ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ ഭുവനേശ്വറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സ്വീകരണം എല്ലാവരെയും വിസ്മയിപ്പിച്ചു. ഇനി നവീന്‍ പട്നായ്ക്കിന് ആശങ്കയുടെ നാളുകളെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വിളംബരം ചെയ്തു. 2016-17 ബിജെപി വിജയങ്ങളുടെ ഘോഷയാത്രതന്നെയായി. പ്രത്യേകിച്ച് നവംബര്‍ എട്ടിന് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനുശേഷം, ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രംതന്നെ പുനര്‍രചിക്കപ്പെട്ടു. പുതിയ മേഖലകളിലേക്ക് ബിജെപി കയറിച്ചെല്ലുന്നതിന്റെ വ്യക്തമായ സൂചന തന്നെയായി ഏപ്രില്‍ 13 ന് വിധി പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും, ഭുവനേശ്വറില്‍ ബിജെപി നേതാക്കള്‍ക്ക് ലഭിച്ച അദ്ഭുതകരമായ സ്വീകരണങ്ങളും.
ദല്‍ഹിയിലെ രജോരി ഗാര്ഡന് മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അതിശയകരമായ പരാജയം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. 2015 മെയ് മാസത്തില്‍ 70 ല്‍ 67 സീറ്റു നേടി ജയിച്ച്, ഭരണത്തിലേറിയ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് ഈ മണ്ഡലത്തില്‍ കെട്ടിവച്ച കാശു പോയി. ഈ മണ്ഡലത്തിലും 2015 ല്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം കൈവരിച്ചതാണ്. ദല്‍ഹിയില്‍ പൊതുജനങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് നിരാശ ഉണ്ടായിത്തുടങ്ങി എന്ന സൂചനകളുണ്ടായിരുന്നു. എങ്കിലും, ഈ സീറ്റ് ജയിച്ചുകളയാമെന്ന് ബിജെപിപോലും പ്രതീക്ഷിച്ചതല്ല.
മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ബിജെപി പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നവീകരിക്കാനും ആരംഭിച്ചു. പാര്‍ട്ടിയുടെ പ്രതിഛായ വര്‍ധിപ്പിക്കാനും പുതിയ മേഖലകളും ജനപിന്തുണയും ഉറപ്പാക്കാനും പലപ്പോഴും അഴിച്ചുപണികള്‍ ഏറെ സഹായിക്കും. കണ്ടുമടുത്ത മുഖങ്ങളും പലതവണ മത്സരിച്ച് തോറ്റ നേതാക്കളും പാര്‍ട്ടിയുടെ പ്രതിഛായ വര്‍ധിപ്പിക്കുന്നതിന് വലിയ തടസ്സമാകും. ഇത് മനസ്സിലാക്കി, ദല്‍ഹിയിലെ മാറിപ്പോയ ജനസംഖ്യാനുപാതങ്ങളെയും, രാഷ്ട്രീയ ഗതിവിഗതികളെയും കണക്കിലെടുത്താണ് വലിയ എതിര്‍പ്പുകളുണ്ടായിട്ടും, ബീഹാര്‍ വംശജനായ മനോജ് തിവാരിയെ ബിജെപി പ്രദേശ് അധ്യക്ഷനായി നിയമിച്ചത്. അദ്ദേഹം പാര്‍ട്ടിയിലേക്ക് പുതുജീവന്‍ കൊണ്ടുവരാന്‍ സഹായിച്ചു.
പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളെ ശക്തിപ്പെടുത്താനും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍, ഉത്തരാഖണ്ഡ് മേഖലകളില്‍നിന്ന് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ തേടിവന്ന പുത്തന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും മനോജ് തിവാരിക്ക് കഴിഞ്ഞു. ഒപ്പം, കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ 100 ശതമാനവും പുതുമുഖങ്ങളെ മാത്രം ഇറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഒരൊറ്റ സ്ഥാനാര്‍ത്ഥിയെപ്പോലും, ആവര്‍ത്തിച്ചില്ല ബിജെപി. ഇത്തരം നടപടികള്‍ക്കൊപ്പം നരേന്ദ്രമോദിയുടെ തിളക്കമേറിയ പ്രതിഛായ കൂടി ആയപ്പോള്‍ ബിജെപിക്ക് മുതല്‍ക്കൂട്ടായി. ഇനി ദല്‍ഹി തിരിച്ചുപിടിക്കാമെന്ന് ബിജെപിക്ക് ആശിക്കാം.
വിടുവായത്തവും വിരോധാഭാസങ്ങളും നിയമവ്യവസ്ഥിതിയോടുള്ള പുച്ഛവും അരാജകതയും ദേശവിരുദ്ധതയും രാഷ്ട്രീയ തന്ത്രങ്ങളാക്കിയും, എല്ലാ രാഷ്ട്രീയ മര്യാദകളും സദാചാരങ്ങളും വേണ്ടെന്നുവച്ചുമാണ് അരവിന്ദ് കേജ്രിവാള് രാഷ്ട്രീയം പയറ്റിയത്. നരേന്ദ്ര മോദിയെ മാത്രം ലക്ഷ്യംവച്ച് പ്രതിപക്ഷ കൂട്ടായ്മയുടെ അമരക്കാരനാകാമെന്നായിരുന്നു ഇയാളുടെ മോഹം. ഇന്ത്യയെ പലതായി കാണണമെന്ന് നിര്‍ബന്ധമുള്ള മതന്യൂനപക്ഷങ്ങളുടെയും, കമ്യൂണിസ്റ്റ് പിന്തിരിപ്പന്മാരുടെയും ആകര്‍ഷണമായി മാറിയിരുന്നു കേജ്രിവാള്. പഞ്ചാബില്‍ ഇയാള്‍ തീവ്രവാദികളെ കൂട്ടുപിടിച്ചു. ഗോവയില്‍ ക്രിസ്ത്യന്‍ വര്‍ഗീയതയ്ക്ക് വളമിട്ടു.
എല്ലായിടത്തും ജാതിയും വര്‍ഗീയതയും കുത്തിപ്പൊക്കി. നിലവിലുള്ള വ്യവസ്ഥിതി തകിടംമറിക്കണമെന്ന പ്രചാരണവും നടത്തി. യുപിയില്‍ ബിജെപി ജയിച്ചതിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെടുപ്പ് കൃത്രിമമാണെന്നുവരെ പറഞ്ഞ് പേപ്പര്‍ ബാലറ്റുവഴി മതി വോട്ടെന്ന് ആവശ്യപ്പെട്ടവരുടെ മുന്‍പന്തിയിലും കേജ്രിവാളായിരുന്നു. പഞ്ചാബിലും ഗോവയിലും പരാജയം കനത്തതായിരുന്നിട്ടും ഇയാളുടെ അഹന്തക്ക് കുറവില്ലായിരുന്നു. പക്ഷേ, രജോരി ഗാര്‍ഡനില്‍ 35 ശതമാനം വോട്ടാണ് ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. വോട്ട് 46,000 ല്‍നിന്ന് കേവലം 10,000 ആയി ചുരുങ്ങി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ രണ്ടാമതെത്തിയത് കോണ്‍ഗ്രസ്.
ഇതുപോലെ ഒരു പരാജയമാണ്-ഇത് മൂന്നാംവട്ടം-ഇടതുപക്ഷ മുന്നണിക്ക് ബംഗാളില്‍ സംഭവിച്ചത്. ഇവിടെ രണ്ടാംസ്ഥാനത്ത് ബിജെപിയെത്തി. ഇടതുമുന്നണിയുടെ വോട്ട് 40% കുറഞ്ഞു. ജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സാണെങ്കിലും യഥാര്‍ത്ഥ വിജയം ബിജെപിയുടേതായി. ബംഗാളിന്റെ മാറുന്ന രാഷ്ട്രീയ ചിത്രമായി ഈ ഉപതെരഞ്ഞെടുപ്പ്.
അസമിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി സ്വന്തം നില മെച്ചപ്പെടുത്തി. എന്നാല്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റേതായിരുന്ന രണ്ട് സീറ്റും ഇവര്‍ നിലനിര്‍ത്തിയെങ്കിലും ബിജെപിയുടെ വോട്ട് ഒമ്പത് ശതമാനത്തില്‍നിന്ന് യഥാക്രമം 43, 45 ശതമാനമായി ഉയര്‍ന്നു. രണ്ടുസീറ്റും പരമ്പരാഗതമായി ബിജെപി ശക്തികേന്ദ്രങ്ങളായിരുന്നില്ലെങ്കിലും നല്ല നേട്ടമുണ്ടാക്കി.
മോദിക്ക് ബദലായി കേജ്രിവാളിനെ അവതരിപ്പിക്കാന്‍ ബിജെപി വിരുദ്ധ ചേരികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രമിച്ചു. കേജ്രിവാള് അഴിമതിക്കെതിരായാണ് രംഗപ്രവേശം നടത്തിയത്.
പരമ്പരാഗത രാഷ്ട്രീയം പൊളിച്ചെഴുതുമെന്ന വാഗ്ദാനവും, ഒരു കുരിശുയുദ്ധം എന്ന പ്രതീതിയും താല്‍ക്കാലികമായി പലരെയും ആകര്‍ഷിച്ചു. പക്ഷെ പെട്ടെന്നാണ് വിശ്വാസ്യത നഷ്ടമായത്. പക്ഷപാതപരമായ പെരുമാറ്റവും അഴിമതിയോട് കണ്ണടക്കുന്ന, സ്വന്തക്കാര്‍ക്ക് ഏറെ വിട്ടുവീഴ്ചകള്‍ ചെയ്യുന്ന, പൊതുമുതല്‍ എത്രവേണമെങ്കിലും ദുരുപയോഗം ചെയ്യുമെന്ന സമീപനവും, വാഗ്ദാനങ്ങള്‍ പറയാനുള്ളതാണ്, പാലിക്കാനുള്ളതല്ല എന്ന സമീപനവുമാണ് ആം ആദ്മി പാര്‍ട്ടിക്ക് വിനയായത്. മറുഭാഗത്ത് വാഗ്ദാനങ്ങളെയും പൊതുമുതലിനെയും കുറിച്ച്, സത്യസന്ധതയും ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അടിവരയിട്ട് പ്രഖ്യാപിക്കുന്ന കറപുരളാത്ത മോദിയുടെ സമീപനം കൂടിയായപ്പോള്‍ കേജ്രിവാളിന് പിടിച്ചുനില്‍ക്കാനായില്ല.
ഇനി കോര്പ്പറേഷന് തെരഞ്ഞെടുപ്പുകൂടി പരാജയപ്പെട്ടാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ദല്‍ഹിയില്‍പോലും നിലനില്‍ക്കാനാവാത്ത സ്ഥിതി വരും. 2014 ല്‍ വാരാണസിയില്‍ മോദിയെ തോല്‍പ്പിക്കുമെന്ന് മാത്രമല്ല, നൂറിലധികം സീറ്റുവരെ കേജ്രിവാളിന് പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകരുണ്ട്. അവര്‍ ആഗ്രഹിച്ചതുതന്നെ നിരീക്ഷണമായി അവതരിപ്പിച്ചതാകും.
ഒറീസ്സയില്‍ ബിജെപി നേതൃയോഗം ഈ പശ്ചാത്തലത്തിലാണ്. ബുര്‍ഖയിട്ട മുസ്ലിം വനിതകളും ആദിവാസി യുവതീയുവാക്കളുമടക്കം ഭുവനേശ്വര്‍ നഗരം അടുത്തനാളുകളിലൊന്നും കാണാത്ത ആവേശഭരിതമായ വരവേല്‍പ്പാണ് മോദിക്ക് സമ്മാനിച്ചത്. അവരുടെ ആഹ്ലാദവും ആവേശവും ആശയും മനസ്സിലാക്കി മോദി പ്രോട്ടോക്കോളുകള്‍ കാറ്റില്‍ പറത്തി ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെന്നു.
സുരക്ഷയൊന്നും വേണ്ടെന്നുവച്ച് ജനങ്ങളുടെ കൈപിടിച്ച് അഭിവാദനം സ്വീകരിച്ചു. തനിക്ക് സമ്മാനിച്ച പൂമാലകള്‍ ജനമധ്യത്തിലേക്ക് ആദരപൂര്‍വം തിരികെ സമ്മാനിച്ച് മോദി നടത്തിയ റോഡ് ഷോ വലിയ കൗതുകം സൃഷ്ടിച്ചു. ഒറീസ ഒരു രാഷ്ട്രീയ മാറ്റത്തിന്, ബിജെപി ഭരണത്തിന് അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന സന്ദേശം ഈ ജനമുന്നേറ്റം വിളിച്ചുപറഞ്ഞു. രണ്ടുമാസം മുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എല്ലാവരെയും വിസ്മയിപ്പിച്ച് ബിജെപി രണ്ടാം സ്ഥാനത്തെത്തി. നവീന്‍ പട്നായക്കിന്റെ പാര്‍ട്ടിയില്‍ ഇത് വലിയ ഞെട്ടലുണ്ടാക്കി.
അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പല വമ്പന്മാരും ബിജെപിയില്‍ ചേരാന്‍ കാത്തിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുതിര്‍ന്ന നേതാവ് ജയ് പാണ്ഡ ടൈംസ് ഓഫ് ഇന്ത്യയില്‍ ഇങ്ങനെയെഴുതി-ഒറീസയുടെ ഭാവി ബിജെപിയിലാണ്, നവീന്‍ പട്നായ്ക് അഴിമതി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു, പാര്‍ട്ടിയില്‍ വളരുന്ന അസംതൃപ്തിക്ക് കാരണം പട്നായക്ക് ഉപജാപവൃന്ദത്തിന്റെ തടവിലായതാണ്. ജയ് പാണ്ഡയും ബിജെപിയിലേക്ക് വരാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിജെഡിയിലെ (നവീന്‍ പട്നായകിന്റെ പാര്‍ട്ടി) ഏറ്റവും പ്രഗത്ഭനായ പാര്‍ലമെന്റേറിയനും ഏറ്റവും നല്ല പ്രസംഗകനും തെളിമയുള്ള നേതൃത്വത്തിന്റെ ഉടമയുമാണ് വലിയ വ്യവസായിയായ ജയ് പാണ്ഡ. ഏറെനാള്‍ നവീന്‍ പട്നായ്ക്കിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു.
ഒറീസയില്‍ അടുത്ത ഭരണം ബിജെപിയുടേതാകുമെന്ന് പ്രവചിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ഒറീസയും ദക്ഷിണപൂര്‍വ സംസ്ഥാനങ്ങളുമാണ് ഇനി ബിജെപിയുടെ വളര്‍ച്ചാ സാധ്യതകളുടെ ഈറ്റില്ലമെന്ന് ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനത്തും ബിജെപി സര്‍ക്കാര്‍. പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെ ബിജെപി. ഇതാണ് പുതിയ ലക്ഷ്യം. ഇത് സാധ്യമാകാന്‍ മോദിയുടെ മികച്ച നേതൃത്വം മതിയെന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ട്. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ ഹിമാചലിലും ബിജെപി ജയിച്ചു. ഹിമാചല്‍, ഗുജറാത്ത്, കര്‍ണാടക നിയമസഭകളാണ് ഇനി തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ മഹാസഖ്യം എന്നുപറയുന്ന തന്ത്രം ഇവിടെയാകും ആദ്യം പയറ്റുന്നതും.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്, ദേവഗൗഡയുടെ ജനതാദളും ഒന്നിച്ചേക്കും. ഗുജറാത്തില്‍ കേജ്രിവാള് ഹാര്‍ദിക് പട്ടേലിനെ കൂട്ടുപിടിച്ചേക്കും. ഇതേ തന്ത്രംതന്നെ, രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഇവര്‍ പ്രയോഗിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ആരായാലും ഐക്യസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷ ശ്രമം. ഫറൂക്ക് അബ്ദുള്ളയുടെ പേര് പരിഗണിക്കുന്നുണ്ട്. അച്യുതാനന്ദനാണ് പ്രതിപക്ഷം ആലോചിക്കുന്ന മറ്റൊരാള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഗസ്റ്റില്‍ ഉപരാഷ്ട്രപതിയെ ബിജെപിക്ക് അനായാസം തെരഞ്ഞെടുക്കാനാകും. എന്നാല്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ എണ്‍പത് എംഎല്‍എമാരുടെയോ മുപ്പത് എംപിമാരുടെയോ കൂടി പിന്തുണ എന്‍ഡിഎക്ക് പുറത്തുനിന്ന് വേണ്ടിവരും.
അതായത് ഇപ്പോഴത്തെ എന്‍ഡിഎ കൂടാതെ, നവീന്‍ പട്നായ്ക്കോ, ചന്ദ്രശേഖര്‍ റാവുവിന്റെ തെലുങ്കുദേശമോ തമിഴ്നാട്ടിലെ എഐഡിഎംകെയോ കൂടി പിന്തുണക്കണം. ഇത് പ്രതിപക്ഷം ഒരോട്ടും നഷ്ടപ്പെടുത്താതെ ഒന്നായി ബിജെപിയെ എതിര്‍ക്കാന്‍ തീരുമാനിച്ചാല്‍. അല്ലെങ്കില്‍ അനായാസം ബിജെപിക്ക് സ്വന്തം രാഷ്ട്രപതിയെ വിജയിപ്പിക്കാന്‍ കഴിയും. ലാല്‍കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്, ആദിവാസി നേതാവ് ദ്രൗപതി മുര്‍മു എന്നീ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യ നായിഡുവിന്റെ പേരും ചര്‍ച്ചയിലുണ്ട്. ഏതായാലും അന്തിമ തീരുമാനം ഒരുമാസത്തിനകം എടുക്കും. എപ്പോഴും പുതുമയും അസാധാരണത്വവും കാഴ്ചവയ്ക്കുന്ന പ്രധാനമന്ത്രി ഒരുപക്ഷേ, ആരും പ്രതീക്ഷിക്കാത്ത പേരാകും മുന്നോട്ടുവയ്ക്കുക. ഏതായാലും, ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ പൂര്‍ണമായും ബിജെപി കേന്ദ്രീകൃതമാണ്. ബിജെപിയെ എതിര്‍ക്കുക എന്ന ഏക അജണ്ടയാണ് പ്രതിപക്ഷത്തിന്. അവരുടെ നയപരമായ പരാജയവും ഇതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: