ഇപ്പോള്‍ എല്ലാവര്‍ഷവും ജനുവരി രണ്ട്, കേരളത്തില്‍ പൊതുഅവധിയാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. അന്നാണ് മന്നം ജയന്തി. ഈ ദിവസത്തെ അവധി ആസ്വദിക്കുന്ന എത്ര കുട്ടികള്‍ക്ക് അറിയാം എന്തിനാണ് അവധിയെന്ന്? മന്നം ആരാണ് എന്ന് എത്ര വിദ്യാര്‍ഥികള്‍ക്ക് അറിയാം? ആ ചരിത്രപുരുഷന്റെ മുഴുവന്‍ പേര് എത്ര കുട്ടികള്‍ക്ക് അറിയാം? ഒരു സംസ്ഥാനത്തിനാകെ അവധി കൊടുക്കാന്‍ പാകത്തിന് ആദരവു ലഭിക്കാന്‍ തക്കവണ്ണം മന്നത്തു പദ്മനാഭന് എന്ന മനുഷ്യന് എന്തു ചെയ്തു എന്ന് എത്ര പേര്‍ക്ക് അറിയാം?
എന്താണിപ്പോള്‍ പൊടുന്നനെ ഇങ്ങനെ ചില സംശയങ്ങള്‍ എന്നുതോന്നാം. മന്നം ജയന്തിയുടെ കാര്യം ഒരു ഉദാഹരണത്തിനു പറഞ്ഞതാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം കേട്ടപ്പോള്‍ അതിന്റെ പ്രസക്തി ആ സംസ്ഥാനത്തു മാത്രം ഒതുങ്ങില്ലല്ലോ എന്നാണ് തോന്നിയത്. ഭരണഘടനാ ശില്‍പ്പി ബി.ആര്. അംബേദ്കറിന്റെ ജന്മവാര്ഷിക ചടങ്ങായിരുന്നു വേദി. വളരെ ലളിതമെന്നു തോന്നുന്ന സംശയമാണ് ആ മുഖ്യമന്ത്രി ഉന്നയിച്ചത്. ഇന്ന് ഉത്തര്‍പ്രദേശിലെ സ്കൂളുകള്‍ക്ക് അവധിയാണ്. പക്ഷേ, എന്തിനാണ് ഈ അവധിയെന്ന് എത്ര കുട്ടികള്‍ക്ക് അറിയാം. പല ദേശീയ പുരുഷന്മാരുടേയും ജയന്തിക്കോ ചരമ ദിനത്തിനോ സ്കൂളുകള്‍ക്ക് അവധി നല്‍കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ചാണ് ആദിത്യനാഥ് പറഞ്ഞത്.
ഓരോ അവധിയും എന്തിനാണെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയില്ല. ആരോടുള്ള ആദരവു പ്രകടിപ്പിക്കാനാണ് എന്നറിയില്ല. തന്റെ ഒരു അനുഭവംകൂടി ആദിത്യനാഥ് പറഞ്ഞു. ഇത്തരത്തിലൊരു അവധി ദിവസം ഒരു സ്കൂള്‍ വിദ്യാര്‍ഥിയോട് എന്തിനാണ് അവധി എന്നു ചോദിച്ചപ്പോള്‍ ഇന്നു ഞായറാഴ്ചയാണ് എന്നാണ് കിട്ടിയ മറുപടി. ഇത്തരം സംശയങ്ങള്‍ പ്രസംഗത്തില്‍ അവസാനിക്കാറാണ് പതിവ്. എന്നാല്‍ പതിവുകള്‍ തെറ്റിക്കുന്ന ഭരണാധികാരിയാണ് താനെന്നു ചുരുങ്ങിയ നാളുകള്‍ക്കിടെ തെളിയിച്ച ആദിത്യനാഥ് ഇക്കാര്യത്തിലും അതുതന്നെ ചെയ്തു. ഈ അവധി ഏര്‍പ്പാട് അവസാനിപ്പിക്കാം എന്നുകൂടി പ്രഖ്യാപിച്ചു. ദേശീയ, ചരിത്രപുരുഷന്മാരുടെ ജയന്തി, ചരമ ദിനങ്ങളില്‍ സ്കൂളുകള്‍ തുറക്കണം. അവരെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കാന്‍ രണ്ടു മണിക്കൂര്‍ മാറ്റിവെക്കണം. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെ വരും.
രസകരമാണ് ഉത്തര്‍പ്രദേശിലെ അവധിക്കാര്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ വാര്‍ഷിക പ്രവൃത്തി ദിവസങ്ങളുടെ എണ്ണം 120. അതിശയിക്കണ്ട, മറ്റു സംസ്ഥാനങ്ങളിലെ അവധി ദിവസങ്ങളേക്കാള്‍ ഇരട്ടി അവധികളാണ് യുപിയില്‍. ഓരോ വിഭാഗത്തേയും തൃപ്തിപ്പെടുത്താന്‍ ഓരോ അവധി. ബീഹാറിലെ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റെ ജന്മദിനത്തിന് യുപിയില്‍ അവധി നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. ബാര്‍ബര്‍ സമൂഹത്തില്‍ നിന്നു രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രി പദത്തിലെത്തിയ ആളാണ് കര്‍പ്പൂരി. ബാര്‍ബര്‍ സമൂഹത്തിന് യുപിയില്‍ നല്ല സ്വാധീനമുണ്ട്. അവരെ പ്രീതിപ്പെടുത്താന്‍ ഏറെക്കാലം മുമ്പ് പ്രഖ്യാപിച്ച അവധിയാണിത്. താക്കൂര്‍ സമൂഹത്തെ സന്തോഷിപ്പിക്കാന്‍ മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ജന്മദിനത്തിന് ചന്ദ്രശേഖര്‍ ജയന്തി എന്നു പേരിട്ട് അവധി, ബ്രാഹ്മണന്മാര്‍ക്കായി പരശുറാം ജയന്തിക്ക് അവധി, കയാസ്തന്മാര്‍ക്കായി ആചാര്യ നരേന്ദ്ര ദേവ് ജയന്തിക്ക് അവധി, ഷിയ മുസ്ലിങ്ങള്‍ക്കായി ഹസ്രത് അലി ദിനത്തില്‍ അവധി. അപ്പോള്‍ സുന്നികള്‍ പിണങ്ങിയാലോ? അവര്‍ക്കുവേണ്ടി ഖ്വാജ ഖരീബ് നവാസിന്റെ ജയന്തിക്ക് അവധി.
ഇങ്ങനെ ജയന്തിയും ചരമവും ആഘോഷിക്കാന്‍ മാത്രം യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാല്‍പ്പതു ദിവസം അവധി. ദേശീയ അവധികള്‍ കൂടിയാവുമ്പോള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സമയമില്ല. ഈ സമ്പ്രദായമാണ് ആദിത്യനാഥ് അവസാനിപ്പിക്കുന്നത്. അവധി അവസാനിപ്പിക്കുന്നു എന്ന അര്‍ഥത്തിലേക്കു മാത്രം ഒരുക്കേണ്ട ഈ ശ്രമത്തെ. മറ്റു ചിലതുകൂടി ഓര്‍മിപ്പിക്കുന്നുണ്ട്, ആദിത്യനാഥിന്റെ ഈ നീക്കം; ഇത്തരം ദിനാചരണങ്ങള്‍ വെറും പ്രഹസനങ്ങളാവുന്നതിന്റെ യാഥാര്‍ഥ്യത്തിലേക്ക്. ഒരു ഓര്മ ദിനമോ ജന്മദിനമോ സര്‍ക്കാരില്‍ നിന്ന് അവധി ദിനമായി പിടിച്ചുവാങ്ങുന്നത് അതതു സമുദായങ്ങളുടെ ശക്തി പ്രകടനമായി മാറുന്നതിന്റെ അര്‍ഥശൂന്യതയിലേക്ക് ആദിത്യനാഥിന്റെ വാക്കുകള്‍ നമ്മെ നയിക്കുന്നുണ്ട്. ദേശീയ പതാക ഉയര്‍ത്തലിലും മിഠായി വിതരണത്തിലും അവസാനിച്ചുപോകുന്ന ദേശസ്നേഹം, ഒരു മിനിറ്റ് മൗനാചരണത്തില്‍ അവസാനിക്കുന്ന ഗാന്ധിജി, ഒരു റാലിയിലും പനിനീര്‍പ്പൂവിലും അലിഞ്ഞുപോകുന്ന നെഹ്റു…
‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ എത്ര വിദ്യാര്‍ഥികള്‍ വായിച്ചിട്ടുണ്ട്? ‘ഇന്ത്യയെ കണ്ടത്തല്‍’, ‘ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍’ എന്നീ കൃതികളെക്കുറിച്ച് എത്ര കുട്ടികള്‍ക്ക് അറിയാം? സ്വാതന്ത്ര്യദിനം അവധിയാണ്. പക്ഷേ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കുട്ടികള്‍ എത്തുന്നത് വിരളം. റിപ്പബ്ലിക് ദിനം അവധിയാണ്, എന്നാല്‍ ജനുവരി 26 എന്ന ദിവസത്തിന് ഇന്ത്യയുടെ ചരിത്രത്തിലുള്ള പ്രാധാന്യം അറിയില്ല പലര്‍ക്കും. സ്വാതന്ത്ര്യവും പരമാധികാരവും തമ്മിലുള്ള വ്യത്യാസവും അറിയില്ല. അതുകൊണ്ടുതന്നെയാണ് അവധിയല്ല, അറിവാണു പ്രധാനം എന്ന ആദിത്യനാഥിന്റെ വാക്കുകളുടെ പ്രസക്തിയേറുന്നത്. ഇക്കാര്യത്തില്‍ യുപിയിലെ നടപടികളില്‍ നിന്ന് നമുക്കും പലതും ഉള്‍ക്കൊള്ളാനുണ്ട് എന്ന് പറയേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: