തൃശൂര്‍: ചരിത്രമുറങ്ങുന്ന നഗരമാണ് തൃശൂര്‍. എന്നാല്‍ ചരിത്രത്തോട് തൃശൂര്ക്കാര് പുലര്‍ത്തുന്ന അവഗണനയും സൂക്ഷ്മതയില്ലായ്മയും വേദനിപ്പിക്കുന്ന സംഗതിയാണ്.
തൃശൂരിനെ തൃശൂരാക്കിയ ശക്തന് തമ്പുരാന്റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു കെട്ടിടസമുച്ചയം നാശത്തിന്റെ വക്കിലാണ്.
ലോക പൈതൃകദിനത്തില്‍ അവഗണനയുടെ മറ്റൊരു കഥകൂടിയാണിത്. കൊച്ചിരാജ്യം കണ്ട ഏറ്റവും കരുത്തനായ ഭരണാധികാരി, ശക്തന്‍തമ്പുരാന്റെ ജീവിതവുമായി വികാരപരമായ ബന്ധം കൂടിയുള്ളതാണ് തൃശൂരിലെ ഇരട്ടച്ചിറ കോവിലകം.
ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള ഈ കോവിലകം ഇന്ന്കേരളമെഡിക്കല് സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ആണ്. 2016 ഫെബ്രുവരിയില്‍ കേരള പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നാടിന് സമര്‍പ്പിച്ചതായി ശിലാഫലകമുണ്ടെങ്കിലും ഇവിടേക്ക് പുരാവസ്തുവകുപ്പ് ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കോവിലകത്തിന്റെ താഴത്തെനിലയിലാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഓഫീസ്. മുകള്‍നില ജീര്‍ണാവസ്ഥയിലാണെങ്കിലും ചരിത്രത്തില്‍ താത്പര്യമുള്ള ഗോഡൗണ്‍ മാനേജര്‍ സജിയുടെ പ്രത്യേക താത്പര്യത്തില്‍ സംരക്ഷിച്ചുനിര്‍ത്തിയിരിക്കുകയാണ്.കൊച്ചിരാജകുടുംബത്തിലെ മൂത്ത അംഗം രാജ്യത്തെ വരവുചെലവുകണക്കുകള്‍ സൂക്ഷിച്ചിരുന്ന ഇടമായിരുന്നു ഇത്. ശക്തന് തമ്പുരാന് പതിവായി ഇവിടെ എത്തി കണക്കുകള്‍ പരിശോധിച്ചിരുന്നു.
ഈ കോവിലകത്തിനു മുന്നിലുണ്ടായിരുന്ന ഇരട്ടച്ചിറയില്‍ കുളിക്കാന്‍ വന്നിരുന്ന ചിമ്മുക്കുട്ടിയമ്മയെയാണ് തമ്പുരാന് രണ്ടാമതായി വിവാഹം കഴിക്കുന്നത്. ആദ്യഭാര്യ മരിച്ചുപോയതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു ഈ രണ്ടാംവിവാഹം. ക്ഷത്രിയകുലത്തിലല്ലാത്തതിനാല് ചിമ്മുക്കുട്ടിയമ്മയെ തമ്പുരാന് താമസിപ്പിച്ചത് ഈ കോവിലകത്തായിരുന്നു.
കോവിലകം പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാനാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ആദ്യതീരുമാനമെങ്കിലും ഡിപ്പോ മാനേജര്‍ സജിയുടെ നിരന്തര ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. പുരാവസ്തുവകുപ്പ് ഏറ്റെടുത്തുവെങ്കിലും നാളിതുവരെ ഒരു ഓടിളക്കി മേയാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. വൈകിയാല്‍ മറ്റൊരു ചരിത്രസ്മാരകവും മണ്ണാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: