വാരാണസിയുടെ പഴക്കത്തിന്റെ കാലം അന്വേഷിച്ചു പോകുംവിധമുള്ള കാഴ്ച്ചപ്പാടുകളുടെ മികവാര്‍ന്ന വാക്കുകള്‍ അവതരിപ്പിച്ചത് അമേരിക്കന്‍ നോവലിസ്റ്റ് മാര്‍ക്ട്വയ്ന്‍ ആണ്. പ്രാചീനത്തെക്കാള്‍ പഴയതും പഴയതിനെക്കാള്‍…എന്നുതുടങ്ങുന്ന ട്വയ്നിന്റെ പ്രസിദ്ധവാചകം വാരാണസി പ്രപഞ്ചംതൊട്ടേ ഉണ്ടായിരുന്നുവെന്നുതോന്നിപ്പിക്കും. ആധുനിക അമേരിക്കന്‍ നോവലിന്റെ വിത്തുല്‍പ്പാദനം നടന്നത് മാര്‍ക്ട്വയ്ന്റെ രചനകളിലൂടെയാണ്. ഇതിനെ കുറെക്കൂടി വിപുലമാക്കിയാണ് ഈ പ്രപഞ്ചം നോവലുണ്ടാകാനായി സൃഷ്ടിക്കപ്പെട്ടതാണെന്ന് നോവലിസ്റ്റ് വില്യം ഫോക്നര്‍ പറഞ്ഞത്. വലിയൊരു പ്രവാചക വചസായിട്ടല്ല ട്വയ്ന്‍ വാരാണസിയെക്കുറിച്ചു പറഞ്ഞതെങ്കിലും ഇന്ന് പഴക്കത്തിന്റെ ശാസ്ത്രീയ സത്യംകൂടി അതിന്മേല് കുടിയേറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സസ്യജാലത്തില്‍ ഒന്നായ 400 കോടിവര്‍ഷം പഴക്കമുള്ള റെഡ് ആള്‍ഗയുടെ ഫോസില്‍ കണ്ടെത്തിയത് മധ്യപ്രദേശിലെ വിന്ധ്യാപര്‍വതത്തില്‍ നിന്നാണ്. ഇത് വാരാണസിയുടെ മാത്രമല്ല, മൊത്തം ഇന്ത്യയുടെ തന്നെ പഴക്കത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പഴക്കത്താല്‍ അനുഗൃഹീതവും ആധുനികതയില്‍ പ്രാചീനതയുടെ രക്ഷാകവചവുമുള്ള ഇന്ത്യയുടെ ആത്മഗേഹമാണ് വാരണാസി. രാഷ്ട്രീയ കാരണങ്ങളാല്‍ വാരാണസി ഇന്ത്യയും ഇന്ത്യ വാരാണസിയുമാകുന്നുണ്ട്. കാശിക്കുവന്നവരും മരിച്ചു ദഹിപ്പിക്കപ്പെട്ടവരും മരണത്തിനായി ജീവിതം ഉപേക്ഷിക്കപ്പെട്ടവരും ചേര്‍ന്നതാണ് വാരാണസിയിലെ ഗംഗയുടെ കൈവഴികള്‍. ജനിമൃതികളുടെ ഭേദമറിയാത്ത ദിനരാവുകള്‍. ജലത്തേയും ശുദ്ധീകരിക്കാനെന്നപോലെ സന്ധ്യയ്ക്കു ഗംഗയില്‍ ഒഴുകി നടക്കുന്ന ആരതികള്‍. ഗംഗയുടെ കൈപ്പിരിവായ ഇവിടെ എവിടെയോ ആണ് ദശരഥന്റെ മരണവാര്‍ത്ത അറിഞ്ഞ് ശ്രീരാമനും ലക്ഷ്മണനും അദ്ദേഹത്തിനായി ശേഷക്രിയ ചെയ്തത്. ഇവിടെ അടുത്തുള്ള ഗംഗാതടത്തിലാണ് ബുദ്ധന്റെ ധര്മപത്നി യശോധരയെ ദഹിപ്പിച്ചത്. എണ്ണങ്ങളുടെ പെയ്തൊഴിയാത്ത അനവധി ചരിത്ര ഐതിഹ്യങ്ങളുടെ വിശുദ്ധിയാല്‍ തിടംവെച്ച ഗംഗയും വാരണാസിയും. പഴക്കം ഭൂമിയായും എടുപ്പുകളായും പ്രകൃതി രചിച്ച കാവ്യംപോലെ. ഗംഗ വാരാണസിയിലൂടെ ഒഴുകുമ്പോള്‍ കൂടുതല്‍ വിശുദ്ധയാകുന്നു. വാരാണസി യുപിയിലാണെന്നു പറയുന്നതിനെക്കാള്‍ കാവ്യാത്മകമായ ആധികാരികത വാരാണസി ഗംഗയിലാണെന്നു പറയുന്നതാകും.
യുപിയിലൂടെയാണ് ദല്‍ഹിയിലേക്കുള്ള രാഷ്ട്രീയാധികാരത്തിന്റെ പട്ടുപാത. അതു സൂചിക്കുഴയിലൂടെ ഒട്ടകം കടന്നുപോകുന്നതുപോലെയല്ല. ഭാവിയിലേക്കു നീക്കിവെക്കപ്പെടാനുള്ള അനുഗ്രഹ നൈരന്തര്യത്തിന്റെ ആവേശഭരിതമായ സാരസ്വത പ്രക്രിയയാണത്. വാരണാസി, കാശി, ഗംഗ, യോഗി എന്നിങ്ങനെ നീളുന്ന സനാതന നൈരന്തര്യത്തിന്റെ ഊര്‍ജ പ്രവാഹമാണ് ഉത്തര്‍പ്രദേശ്.സങ്കീര്‍ണ്ണതകളുടെ സമ്മര്‍ദ്ദത്തില്‍ തെളിയുന്ന ചില ജ്ഞാനപഥങ്ങളുണ്ട്. കെട്ടിനിര്‍ത്തപ്പെട്ടതിനെ തുറന്നുവിടുന്ന അണക്കെട്ടുപോലെ ഒന്ന്. അങ്ങനെ ഒന്നില്‍നിന്നാവണം യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന്റെ പേരു തെളിഞ്ഞത്. പഴയ ഭാരതത്തില്‍ പുതുമയെ മുന്നോട്ടുവച്ചവരാണ് യോഗികള്‍. അവരുടെ പാദാരവിന്ദ ഭൂമിയാണ് ആസേതുഹിമാചലം. ആധുനിക ഭാരതത്തിന്റെ വെളിച്ചമായതും ഒരു യോഗിയാണ്-സ്വാമി വിവേകാനന്ദന്. ആത്മീയത ചോര്‍ന്ന പാശ്ചാത്യന്റെ ഭൗതികത എന്ന പാറപ്പുറത്തു വിതച്ച വിത്തിന്റെ ഉണക്കം കണ്ടറിഞ്ഞ് ആത്മീയ ദര്‍ശനത്തിന്റെ തഴച്ചുവളരുന്ന സ്ഫോടനാത്മകമായ വിത്തുമുളപ്പിക്കുകയായിരുന്നു വിവേകാനന്ദന്.
ഭൗതികതയെ പാടെ നിരസിക്കാത്ത ആത്മീയതയുടെ ഗര്‍ഭശയ്യയാണ് വിവേകാനന്ദ ദര്‍ശനം. മറ്റൊരു തരത്തില്‍ യോഗി ആദിത്യനാഥ് യുപിയില്‍ പിന്തുടരുന്നത് ഇതാണ്. ഇന്ന് പഴയ യുപിയല്ല. യുപി മാറിത്തുടങ്ങി. വെറും ആഴ്ചകള്‍കൊണ്ട്. മൗനമായിക്കിടക്കുന്ന തംബുരുകള്‍ ശ്രുതിമീട്ടാന്‍ ചില വിരലുകള്‍ കാത്തിരിക്കും. ഇപ്പോള്‍ യുപി എന്ന തംബുരുവും യോഗിയും ഒന്നായി. ചിലത് അങ്ങനെയാണ്, തളംകെട്ടിക്കിടക്കുന്ന ഇരുട്ടിനെ വജ്രസൂചികള്‍കൊണ്ട് കീറിമുറിക്കുംപോലെ നന്മകള് വരുന്നതും പെട്ടെന്നാകും.
മുന്‍പൊന്നും ഇല്ലാതിരുന്ന യുപിയാണ് മാര്‍ച്ച് 18നുശേഷം ഉണ്ടായത്. അന്നാണ് മഹാരാജ് എന്നു വിളിപ്പേരുള്ള യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിനു മുന്‍പ് അരുതായ്മകളുടെ ദര്‍ബാറായിരുന്നു യുപി. സ്വാഭാവിക നാട്ടുനടപ്പെന്നപോലെ കൊള്ളയും കൊലപാതകവും പിടിച്ചുപറിയും ബലാല്‍സംഗവും മാത്രം നടന്നിരുന്ന മാഫിയകളുടെ തലസ്ഥാനമായിരുന്നു യുപി. നിമിഷംപ്രതി പുഴ മാറുംപോലെ ദിവസംതോറും യുപി മാറുകയാണ്. നിയമവും നീതിയും തന്നെയാണ് ആദ്യം നടപ്പാകുന്നത്. പത്രങ്ങളില്‍ തലക്കെട്ടാകാതെപോയ ഒരു വാര്‍ത്തയുണ്ട്. തലസ്ഥാനമായ ലക്നൗവില്‍ പെട്ടെന്ന് ക്രൈം റേറ്റു കുറഞ്ഞത്. ദിവസവും 2000-3000 വരെ എഫ്ഐആര്‍ രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇന്നത് എട്ടോ പത്തോ ആയി കുറഞ്ഞു. അപരാധങ്ങളുടെ കീഴ്വഴക്കംകൊണ്ട് കാലങ്ങളായി അനീതിയുടേയും അഴിമതിയുടേയും കേദാര ഭൂമിയായിരുന്ന പോലീസ്റ്റഷനുകളുടേയും സര്‍ക്കാര്‍ ഓഫീസുകളുടേയും മുറകള്‍ യോഗി മാറ്റിപ്പണിതുകൊണ്ടിരിക്കുകയാണ്.
സ്വച്ഛ് ഭാരതിന്റെ പേരിലാണെങ്കിലും പോലീസുകാരെക്കൊണ്ട് സ്റ്റേഷനിലും ചുറ്റുവട്ടത്തും ശുചിയാക്കാന്‍ ചൂലെടുപ്പിച്ചത് അവരവരിലെതന്നെ അഴുക്കും മാറാലയും തൂത്തുകളയാന്‍വേണ്ടിയാണ്. തോന്നുമ്പോള്‍ ഓഫീസില്‍ കേറിവന്നിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ കൃത്യം 9.30നു തന്നെ ഹാജരാകാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഷങ്ങളായി മുറുക്കിത്തുപ്പി നിറംമാറിയ സര്‍ക്കാര്‍ കെട്ടിടങ്ങളും പരിസരങ്ങളും വൃത്തിയായി തുടങ്ങി.
ആവര്‍ത്തിച്ചു ബലാല്‍സംഗം ചെയ്യപ്പെട്ട്, ഒടുക്കം പ്രതികളെ കാട്ടിക്കൊടുക്കുമെന്നായപ്പോള്‍ ആസിഡ് ആക്രമണത്തിനു വിധേയയായ പെണ്‍കുട്ടിയെയാണ് മുഖ്യമന്ത്രിയായശേഷം യോഗി ആദ്യം കണ്ടത്. അടുത്ത ദിവസം പ്രതികള്‍ അറസ്റ്റിലായി. കര്‍ഷകരുടെ കടമായി 32000കോടി രുപയാണ് എഴുതിത്തള്ളിയത്.80ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടി. അറവുശാലകളുടെ നിണഭൂമി കൂടിയാണ് യുപി. ലക്നൗ നഗരത്തില്‍ മാത്രം ദിവസവും വില്‍പ്പന 20 ടണ്‍ ഇറച്ചിയാണ്. അനധികൃത അറവുശാലകളാണ് അധികവും. ഇത്തരം നൂറുകണക്കിനു കേന്ദ്രങ്ങള്‍ പൂട്ടി.
യുപി മാറണം എന്നാഗ്രഹിച്ചവരാണ് യുപിയില്‍ ബിജെപിക്കു ചരിത്ര വിജയം നല്‍കിയത്. ഇതുവലിയ അനുകൂല ഘടകമാണ്. യോഗിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം മാറുകയാണ്, ജനജീവിതവും. കെട്ടടങ്ങാനുള്ള ചില കോലാഹലങ്ങള്‍ ഇതിനിടയില്‍ ഉണ്ടായി. അവ കെട്ടടങ്ങുകതന്നെ ചെയ്തു. ഭരണം നേര്‍ദിശയിലാണെന്ന് രാഹുലും സമ്മതിച്ചു കഴിഞ്ഞു.
പുരോഗമിക്കാതെ കിടന്നൊരു പ്രദേശത്തെ ജനപഥം ജീവിതത്തിന്റെ പുതുപരിഷ്കൃതിയിലേക്ക് കണ്ണുതുറക്കുകയാണ്. ദിവസങ്ങള്‍കൊണ്ട് അലകുംപിടിയും മാറ്റി പുതിയൊരു മേല്‍ക്കൂരയിലേക്കു മാറുന്ന യുപി പോലൊരു പ്രദേശം ലോകത്തുണ്ടാവില്ല. വാരാണസിയുടെ പ്രാചീനതയെക്കുറിച്ചു പറഞ്ഞത് മാര്‍ക്ട്വയിന്‍ ആണെങ്കില്‍ ഉത്തര്‍പ്രദേശിനെ മാറ്റിയ ചരിത്രം ഭാവിയില്‍ യോഗി ആദിത്യനാഥിന് അവകാശപ്പെട്ടതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: