്നല്ല. സര്‍ക്കാരിന് വേണമെങ്കില്‍ കേസ് പിന്‍വലിക്കാവുന്നതാണ്. അല്ലാത്തപക്ഷം കേസ് റഫര്‍ ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. എന്നാല്‍ ഡിജിപി ഓഫീസിന് മുന്നിലെ കേസ് സ്റ്റേറ്റ് അറ്റോര്‍ണിയും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും സര്‍ക്കാരും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയതായി മാധ്യമ വാര്‍ത്ത കണ്ടു.
സര്‍ക്കാര്‍ നിയമിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അര്‍ഹിക്കുംവിധം പ്രതിയുടെ താല്‍പ്പര്യംകൂടി സംരക്ഷിക്കാന്‍ നിയമദൃഷ്ട്യാ ബാധ്യസ്ഥനാണ്. അറ്റോര്‍ണിയുടെ സ്ഥിതിയും മറിച്ചല്ല. എന്നിട്ടും ഇവരൊക്കെ ഇപ്പോള്‍ വാദിയുടെ പക്ഷം ചേര്‍ന്നിരിക്കുന്നു. ഇതുവഴി അവര്‍ തങ്ങളുടെ സ്ഥാനത്തിന്റെ അടിത്തറ തകര്‍ത്തിരിക്കയാണ്. ഇത്തരം നടപടികളിലൂടെ ക്രിമിനല്‍ നീതിക്രമത്തിന്റെ വിശ്വാസ്യത സംശയത്തിന്റെ കരിനിഴലിലാണുള്ളത്. നിയമലംഘനങ്ങളുടെയും നെറികേടിന്റെയും ഘോഷയാത്രകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. നിയമവാഴ്ചയുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുന്ന ഇത്തരം കുത്സിത നടപടികള്‍ക്കെതിരെ നിയമവാഴ്ച മാനിക്കുന്ന ജനങ്ങളും നീതിന്യായ കോടതികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: