ഇതുപോലെ മറ്റു ചില സന്യാസി പരമ്പരകളും ഉയര്‍ന്നു. ചട്ടമ്പി സ്വാമികളില്ക്കൂടി വിരിഞ്ഞുവിടര്‍ന്ന തീര്ത്ഥരാജപരമ്പരയും നാരായണഗുരുവില്‍കൂടി രൂപംകൊണ്ട ശ്രീനാരായണ പരമ്പരയും കേരളത്തിലെ ഉദാഹരണങ്ങളാണ്. പഞ്ചാബിലെ സ്വാമി രാമതീര്ത്ഥനെപ്പോലെ ഒട്ടനവധി സന്യാസിമാരെ ഓരോ സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയുമാറ് സന്യാസി സമ്പ്രദായത്തില്‍ത്തന്നെ ഒരു നവോത്ഥാനമുണ്ടായി. ഇവരാരുംതന്നെ പരമ്പരാഗത മഠാധിപന്മാരാല് ദീക്ഷിതരായിരുന്നില്ല. എന്നാല്‍ പരമ്പരാഗത സമ്പ്രദായമായി നേരിയ തോതിലായാലും പലര്‍ക്കും ബന്ധമുണ്ടായിരുന്നൂതാനും. ഈ മഠേതര പരമ്പര ഹിന്ദുസമാജത്തിനുള്ളിലെ ദോഷങ്ങള്‍ തിരിച്ചറിയാനും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും സുധീരം മുന്‍നിരയില്‍ നിലകൊണ്ടു.
കാലത്തിന്റെയും കാറ്റിന്റെയും ദിശയും ഗതിയും മനസ്സിലാക്കി ഉയരാന്‍ കഴിഞ്ഞ ഉല്പതിഷ്ണുക്കളായ ഏതാനും മഠാധിപതികളും നിശ്ചയമായും ഉണ്ടായിരുന്നു. ഒറീസ്സയിലെ പുരിപീഠാധിപതിയായ ശങ്കരാചാര്യര്‍, മഹാരാഷ്ട്രയിലെ കാവേരി ശങ്കരാചാര്യര്‍ മുതലായവരെല്ലാം ഇതില്‍പ്പെടുന്നു. എന്നാല്‍ മൊത്തത്തില്‍ മഠാധിപതികള്‍ യാഥാസ്ഥിതികതയെ മുറുകെ പിടിച്ചുകൊണ്ടിരുന്നവരായിരുന്നു. ചിലര്‍ ചാതുര്‍വര്‍ണ്യം ഈ നൂറ്റാണ്ടിലും തുടരണമെന്ന് വിശ്വസിച്ചു. അതിനുവേണ്ടി നിഷ്കര്‍ഷിക്കുകയും ചെയ്തു. പൊതുവെ ആരുംതന്നെ മതംമാറ്റം ചെയ്യപ്പെടുന്നവരെ തിരിച്ചെടുക്കുന്നതിന് അനുകൂലിച്ചില്ല. അതിന് ശാസ്ത്രവിധിയില്ലെന്നു പോലും പറഞ്ഞ് ചിലര്‍ 1947 ല്‍ പോലും ക്ഷേത്രപ്രവേശനത്തെ എതിര്‍ത്തു.
1967 ല്‍ പോലും ഒരു മഠാധിപതി കടല്‍ കടക്കുന്നത് നിഷിധമാണെന്ന് പറഞ്ഞ് വിവേകാനന്ദപ്പാറയിലെ സ്മാരകം സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല! പാവങ്ങള്‍ കഷ്ടപ്പെടുന്നത് കര്‍മ്മഫലം കൊണ്ടാണെന്ന് പറഞ്ഞ് പലരും സേവനസംരംഭങ്ങളില്‍ ഉദാസീനത പൂണ്ടു. ചുരുക്കത്തില്‍ പുറത്ത് ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ എന്തെന്നറിയാതെ, ഉയര്‍ന്നുകൊണ്ടിരുന്ന വെല്ലുവിളികള്‍ ഏവയെന്നറിയാതെ, അവരില്‍ ഭൂരിപക്ഷവും ശിഷ്യംമന്യരായ പരിഷകള്‍ ഉയര്‍ത്തിപ്പൊക്കിയ ദന്തഗോപുരങ്ങളില്‍ ‘സര്‍വം ഭദ്രം’ എന്ന സംതൃപ്തിയോടെ കഴിഞ്ഞുകൂടുകയായിരുന്നു.
എന്നാല്‍ ഹിന്ദുത്വത്തിന്റെ ‘സര്‍വേഷാം അവിരോധേന’ എന്ന ഭാവാത്മകത ഇവിടെയും പ്രകടമായി. ആദ്യകാലം മുതല്‍ നിലനിന്നുവന്ന ആ ശ്രദ്ധാകേന്ദ്രങ്ങളെ അധിക്ഷേപങ്ങള്കൊണ്ടോ അവഹേളനങ്ങള്കൊണ്ടോ ഇടിച്ചുതാഴ്ത്താതെ, എന്നാല്‍ തികച്ചും അവഗണിച്ചുകൊണ്ട് ഹൈന്ദവസമൂഹം ആത്മരക്ഷോപായങ്ങള്‍ കണ്ടെത്തി; ആത്മപരിഷ്കരണം തുടങ്ങി. സമൂഹത്തിനുള്ളിലെ ഉല്പതിഷ്ണുക്കളായ സാമൂഹ്യ നേതാക്കന്മാരും മേല്‍പ്പറഞ്ഞ മഠേതര സന്യാസിമാരും അതിന് നേതൃത്വവും മാര്‍ഗദര്‍ശനവും കൊടുത്തു.
സമൂഹം പരമ്പരാഗത മഠാധിപതികളുടെ ഇറങ്ങിവരവിനോ വഴികാട്ടിത്തരലിനോ കാത്തുനിന്നില്ലെന്ന് ചുരുക്കം. മഹാരാഷ്ട്രയില്‍ സാഹുമഹാരാജ്, മഹാത്മാഫൂലേ, സവര്‍ക്കര്‍ മുതലായവര്‍ ബാല്യ വിവാഹനിരോധനം, വിധവാവിവാഹം, സ്ത്രീ വിദ്യാഭ്യാസം, അയിത്തോച്ചാടനം മുതലായവയ്ക്കുവേണ്ടി പൊരുതി. ലോകമാന്യതിലകന്‍ ഭഗവദ്ഗീതയ്ക്ക് പ്രവൃത്തിമാര്ഗപ്രധാനമായ വ്യാഖ്യാനമെഴുതി. ഇതിനു മുന്‍പും പലരും ഗീതയ്ക്ക് വ്യാഖ്യാനമെഴുതിയിരുന്നു. എന്നാല്‍ അവരെല്ലാവരുംതന്നെ ശ്രീശങ്കരനും മാധ്വനും രാമാനുജനും പോലെയുള്ള യതിശ്രേഷ്ഠന്മാരായിരുന്നു.
സമാജമധ്യത്തില്‍ സംസാരനിബന്ധനായി ജീവിച്ച ഒരാള്‍ സോദ്ദേശ്യമെഴുതിയ ആദ്യത്തെ വ്യാഖ്യാനം തിലകന്റേതായിരിക്കണം. അതിനുശേഷം മഹാത്മാഗാന്ധിയുടേതും. ഭാരതമൊട്ടുക്ക് മഹാരാഷ്ട്രത്തിന്റേതന്നെ അനുഭവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: