ചാലക്കുടി: കൊരട്ടിയില്‍ കേന്ദ്രസര്‍ക്കാര്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലൂള്ള കേന്ദ്ര സര്‍ക്കാര്‍ പ്രസിന്റെ സ്ഥലത്ത് റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ പോലുള്ള ആരോഗ്യകേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കിയ ബിജെപി നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി ആരംഭിക്കുന്നത് സംബന്ധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരയ ജനങ്ങള്‍ കുറഞ്ഞ ചിലവില്‍ ഉന്നത ചികിത്സ ലഭിക്കണെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അതിനായി എന്ത് വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി നിവേദക സംഘത്തെ അറിയിച്ചു. പ്രസിന്റെ നൂറ് ഏക്കറോളം ഭൂമിയാണ് വെറുതെ കാട്ടുപിടിച്ച് കിടക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി നൂറു കണക്കിന് ജീവനക്കാരുണ്ടായിരുന്ന പ്രസില്‍ ഇപ്പോള്‍ 30 ഓളം പേര് മാത്രമാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ നിയമന നിരോധനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രസിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്.
ദിനം പ്രതി ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇവിടെ ആശുപത്രി തുടങ്ങിയാല്‍ വലിയ ഉപകാരമായിരിക്കും.ദേശീയപാതക്ക് സമീപത്തും,നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുമായിട്ടുള്ള ഇവിടെ സെന്റര്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയത്.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്, മണ്ഡലം സെക്രട്ടറി ടി.എസ്.മുകേഷ്, കൊരട്ടി പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ആര്.അജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: