സ്വകാര്യബസുകളിലെ യാത്രക്കാര്‍ക്ക് യാതൊരു അവകാശവുമില്ലെന്ന മട്ടിലാണ് ബഹുഭൂരിപക്ഷം കണ്ടക്ടര്‍മാരും പെരുമാറുന്നത്. മറ്റ് ജില്ലകളില്‍ എങ്ങനെയാണെന്നറിയില്ല. എറണാകുളം മഹാനഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരില്‍നിന്ന് യാത്രക്കാര്‍ക്ക് ഉണ്ടാവുന്ന ദുരനുഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല.
ടിക്കറ്റെടുക്കാന്‍ ചില്ലറയില്ലെങ്കില്‍ യാത്രക്കാരോട് തട്ടിക്കയറും. ടിക്കറ്റെടുത്തശേഷം ബാക്കി തരാനുള്ള തുക തരാതിരിക്കുക. ചോദിച്ചാല്‍ അപമാനിക്കുക. സ്ത്രീകളോട് മോശമായി പെരുമാറുക. ഇതൊക്കെ പതിവാണ്. തങ്ങളുടെ ജോലി എന്തൊക്കെയാണെന്ന് പല കണ്ടക്ടര്‍മാര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരെ പരിഹസിക്കും.
യാതൊരു മാനദണ്ഡവുമില്ലാതെയാണ് പലരും കണ്ടക്ടര്മാരാവുന്നത്. ഇതുകൊണ്ടുതന്നെ പെരുമാറ്റദൂഷ്യമുള്ള പലരും ഈ ജോലിക്കെത്തുന്നു. ഇതൊന്നും പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറല്ലെന്നതാണ് ഏറ്റവും ഖേദകരം.
പരാതി ലഭിക്കാതെതന്നെ ബസ് ജീവനക്കാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. കുഴപ്പക്കാരാണെന്ന് ബോധ്യമുള്ളവരെ തുടര്‍ന്ന് ജോലി ചെയ്യാന്‍ അനുവദിക്കരുത്. അപകടങ്ങള്‍ സംഭവിച്ചാല്‍ മാത്രമാവരുത് അധികൃതരുടെ ഇടപെടല്‍.
സി.വി. വാസുദേവന്‍, ഇടപ്പള്ളി
കൊച്ചി മെട്രോ ഉദ്ഘാടനം കോഴിക്ക് മുലവരുന്നതുപോലെ!
എറണാകുളം മഹാനഗരം മാത്രമല്ല, കേരളമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം എന്നു നടക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല. 2012 ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് തറക്കല്ലിട്ട പദ്ധതി സര്‍ക്കാര്‍ സഹകരിക്കുകയാണെങ്കില്‍ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്നായിരുന്നു ഡിഎംആര്‍സി ചെയര്മാന് ഇ. ശ്രീധരന് പ്രഖ്യാപിച്ചത്.
2016 ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയുണ്ടായി. ഒന്നും സംഭവിച്ചില്ല. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ഉദ്ഘാടനം നടക്കുമെന്ന് കേട്ടിരുന്നു. ആദ്യഘട്ടത്തില്‍ പാലാരിവട്ടംവരെ എന്നത് പിണറായിക്ക് സ്വീകാര്യമായില്ല. മഹാരാജാസ് ഗ്രൗണ്ട് വരെ ഓടട്ടെ എന്നാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പിണറായി സൂചിപ്പിച്ചത്. ഏറ്റവുമൊടുവില്‍ കേട്ടത് വിഷുവിന് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ്. എന്നാല്‍ അതുണ്ടായില്ല.
ശ്രീധരന് ആഗ്രഹിച്ചതുപോലെ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് സഹകരണം ഇല്ലാതെ പോയതാണ് പദ്ധതിയുടെ പണി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നത്. പലയിടങ്ങളിലും സ്ഥലമേറ്റെടുക്കാന്‍ വൈകി. ഇപ്പോഴും ഗ്രൗണ്ടുവരെ മാത്രമേ പണി പൂര്‍ത്തിയായിട്ടുള്ളൂ. വൈറ്റിലക്കപ്പുറം റോഡ് ഏറ്റെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പേട്ട വരെ നിര്മാണമെത്താന് ഇനിയും സമയമെടുക്കും.
ഇതിനിടെ ഒന്നിലധികം തവണ പാലാരിവട്ടം വരെ ട്രെയിന്‍ പരിശീലന ഓട്ടം പൂര്‍ത്തിയാക്കി. എല്ലാം റെഡിയായശേഷമേ ട്രെയിന്‍ ഓടിക്കുകയുള്ളൂ എന്നാണ് കെഎംആര്‍എല്ലിന്റെ കടുംപിടുത്തം. ഇത് ഉദ്ഘാടനം ഇനിയും വൈകിപ്പിക്കുമെന്ന് ഉറപ്പാണ്. ചുരുക്കത്തില്‍ കോഴിക്ക് മുലവരുന്നതുപോലെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനവും.
ജോസഫ് മാത്യു, കാക്കനാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: