തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചെന്ന പരാതിയില്‍ മനുഷ്യവകാശ കമ്മിഷന് അംഗം എം. മോഹന്‍കുമാര്‍ ചട്ടലംഘം നടത്തിയെന്നാരോപിച്ച് ഗവര്‍ണര്‍ക്ക് പരാതി. തൃശൂര്‍ നേര്‍കാഴ്ച മനുഷ്യവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിയമവകുപ്പ് മനുഷ്യവകാശ കമ്മിഷനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സതീഷ് നല്കിയ പരാതി ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന് അയച്ചു കൊടുത്തു. ആഭ്യന്തര വകുപ്പാണ് നിയമവകുപ്പിന് കൈമാറിയത്. 2015 ആഗസ്റ്റ് എട്ടിനുണ്ടായ അപകടത്തില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് പഴയന്നൂര്‍ കുമ്പളപുറത്തോടില് വീട്ടില്‍ റഷീദലിയുടെ ഭാര്യ സെഫിയ, മകള്‍ ഫാത്തിമ എന്നിവര്‍ മരിച്ചിരുന്നു. മണ്ണുത്തി വെട്ടിക്കലിലുണ്ടായ അപകടത്തില്‍ റഷീദലി പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഹൈവേ പൊലീസിന്റെ തെറ്റായ വാഹനപരിശോധനയാണ് അപകടത്തിനു വഴിവെച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഹൈവേ പൊലീസ് എസ്ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സാക്ഷിമൊഴികളും ദൃശ്യങ്ങളും സിഡിയും രേഖകളുമടക്കം ഡിജിപിയെയും ജില്ലാ പൊലീസ് മേധാവിയേയും എതിര്‍കക്ഷികളാക്കി അന്നത്തെ കമ്മിഷന് ജസ്റ്റിസ് ആര്. നടരാജനു മുന്നില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര് .നടരാജന് ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഡിജിപി വിശദീകരണം നല്‍കിയില്ല. നടരാജന് കമ്മിഷന് വിരമിച്ചതിനു ശേഷം ഹര്‍ജി പരിഗണിക്കാതെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് പി.ബി. സതീഷ് ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് വിവരവകാശ നിയമ പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് ഹര്ജിക്കാരന് പോലും അറിയാതെ സമര്‍പ്പിച്ച തെളിവുകള്‍ അടക്കം എതിര്‍കക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു തന്നെ ഫയല്‍ കൈമാറി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കമ്മിഷന് അംഗം എം. മോഹന്‍കുമാര്‍ ഉത്തരവ് നല്‍കിയതായി മനസിലായതെന്നും സതീഷ് പരാതിയില്‍ പറയുന്നു. കേസ് രണ്ടു വര്‍ഷത്തോളം വൈകിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. എതിര്‍കക്ഷികളെ തന്നെ കേസ് അന്വേഷണം ഏല്‍പ്പിച്ചതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചെങ്കിലും കമ്മിഷന് ഇതിനു മറുപടി നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: