ബുദ്ധിജീവി പട്ടം കൈക്കലാക്കിയ ചില എഴുത്തുകാരും പഴയ കുഴലൂത്തുകാരും ഇപ്പോള്‍ നിരാശയിലും ആശങ്കയിലുമാണെന്ന് കരുതാം. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില ‘പോസ്റ്റു’കള്‍ വായിച്ചാല്‍ അറിയാം അവര്‍ക്കേറ്റ നിരാശയുടെ ആഴവും, വായനക്കാരെ വിഡ്ഢികളാക്കാനുള്ള അവരുടെ തീവ്ര ശ്രമവും. എല്ലാം വിഫലമാകുമ്പോള്‍ അവര്‍ കൂടുതല്‍ ക്ഷുഭിതരാകുന്നു, ചിലപ്പോള്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവവും താല്പര്യവും വെളിപ്പെട്ടുപോകുന്നു.
തുറന്ന ലോകത്ത് അസത്യങ്ങള്‍കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ഏത് ബുദ്ധിജീവി ദുഷ്ടലാക്കോടെ സ്വന്തം മനഃസാക്ഷിയേ വഞ്ചിച്ച് മറ്റാരുടേയോ താല്പര്യത്തിന് എന്ത് എഴുതി പ്രചരിപ്പിച്ചാലും ജനങ്ങള്‍ അവരുടെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും അന്തിമമായി വിധി എഴുതുന്നത്. അവിടെയാണ് കമ്യൂണിസ്റ്റാശയം പരാജയപ്പെട്ടത്. അതിനാലാണ് കോണ്‍ഗ്രസ്സിന്റെ ആറ് പതിറ്റാണ്ടിലധികമുള്ള രാഷ്ട്രീയത്തിലെ സര്‍വ്വാധിപത്യം അവസാനിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനുശേഷം രാഷ്ടീയ പ്രതിയോഗികളെക്കാള്‍ കലികയറിയത് സ്വയം ബുദ്ധിജീവി ചമഞ്ഞ ഒരു വിഭാഗത്തിനായിരുന്നു. അവര്‍ അഭിനയിച്ച ഹാസ്യ നാടകങ്ങള്‍ പ്രബുദ്ധരായ ജനങ്ങള്‍ ചിരിച്ചു തള്ളി. ഇനി അവര്‍ക്ക് പ്രതിഷേധിക്കാന്‍ ഉരുപ്പടികള്‍ കൈയിലില്ല.
ജനങ്ങളുടെയും രാജ്യത്തിന്റെയും താല്പര്യത്തിന് വിരുദ്ധമായി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഇതേവരെ പിടിക്കപ്പെടാത്തവര്‍ക്ക് ഭയപ്പെട്ടേ തീരൂ. ബിജെപി അധികാരത്തിലെത്തിയാല്‍ നിയമ വിധേയര്‍ക്ക് ഭയപ്പെടാനുള്ള സാഹചര്യമില്ല. പക്ഷെ നിയമലംഘനം നടത്തി അധികാരത്തിന്റെ തണലില്‍ ഇത്രയും കാലം സംരക്ഷിക്കപ്പെട്ടവര്‍ക്ക് ഭയത്തോടെ ജീവിക്കേണ്ടി വരും, മോദി തെഞ്ഞെടുപ്പിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ നിലപാട് തന്നെയാണ് സര്‍ക്കാര്‍ തുടരുന്നത്. അത് ‘പ്രതിയോഗികളെ വേട്ടയാടുന്നതായി’ കാണുന്നത് പുകമുറ സൃഷ്ടിച്ച് ജനങ്ങളുടെ സഹതാപം നേടാനും സ്വന്തം തെറ്റ് മറച്ചുവക്കാനുമാണ്.
സര്‍ക്കാരിന്റെ ഈ നിലപാട് ഒരു വിഭാഗം രാഷ്ട്രീയക്കാരെ മാത്രമല്ല അവരുടെ കുഴലൂത്ത് കാരെയും വേദനിപ്പിക്കാതിരിക്കില്ല. ഒരു കാലത്ത് മാധ്യമങ്ങളെ തങ്ങളുടെ സജീവ സാന്നിധ്യത്തിലൂടെ കീഴടക്കിയ ഇവര്‍ ആ മാധ്യമങ്ങളിലൂടെ തന്നെ മോദി സര്‍ക്കാരിനും ഹിന്ദുത്വത്തിനുമെതിരായി ഏതറ്റംവരെ പോകാനും തയ്യാറാകുന്നു. വികസന വിരുദ്ധ നിലപാടും വിഭാഗീയ ചിന്താഗതിയുമുള്ള സന്നദ്ധ സംഘടനകളെ സാമൂഹ്യദേശീയ സുരക്ഷാ താല്പര്യാര്ത്ഥം സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷണത്തില്‍ കൊണ്ടുവന്നപ്പോള്‍ പലര്‍ക്കും മോദി സര്‍ക്കാറിന്റെ ഭരണം ഭീഷിണിയായി. അത് സ്വാഭാവികമാണ്. അവര്‍ കുറച്ചുകാലം കൂടി നിശബ്ദരായിരിക്കാന്‍ സാധ്യതയില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം നല്കുന്ന മുന്നറിയിപ്പ് അവര്‍ അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലാക്കുകയാണെങ്കില്‍ അവരുടെ കപട തന്ത്രങ്ങള്‍ക്ക് വിലയില്ലെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നാലും അവര്‍ കപട തന്ത്രങ്ങള്‍ തുടരുന്നു.
മുന്‍കാലങ്ങളില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഇതര ഭരണം ശാശ്വതമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സ്ഥിതിഗതികള്‍ മാറിമറഞ്ഞു. 2014ല്‍ മോദി അധികാരത്തിലെത്തിയതിനുശേഷം കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് സമീപഭാവിയില്‍ അത്ര എളുപ്പമല്ലെന്ന് ചിലരെങ്കിലും മനസ്സിലാക്കിയിരുന്നു. പിന്നീട് വന്ന ദല്‍ഹി, ബീഹാര്‍ തിരഞ്ഞെടുപ്പുകള്‍ തത്കാലം ചിലര്‍ക്കാശ്വാസം നല്‍കിയെങ്കിലും, മോദിയുടെ വിജയഗാഥ മറ്റ് സംസ്ഥാനങ്ങളില്‍ തുടര്‍ന്നപ്പോള്‍ ഭാവി രാഷ്ട്രീയ ചിത്രം കൂടുതല്‍ വ്യക്തമായി. ഒട്ടും സാധ്യതയില്ലാത്ത പല സംസ്ഥാനങ്ങളിലും ബിജെപി വന്‍ വിജയത്തോടെ അധികാരത്തിലെത്തുമ്പോള്‍ രാഷ്ട്രീയ ‘നിരീക്ഷകര്‍’ അത്ഭുതപ്പെട്ടു, ബിജെപിക്ക് എതിരായി മുന്‍വിധിയുള്ള നിരീക്ഷകര്‍ക്ക് കടുത്ത നിരാശയും.
മണിപ്പൂര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഏതാനും വര്‍ഷം മുമ്പ് പോലും ബിജെപി അധികാരത്തിലെത്തുക എന്നത് തികച്ചും സാങ്കല്‍പ്പികമായിരുന്നു. അതിനേക്കാള്‍ വലിയ ഞെട്ടലുണ്ടാക്കിയതാണ് അഞ്ചില്‍ നാല് ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയം. പോരാത്തതിന്ന് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കുകയും ചെയ്തു. തുടക്കം ഗംഭീരം. മാധ്യമങ്ങള്‍ പ്രശംസിക്കാന്‍ തുടങ്ങി. ഹിന്ദി മാധ്യമങ്ങളുടെ യോഗി വിരുദ്ധ നിലപാടുകള്‍ക്ക് മാറ്റം വന്നു. പൊതുപ്രവര്‍ത്തനത്തില്‍ തന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും പരിശോധനാവിധേയമാക്കപ്പെട്ടു. അതാണ് ‘ഹിന്ദുത്വ’ രാഷ്ട്രീയത്തിന്റെ മുഖം, രാഷ്ട്രത്തിന് അനിവാര്യമായ മുഖമെന്ന് പലരും സമ്മതിക്കുന്നു.
ഗോരഖ്പൂര്‍ നിയോജക മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ച് സത്യസന്ധവും നീതിയുക്തവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടു മാത്രം രാഷ്ടീയാധിപത്യമുറപ്പിച്ച യോഗി ആദിത്യനാഥിനെ ജനമനസ്സില്‍നിന്ന് അകറ്റി നിര്‍ത്താന്‍ വലിയ വിഭാഗം ഇംഗ്ലീഷ് മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തി. പ്രസ്താവനകളെല്ലാം ഹീനമായ ഭാഷയില്‍ വ്യാഖ്യാനിച്ച് യോഗിയേ തെട്ടുകൂടാത്തവനാക്കി. പക്ഷെ സത്യമറിയാവുന്ന ജനങ്ങളും പാര്‍ട്ടി നേതൃത്വവും മറ്റൊന്നും വിശ്വസിച്ചില്ല. വൈകയാണെങ്കിലും ചിലര്‍ക്ക് തിരുത്താനുള്ള ബോധമുണ്ടായി.
നിസ്വാര്‍ത്ഥമായി ജനസേവനം ചെയ്ത ചരിത്രമുള്ള യോഗി മുഖ്യമന്ത്രി പദവിക്ക് യോഗ്യന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ പാര്‍ട്ടി വഴിയൊരുക്കി. യോഗിയുടെ ഹിന്ദുത്വം തീവ്രമാണെന്ന് മാധ്യമങ്ങളില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ തന്റെ പല പ്രവര്‍ത്തി മേഖലകളിലും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പങ്ക് ഉറപ്പിച്ച യഥാര്‍ത്ഥ കഥകള്‍ യോഗിയുടെ ഹിന്ദുത്വ വാദവും പശു സംരക്ഷണവും അന്യായമായ അറവ് ശാലകളുടെ നിരോധനവും മതനിരപേക്ഷതക്ക് വിരുദ്ധമല്ലെന്ന് തെളിയിച്ചു. ഈ രീതിയിലുള്ള ഹിന്ദുരാഷ്ടവാദം എതിര്‍ക്കപ്പെടാനോ, ജനങ്ങള്‍ അസ്വീകാര്യമായി കരുതുവാനോ സാധ്യതയില്ലെന്ന് ചിലര്‍ ഭയപ്പെടുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തിന്ന് അനുകൂലമായി രാജ്യമൊട്ടാകെ വിശീക്കൊണ്ടിരിക്കുന്ന തരംഗം ചിലരെ വേവാലാതിപ്പെടുത്തുന്നു.
ബുദ്ധിജീവികളെന്ന് സ്വയം ചമയുന്ന ഒരു വിഭാഗം ഇപ്പോള്‍ കൂട്ടുകൂടിയിരിക്കുന്നത് ഭരണാധികാരികള്‍ക്ക് സ്തുതിപാടി പുരസ്കാരങ്ങളും ഔദാര്യങ്ങളും സ്ഥാനമാനങ്ങളും നേടിയ മറ്റൊരു വിഭാഗത്തെയാണ്. ഈ കൂട്ടുകെട്ടിനാണിപ്പോള് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഉത്തരവാദിത്വമെന്ന് തോന്നുന്നു. ചരിത്രത്തെക്കുറിച്ച് അവര്‍ ആധികാരികമായി സംസാരിക്കുന്നു. കേരളത്തിന്റെ തനതായ സാംസ്കാരിക പാരമ്പര്യത്തില്‍ പുളകം കൊള്ളുന്നു.
അടുത്ത കാലത്ത് എഴുത്തിന്റെ ലോകത്തില്‍ ഉന്നതനെന്ന് മുഖവുര നല്കിയ ഒരാള്‍ സാമൂഹ്യ മാധ്യമത്തിലൂടെ താന്‍ തികഞ്ഞ ഹൈന്ദവ വിശ്വാസിയാണെന്ന് പറഞ്ഞുകൊണ്ട്, കേരള ജനതയുടെ വേറിട്ട ഹൈന്ദവ താത്പര്യങ്ങളെക്കുറിച്ച് വാചാലമായി എഴുതി: കേരളത്തില്‍ പശു ആരാധിക്കപ്പെടാറില്ല; ദീപാവലിയും ദസറയും രക്ഷാബന്ധനും കേരളത്തിലെ ഹൈന്ദവര്‍ ആചരിക്കാറില്ല. മലയാളികള്‍ ആഘോഷിക്കുന്നത് ഓണവും വിഷുവുമാണ്; മലയാളിക്ക് ഗുരുവായൂരും ശബരിമലയുമാണ്, ഹരിദ്വാറിനേയും അയോധ്യയേക്കാളും പ്രാധാന്യം. കേരളം എന്ന പ്രദേശം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. തിരുവിതാംകൂര്‍, കൊച്ചി പ്രവിശ്യകള്‍ സ്വതന്ത്രമായിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഭാരതത്തോടൊപ്പം ചേര്‍ന്നു എന്നുമാത്രം. അതുകൊണ്ട് ഉത്തര ഭാരതത്തിലെ ഹിന്ദുത്വ രീതിയും ഹിന്ദുത്വ രാഷ്ട്രീയവും മലയാളിക്ക് സ്വീകാര്യമല്ല, മലയാളികളുടെ ഔദ്യോഗിക വക്താവ് എന്നപോലെ ആധികാരികമായി അദ്ദേഹം പറയുന്നു. ഹിന്ദു രാഷ്ട്രവാദം മലയാളികളുടെ ഇടയില്‍ വിലപ്പോകില്ല, അദ്ദേഹം തുടര്‍ന്നു.
ഇത് വിഭാഗീയ ചിന്തയുടെ സ്വരമാണ്. ഈ സ്വരം ദേശസ്നേഹികളായ മലയാളികള്‍ക്ക് സ്വീകാര്യമാണോ? മോദി സര്‍ക്കാര്‍ നേടിക്കൊണ്ടിരിക്കുന്ന പൊതുജന പ്രശംസയിലും, രാജ്യത്ത് എല്ലായിടങ്ങളിലുമുള്ള ബിജെപിയുടെ വളര്‍ച്ചയിലും അസ്വസ്ഥരായ ഇത്തരം എഴുത്തുകാര്‍ക്ക് രാജ്യസ്നേഹികളോട് ചെയ്യാന്‍ കഴിയുന്ന അവസാനത്തെ ഹീനമായ തന്ത്രമാണിത്.
എന്തായാലും ഒരുകാര്യം നമുക്കറിയാം, ഭാരതത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നത് ഭരണഘടനയ്ക്ക് അനുസൃതമായാണ്. രാഷ്ട്രത്തിന്റെ പൊതു സാംസ്കാരിക സ്വഭാവം ഹൈന്ദവമാണെന്ന് പല വിധി പ്രഖ്യാപനങ്ങളിലൂടെ ഉന്നത നീതിപീഠം വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരിക്കില്ല.
ജാതി, മതം എന്നിവ ഏതായിരുന്നാലും ഭാരതത്തിന്റെ പൊതുവായ സാംസ്കാരിക സ്വഭാവം ഹൈന്ദവമാണ്. അതുകൊണ്ടാണ് ഭാരത്തിലുള്ള മുസ്ലിങ്ങളെ അറബ് വംശജരായ മുസ്ലിംങ്ങള്‍ ഹിന്ദു മുസ്ലിങ്ങളെന്ന് വിളിക്കുന്നത്. ബുദ്ധി ജീവികളുടെ ദുര്‍വ്യാഖ്യാനംകൊണ്ട് ഭാരതത്തിന്റെ അടിസ്ഥാന സാംസ്കാരിക സ്വഭാവം മാറ്റാന്‍ കഴിയില്ല; പാശ്ചാത്യര്‍ ഭാരതീയനെ തിരിച്ചറിയുന്ന ഹിന്ദു എന്ന അടയാളവും തിരുത്താന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: