കോഴിക്കോട്: ഒരു രൂപ നാണയമിട്ട് ഭാരം നോക്കുന്ന ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ച വകയില്‍ ഉണ്ടായ വരുമാന നഷ്ടം ഉപകരണത്തിന്റെ മേല്നോട്ടക്കാരനില് നിന്നും ഈടാക്കാനുള്ള നഗരസഭയുടെ നീക്കം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് തടഞ്ഞു.
നഗരസഭയുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട് നഗരത്തിലെ ബസ് സ്റ്റാന്റുകളില്‍ ഉപകരണം സ്ഥാപിച്ച കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ സ്കയില്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയില്‍ നിന്നും നഷ്ടം ഈടാക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു.
പെരുമണ്ണ സ്വദേശി പി.ടി. സത്യന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൊല്‍ക്കത്തയിലെ കമ്പനി ഉപകരണങ്ങളുടെ മേല്‍നോട്ട കൂലിയായി തനിക്ക് ചെറിയ കമ്മീഷന് നല്‍കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പ് താന്‍ ഹൃദ്രോഗ ബാധിതനായപ്പോള്‍ നഗരസഭക്ക് നികുതി അടയ്ക്കാതെ കൊല്‍ക്കത്ത കമ്പനി ഉപകരണങ്ങള്‍ കടത്തികൊണ്ടു പോയി. നികുതി കുടിശ്ശിക തന്നില്‍ നിന്നും ഈടാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് കമ്മീഷന് നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
ഐ.ജി റോഡ് ബസ്സ്റ്റാന്റിലും പാളയം സ്റ്റാന്റിലും വേയിംഗ് മെഷീന് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചതനുസരിച്ചാണ് മൂന്നുവര്‍ഷത്തെ കരാറില്‍ കൊല്‍ക്കത്ത കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് വിശദീകരണത്തില്‍ പറയുന്നു. പ്രതിമാസ വാടകയും കറണ്ട് ചാര്‍ജും കമ്പനി അടക്കണമെന്നായിരുന്നു വ്യവസ്ഥ. പരാതിക്കാരനായ സത്യന് കരാറിലെ ഒരു ജാമ്യക്കാരനായിരുന്നു. എന്നാല്‍ നഗരസഭ അറിയാതെ കമ്പനി ഉപകരണങ്ങള്‍ കടത്തി.
2010 ഏപ്രില്‍ മുതല്‍ 2012 നവംബര്‍ വരെ ലൈസന്‍സ് ഫീസ് കുടിശികയുണ്ട്. 1,07,241 രൂപ കമ്പനിയില്‍ നിന്നും നഗരസഭക്ക് കിട്ടാനുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. കമ്പനിക്കെതിരെ നടപടിക്ക് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നും അതിനാലാണ് ജാമ്യക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു.
എന്നാല്‍ പരാതിക്കാരനായ സത്യന് ഇടപാടില്‍ യാതൊരു സാമ്പത്തിക ബാധ്യതക്കും ഉത്തരവാദിത്വമുള്ളതായി കാണുന്നില്ലെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് നിരീക്ഷിച്ചു. ലൈസന്‍സ് ഫീസും കറണ്ട് ചാര്‍ജും വാടകയും ഈടാക്കേണ്ടത് കൊല്‍ക്കത്ത കമ്പനിയില്‍ നിന്നാണ്. യാതൊരു ബാധ്യതയുമില്ലാത്ത പരാതിക്കാരനെ ഇടപാടില്‍ നിന്നും ഒഴിവാക്കണമെന്നും കമ്മീഷന് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: