ചേര്‍ത്തല: പ്ലാസ്റ്റിക് വിമുക്ത പ്രഖ്യാപനം നഗരസഭ അധികൃതര്‍ അട്ടിമറിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ദിവസങ്ങള്‍ക്കു മുമ്പ് അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി ഇഞ്ചി, മഞ്ഞള്‍ ഉള്‍പ്പെടെയുള്ള വിത്തുകള്‍ പ്ലാസ്റ്റിക് കിറ്റുകളില്‍ വിതരണം ചെയ്ത നഗരസഭ അധികൃതരുടെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 26 ന് കെ.സി. വേണുഗോപാല്‍ എംപിയാണ് നഗരത്തെ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചത്. ഒന്നരമാസത്തെ മുന്നൊരുക്കത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആശുപത്രികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്രദേശം ശുചിയാക്കിയിരുന്നു.
അമ്പതു മൈക്രോണില്‍താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും വിപണനം നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രത്യേക അനുമതി വാങ്ങി നഗരസഭ ഓഫീസില്‍ പണം അടക്കുന്ന വ്യാപാരികള്‍ക്കേ അമ്പതു മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് കിറ്റുകള്‍ വില്‍ക്കുന്നതിന് അനുമതി നല്കിയിരുന്നുള്ളു.
ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പ്ലാസ്റ്റിക് കിറ്റുകള്‍ പിടിച്ചെടുക്കുകയും കച്ചവടക്കാരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നഗരസഭാ അധികൃതരുടെ അറിവോടെ അമ്പതു മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളില്‍ വിത്തുകള്‍ വിതരണം ചെയ്തത്.
വേലി തന്നെ വിളവ് തിന്നുന്ന നഗരസഭ ഭരണാധികാരികളുടെ നടപടി പരിഹാസ്യമാണെന്നും പ്ലാസ്റ്റിക് വിമുക്തനഗരം പദ്ധതി അട്ടിമറിക്കാനാണ് ഇവരുടെ ശ്രമമെന്നും ബിജെപി ടൗണ്‍ കമ്മിറ്റി യോഗം ആരോപിച്ചു.
പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കാന്‍ കഴിയാത്തത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും യോഗം കുറ്റപ്പെടുത്തി. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ കെ. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, എസ്. പത്മകുമാര്‍, കെ.പി. ശശികുമാര്‍, സുരേഷ്കുമാര്‍, ബി.കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: