പൂച്ചാക്കല്‍: റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍. യാത്രക്കാര്‍ ദുരിതത്തില്‍. പാണാവളളി തൈക്കാട്ടുശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പൂച്ചാക്കല്‍- ഉളവയ്പ്പ് റോഡ് നിര്‍മ്മാണമാണ് പാതി വഴിയില്‍ മുടങ്ങിയത്. മെറ്റല്‍ വിരിച്ച റോഡിലൂടെ കാല്‍നട യാത്രപോലും ദുസഹമായി. നൂറു കണക്കിന് വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടിപടലം ഉയരുന്നത് മൂലം നാട്ടുകാരും ദുരിതത്തിലായി. റോഡരുകില്‍ നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമാണുള്ളത്. വീടുകളുടെ ജനലും വാതിലുകളും തുറന്നിടാനാകാത്ത സ്ഥിതിയാണ്. പ്രദേശവാസികളില്‍ പലര്‍ക്കും ശ്വാസംമുട്ടല്‍ അടക്കമുള്ള രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ട്.
മെറ്റല്‍ കൂനയില്‍ തട്ടി ഇരുചക്ര, കാല്‍നട യാത്രക്കാര്‍ അപകടങ്ങളില്‍ പെടുന്നതും പതിവായി. തളിയാപറമ്പ്, പാണാവള്ളി, ഉളവയ്പ്പ് എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷകള്‍ പോലും പ്രദേശത്തേക്ക് എത്താത്ത അവസ്ഥയാണ്.
റോഡിന്റെ വീതികൂട്ടുന്നതിനായി മാസങ്ങള്‍ക്ക് മുന്‍പ് പിഡബ്ലിയുഡി സ്ഥലം ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഉളവയ്പ്പ് സ്വദേശി കോടതിയില്‍ പരാതി നല്കി. ഇതോടെയാണ് റോസ് നിര്‍മാണം തടസപ്പെട്ടത്. പൂച്ചാക്കല്‍ നിന്ന് ഉളവയ്പ്പിലേക്ക് യാത്രക്കാര്‍ കാല്നടയാത്രയായാണ് സഞ്ചരിക്കുന്നത്. തര്‍ക്കം അടിയന്തിരമായി പരിഹരിച്ച് റോഡ് പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: