തൃശൂര്‍ : അനാഥാലയം നടത്തിപ്പിന്റെ മറവില്‍ നവജാതശിശുവിനെ വില്‍പ്പന നടത്തിയതായി പരാതി. തൃശൂര്‍ ഒല്ലൂരില്‍ അടുത്തിടെ പ്രസവിച്ച യുവതിയുടെ കുഞ്ഞിനെ ഇത്തരത്തില്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയതായി പറയുന്നു.
ഇവര്‍ തൃശൂര്‍ മജിസ്ട്രേറ്റ് കോടതിയിലും വെസ്റ്റ് പോലീസിലും പരാതി നല്കി. തൈക്കാട്ടുശ്ശേരിയിലെ ക്യൂന്‍ മേരി ഫോണ്ട്ലിംഗ് ഹോമിനെതിരെയാണ് പരാതി.
മുസ്ലീംമതസ്ഥനായ യുവാവിനൊപ്പം താമസിച്ചുവരവെയാണ് കൃസ്തുമത വിശ്വാസിയായ യുവതി ഗര്‍ഭിണിയായത്. ഇതോടെ യുവാവ് ഇവരെ വിട്ട് പോയതായി പറയുന്നു. രഹസ്യമായി പ്രസവം നടത്താമെന്നും കുട്ടിയെ അനാഥാലയത്തില്‍ സംരക്ഷിക്കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ക്യൂന്‍ മേരിയില്‍ അഭയം തേടിയത്. എന്നാല്‍ കുട്ടിയെ ഇവര്‍ വില്‍പ്പന നടത്തിയതായാണ് യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
ഇതിനിടെ കുഞ്ഞിന്റെ പിതാവായ യുവാവ് തിരികെയെത്തി യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാന്‍ തയ്യാറായതോടെയാണ് തട്ടിപ്പ് പുറത്തായത്. കുഞ്ഞിനെ തിരികെ നല്‍കാനാവില്ല എന്ന് അനാഥാലയം നടത്തിപ്പുകാര്‍ പറയുകയായിരുന്നു. യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തിയതായും പോലീസ്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായും പറയുന്നു.
ഇവരുടെ കുഞ്ഞിന് വന്‍തുകവാങ്ങി വിറ്റതായാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. കുഞ്ഞ് എവിടെയുണ്ടെന്നുപോലും അനാഥാലയം അധികൃതര്‍ വ്യക്തമാക്കുന്നില്ല. അതേസമയം പരാതിനല്കിയെങ്കിലും പോലീസിലെ ചിലര്‍ പരാതി ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്. അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് ദത്തെടുക്കലിന് സഹായം നല്‍കിവരുന്ന അഡ്വ. സെബി ജെ. പുല്ലേലി എന്നയാളാണ് ഇടപാടിന് ഇടനിലക്കാരനായതെന്നും പരാതിയില്‍ പറയുന്നു. വെസ്റ്റ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള ശിശുവില്‍പ്പന നടക്കുന്നതായും ചില പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇതിനായി പ്രത്യേക റാക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഗര്‍ഭിണികളാകുന്നതോടെ സമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന സ്ത്രീകളെ ഇത്തരം അനാഥാലയങ്ങളില്‍ താമസിപ്പിക്കുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവതിയുടെ യഥാര്‍ത്ഥ പേരിന് പകരം കുട്ടിയെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയുടെ പേര് നല്കുന്നു.
ഇതോടെ പ്രസവിക്കുന്ന സ്ത്രീക്ക് പകരം രേഖകളില്‍ കുട്ടിയെ വാങ്ങുന്ന സ്ത്രീ അമ്മയാകുന്നു. ദത്ത് നിയമത്തിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുള്ള കച്ചവടമാണ് നടക്കുന്നത്.ഈ കേസിലും സമാനമായ തട്ടിപ്പാണ് നടന്നിട്ടുള്ളത് എന്ന് സംശയിക്കുന്നതായും ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ദത്ത് നല്‍കുന്നതിന് മുന്‍പായി പാലിക്കേണ്ട നിയമ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. ശിശുക്ഷേമ സമിതി ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ല. പരാതിക്കാരി നേരിട്ട് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പരാതിയുമായെത്തിയിട്ടും നടപടി ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: