രാക്ഷസീയതയുടെ മൂര്‍ത്തീഭാവമായ ജയില്‍പ്പുള്ളികളുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണോ ജയില്‍ ഉപദേശക സമിതി? ഇങ്ങനെയെങ്കില്‍ പാറമ്പുഴ കൊലക്കേസിലെ നരേന്ദ്രകുമാറിനെ ജയിലില്‍നിന്ന് തുറന്നുവിടുന്ന കാര്യവും ആലോചിക്കാവുന്നതാണ്! ശിക്ഷിക്കാന്‍ മാത്രമാണ് കോടതി. ശിക്ഷ നടപ്പാക്കേണ്ട ബാധ്യത ആര്‍ക്കുമില്ലെങ്കില്‍ പിന്നെ, കോടതിയുടെയും വക്കീലിന്റെയും ആവശ്യമില്ല. പോലീസ് കൊണ്ടുവരുന്ന പ്രതിയോട് ജഡ്ജി കാര്യങ്ങള്‍ ചോദിച്ചറിയുകയും കുറ്റകൃത്യങ്ങളുടെ വ്യാപ്തിക്കനുസരിച്ച് പിഴയീടാക്കുകയും ഇരയോ വാദിയൊ ആവശ്യപ്പെടുന്ന പണം, ഇരയ്ക്കോ, ഇരയുടെ അവകാശികള്‍ക്കോ കൊടുത്ത് കേസ് അവസാനിപ്പിക്കാം. പ്രതിയെ അന്നേക്കന്നു വിട്ടയക്കുകയും ചെയ്യാം. എന്തിനാണ് വെറുതെ കോടതിക്കും വക്കീലന്മാര്ക്കും സമയനഷ്ടം ഉണ്ടാക്കുന്നത്?
അച്ഛന് കൊലചെയ്യപ്പെട്ട മക്കള്‍ക്കോ ഭര്‍ത്താവ് കൊലചെയ്യപ്പെട്ട വിധവയായ ഭാര്യയ്ക്കോ മകന് കൊലചെയ്യപ്പെട്ടതുകൊണ്ട് അനാഥമായ, ജീവിതം വഴിമുട്ടിയ കുടുംബങ്ങള്‍ക്കോ കിട്ടുന്ന ധനസഹായം അവരുടെ അനാഥത്വം ഇല്ലാതാക്കും. തന്നെയുമല്ല കൊലചെയ്യപ്പെട്ടവര്‍ തിരിച്ചുവരില്ല എന്ന ബോധം അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കും. ഇരകളുടെ മനുഷ്യാവകാശത്തെപ്പറ്റി ആരും ചര്‍ച്ചചെയ്യാറില്ല. ഇനി ഇവിടെ കോടതിയും നീതിന്യായ വ്യവസ്ഥകളുമുണ്ട്. അതുകൊണ്ട് കേസ് നടത്തി ശിക്ഷിക്കാനാണ് തീരുമാനമെങ്കില്‍, കാലാവധി കഴിയുന്നതുവരെ ജയിലില്‍ കഴിയട്ടെ.
തങ്ങള്‍ നശിപ്പിച്ചുകളഞ്ഞവര്ക്കും ജീവിതം ഉണ്ടായിരുന്നു എന്ന് കുറ്റവാളികള്‍ക്ക് ബോധോദയം ഉണ്ടാകണം. അല്ലാതെ കൊലചെയ്യപ്പെട്ടവരുടെയും പീഡിതരുടെയും മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കരുത്.
കുറ്റവാളികള്‍ക്കുവേണ്ടി വാദിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നു. അതിനാലാവാം കുറ്റവാളികളുടെയും എണ്ണം ദിവസംതോറും കൂടി വരുന്നത്. കോടതി ജയില്‍ ശിക്ഷ വിധിക്കുന്നതിന്റെ ഉദ്ദേശ്യംതന്നെ ഈ ക്രിമിനലുകള്‍ മാനസാന്തരപ്പെട്ട് നല്ല മനുഷ്യനായി തിരിച്ചുവരാനാണ്. പുറത്തുള്ളതിനേക്കാള്‍ സുരക്ഷയിലും സുഖസൗകര്യങ്ങളിലും ജയിലില്‍ കഴിയാനുള്ള സാഹചര്യമൊരുക്കി കൊടുക്കുകയും ജീവപര്യന്തം ശിക്ഷിച്ചവരെ ഒന്നും രണ്ടും വര്‍ഷം കഴിയുമ്പോള്‍ ശിക്ഷായിളവ് ചെയ്ത് പുറത്തുവിടുകയുമാണെങ്കില് ഇവര്‍ മുന്‍പത്തേതിനേക്കാള്‍ വലിയ കുറ്റവാളികളാകാനാണ് സാധ്യത. തന്നെയുമല്ല ശിക്ഷിക്കപ്പെടാന്‍ സാഹചര്യമൊരുക്കിയ, സത്യസന്ധമായി സാക്ഷി പറഞ്ഞവരെഇവര് വെറുതെ വിടുമെന്ന് കരുതാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ പുറത്തിറങ്ങുന്നത് മറ്റു പലരുടേയും ജീവന് ഭീഷണിയായിരിക്കും. പലര്‍ക്കും നാടുവിട്ടുപോകേണ്ടി വരും എന്ന കാര്യം കുറ്റവാളികളുടെ മനുഷ്യാവകാശത്തിനുവേണ്ടി വാദിക്കുന്ന മാന്യന്മാര് അറിഞ്ഞിരിക്കേണ്ടതാണ്.
തുറന്നുവിടാന്‍ ഉദ്ദേശിച്ചിരുന്ന രണ്ടായിരത്തോളം കുറ്റവാളികളെ വെറുതെ വിടാന്‍ മാത്രം ഉദ്ദേശിച്ചായിരുന്നെങ്കില്‍ ഇവരെയെന്തിന് ജയിലിനുള്ളിലാക്കി? ഇതിന് സര്‍ക്കാര്‍ സംവിധാനത്തിലെ എത്രപേരുടെ എത്രനാളത്തെ പ്രയത്നം വേണ്ടിവന്നിരിക്കും. എത്രയോ ഉദ്യോഗസ്ഥര്‍ പ്രതികളെ പിടിക്കാനും തെളിവെടുപ്പിനും മറ്റും ഇന്ത്യയുടെ പല ഭാഗത്തും പോയിരിക്കും. അതിനുവേണ്ടി ദുരുപയോഗം ചെയ്ത പൊതുജനത്തിന്റെ പണം എത്രയായിരിക്കും. ഇതിനൊന്നും കണക്കില്ല. ഈ പണനഷ്ടം ആരാണ് നികത്തുക? ഏതെങ്കിലും മന്ത്രിമാര്‍ക്ക് ഇതിലുത്തരവാദിത്വം ഉണ്ടോ?
ശ്രീകുമാര്‍, ചാലക്കുടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: