ചേക്കോട്ട് കോളനിയില്‍നിന്ന് ഏറെ ദൂരത്തല്ല കുറുമംചിറ. ഞങ്ങളുടെ ആളുകള്‍ മരിച്ചാല്‍ അവിടെയാണ് മറവുചെയ്യുക. ഇതിനിടെ ഞങ്ങളുടെ ശ്മശാന ഭൂമി തൊട്ടടുത്ത ഒരാള്‍ കയ്യേറി. ശ്മശാന ഭൂമിയിലേക്ക് കാലങ്ങളായുള്ള റോഡ് ഒരുദിവസം അയാള്‍ അടച്ചു. ഇത് ആദിവാസികളെ പ്രകോപിതരാക്കി. തുടര്‍ന്ന് അയാളും ഞങ്ങളുടെ ആളുകളും തമ്മില്‍ വാക്കേറ്റമായി. ഞങ്ങളുടെ കുറേ ആളുകളെ പോലീസ് പിടിച്ചുകൊണ്ടുപോയി. ഞങ്ങള്‍ കര്‍ഷക തൊഴിലാളി യൂണിയനില്‍ പരാതിപ്പെട്ടു. ആദ്യമൊക്കെ ഞങ്ങളെ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് അവര്‍ മുതലാളിയുടെ പക്ഷത്താണെന്ന്.
ഞങ്ങള്‍ ദരിദ്രരും അയാള്‍ ധനവാനുമാണല്ലോ. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ ജയിച്ചുകയറണമെങ്കില്‍ പാര്‍ട്ടിക്ക് അയാളുടെ സഹായം കൂടിയേ തീരൂ. അതുകൊണ്ട് പകല്‍ പാര്‍ട്ടി ഞങ്ങളോടൊപ്പവും രാത്രി അയാളോടൊപ്പവും നിന്നു. അങ്ങനെ ഞങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. ഞങ്ങള്‍ ചെയ്തത് മഹാപരാധമാണെന്ന് പാര്‍ട്ടി പറഞ്ഞുപരത്തി. ഇതോടെ ഞങ്ങള്‍ സ്ത്രീകള്‍ സംഘടിച്ച് വാക്കത്തിയും കോടാലിയും അരിവാളുമായി മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു.
ഞാനും ആദ്യമായി ഇത്തരത്തില്‍ ഒരു സമരത്തില്‍ പങ്കാളിയായി. ഇതിന് പാര്‍ട്ടിയുടെ ഒരു സഹായവുമില്ലായിരുന്നു. മരിച്ചാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണ് മാത്രമായിരുന്നു ഞങ്ങളുടെ സ്വപ്നം. മേലെ ആകാശം താഴെ ഭൂമി. സ്ത്രീകളുടെ പട കണ്ടതോടെ പോലീസ് ഒന്നുപകച്ചു. പിന്നെ ചര്‍ച്ചയായി. അറസ്റ്റ് ചെയ്തവരെ മുഴുവന്‍ വിട്ടയച്ചു. പാര്‍ട്ടി ഒരു അടവുനയം പുറത്തെടുത്തു. അതോടെ അടച്ച റോഡ് മറ്റൊരു ഭാഗത്തുകൂടി തുറന്നുതന്നു. എന്നാല്‍ കയ്യേറിയ ഭൂമി തിരിച്ചുകിട്ടിയില്ല. ഞങ്ങളെ വഞ്ചിച്ച് പാര്‍ട്ടി സഹായിച്ച മുതലാളി ദീര്‍ഘകാലം ബാങ്കിന്റെ ഡയറക്ടറുമായി. അക്കാലത്തുതന്നെ സിപിഎം ആദിവാസികളില്‍നിന്ന് അകന്നിരുന്നു. അകല്‍ച്ച പിന്നീട് കൂടിക്കൂടിവന്നു.
ഇന്നും ആറടി മണ്ണിനായി ആദിവാസികള്‍ സമരം നടത്തുന്നു. ചത്താല്‍ കുഴിച്ചിടാന്‍ ഭൂമിയില്ലാതെ മറവുചെയ്ത ശവം മാന്തിയെടുത്ത് അവിടെതന്നെ വീണ്ടും മറവുചെയ്യുന്നു. ഇതാണ് ആദിവാസികളുടെ ഇന്നത്തെ ഗതി. അന്നും ഇതുതന്നെ. കര്‍ഷകതൊഴിലാളി യൂണിയനുമായി പലപ്പോഴും ആദിവാസി നേതാക്കള്‍ കലഹിച്ചിരുന്നു. ഓരോ തവണയും പാര്‍ട്ടി ഓരോ ന്യായം പറയും. ആദിവാസികളെല്ലാം സഹിക്കും.
പോലീസ് സ്റ്റേഷന് സമരത്തിനുശേഷം പാര്‍ട്ടിക്കാരും നാട്ടുകാരും ഞങ്ങളെ സംശയത്തോടെയാണ് വീക്ഷിച്ചത്. എല്ലാഭാഗത്തും ഒരു അകറ്റല്‍ പ്രകടമായിരുന്നു. സിപിഎമ്മാകട്ടെ വളരെ കരുതലോടെയാണ് നീങ്ങിയത്. പാര്‍ട്ടിയുടെ അനുവാദമില്ലാതെ നടന്ന സമരം പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചു. അവരുടെ വാക്കുകളില്‍ അത് പലപ്പോഴും പ്രകടമായിരുന്നു. തൊഴില്‍ സംബന്ധമായ പരാതികള്‍ ഉന്നയിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യട്ടെ എന്നും ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യട്ടെ എന്നുപറഞ്ഞ് ഞങ്ങളെ പറ്റിക്കും. പക്ഷെ ഒന്നും നടക്കാറില്ലെന്നുമാത്രം. ഞങ്ങളോട് അടിമകളെപ്പോലെയാണ് പലരും പെരുമാറിയത്. കോളനിയില്‍ ജീവിക്കുക എന്നത് പലപ്പോഴും ദുഃസഹമായി മാറി. ആ നിലതന്നെയാണ് ഇന്നും തിരുനെല്ലിയില്‍. സമുദായക്കാര്‍ക്ക് കുറുമംചിറയിലും നിട്ടംമാനിയിലും മാത്രമാണ് പേരിനെങ്കിലും ശ്മശാനമുള്ളത്. അതും അന്യാധീനപ്പെട്ടുപോകുമെന്ന ഭയം ഞങ്ങള്‍ക്കുണ്ട്.
തിരുനെല്ലി പഞ്ചായത്തില്‍ എല്‍ഡിഎഫ് മാത്രമേ ഭരിച്ചിട്ടുള്ളൂ. ആദിവാസികളുടെ സ്ഥിതി വളരെ ദയനീയമാണ്. ജന്മിത്തം മറ്റൊരു രൂപത്തില്‍ തിരിച്ചുവന്നിരിക്കുന്നു. ആദിവാസി വീടുകള്‍ ഏറെയും നിലംപൊത്താവുന്ന നിലയിലാണ്. ജാഥയ്ക്ക് ആളെ കൂട്ടാനുള്ള ഒരുവിഭാഗമാണ് ഇന്നും ആദിവാസികള്‍. കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ തിരുനെല്ലി പഞ്ചായത്തിലാണ്. എന്നാല്‍ ആദിവാസികള്‍ക്ക് ഇന്നും ആശ്രയം തോടുകളും പുഴകളുംതന്നെ. പഴയകാലത്ത് അരുവികളില്‍ തെളിനീരുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതും മലിനമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: