ഏറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണ് വര്‍ണ്ണാശ്രമ വ്യവസ്ഥ. ജാതിയും മതവുമായി പിരിക്കാനും പലതട്ടില്‍ ആളുകളെ വിഭജിച്ചു നിര്‍ത്താനും ഈ വര്‍ണ്ണ വ്യവസ്ഥയെ വ്യാഖ്യാനിച്ച് ചില തല്‍പ്പര കക്ഷികള്‍ പില്ക്കാലത്ത് ദുര്‍വിനിയോഗിച്ചു. വിഷ്ണു പുരാണത്തില്‍ സുവ്യക്തമായി വിവരിക്കുന്നുണ്ട്, വര്‍ണ്ണ വ്യവസ്ഥയുടെ അടിസ്ഥാനം……..
ശിഷ്യന് മൈത്രേയന്, ഗുരു പരാശര മഹര്‍ഷിയോട് ചോദിച്ചു: ”ഗുരോ! വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളെക്കുറിച്ചും അവയുടെ കര്ത്തവ്യകര്മ്മങ്ങളെക്കുറിച്ചും അങ്ങ് പറഞ്ഞുതരൂ.” പരാശര മഹര്‍ഷി ശിഷ്യന്റെ അഭ്യര്‍ത്ഥനയില്‍ സന്തോഷിച്ച് പറഞ്ഞു.
”ബ്രഹ്മാവിന്റെ മുഖത്തുനിന്നാണ് സത്വഗുണക്കാരായ മനുഷ്യപ്രജകള്‍ ജന്മമെടുത്തത്. നെഞ്ചില്‍നിന്ന് രജോഗുണയുക്തരായ സന്തതികളും കാലുകളില്‍നിന്ന് താമസസ്വഭാവികളായ ജനങ്ങളും ജാതരായി. ഈ നാലു കൂട്ടരെയും അദ്ദേഹം നാലു വിഭാഗക്കാര്‍ അല്ലെങ്കില്‍ നാലു വര്ണ്ണക്കാരാക്കി. തന്റെ മുഖത്തുനിന്നു ജനിച്ചവര്‍ ബ്രാഹ്മണര്‍. നെഞ്ചില്നിന്നുണ്ടായവര് ക്ഷത്രിയര്‍. അരക്കെട്ടില്‍നിന്നു വന്നവര്‍ വൈശ്യര്‍. കാലുകളില്‍നിന്നു വന്നവര്‍ ശൂദ്രര്‍ എന്നിങ്ങനെ.
പ്രപഞ്ചത്തിനു മുഴുവന്‍ നന്മയും മംഗളങ്ങളുമുണ്ടാക്കിക്കൊടുക്കുന്ന കര്‍മ്മമാണ് യജ്ഞം. ആ യജ്ഞകര്‍മ്മങ്ങള്‍ ഭംഗിയായും ശുഭമായും നടന്നുപോകാന്‍ വേണ്ടിയാണ് ബ്രഹ്മദേവന് ഇങ്ങനെ നാലുവര്‍ണ്ണം സൃഷ്ടിച്ചത്. മനസ്സ് ശുദ്ധമാക്കി, ഉള്ളില്‍ സര്‍വേശ്വരനെ പ്രതിഷ്ഠിക്കാനും ഇതുകൊണ്ടു ജീവികള്‍ക്കു സാധിക്കുമെന്നു അദ്ദേഹം കരുതി. തദ്വാരാ അവര്‍ക്ക് വിഷ്ണുപദം ചേരാനും കഴിയുമല്ലൊ. എന്നാല്‍ കാലക്രമേണ പ്രജകളില്‍ അധര്‍മ്മം കാരണം തമോമയമായ ലോഭം വര്‍ധിച്ചുവന്നു. ലോഭം ഉഗ്രമായ പാപവിചാരത്തിനു വഴിയൊരുക്കിത്തുടങ്ങി.
പാപകര്‍മ്മങ്ങള്‍ കൊണ്ടും പലതരം ദുഃഖങ്ങള്‍കൊണ്ടും വലഞ്ഞ ജനങ്ങള്‍ വൃക്ഷക്കൊമ്പുകളിലും നദിക്കരകളിലും രക്ഷാസ്ഥാനങ്ങള് നിര്‍മിച്ച് പാര്‍ക്കാന്‍ മുതിര്‍ന്നു. തണുപ്പും ചൂടും തടുക്കാന്‍ അവര്‍ ആ വക സ്ഥലങ്ങളില്‍ മാടങ്ങളും കൃത്രിമക്കോട്ടകളും നഗരങ്ങളുമുണ്ടാക്കി താമസിക്കാന്‍ ശീലിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആ കൂട്ടര് കൃഷി, കരകൗശലവിദ്യ മുതലായവയുടെ ആദ്യപാഠങ്ങളും പഠിച്ചെടുത്തു.
ലോകനന്മയ്ക്കും മംഗളത്തിനും യജ്ഞമായിരുന്നല്ലോ പ്രധാന കര്‍മ്മം. യജ്ഞങ്ങള്‍ക്ക് ധാന്യം കൂടിയേ തീരുകയുള്ളൂ. ഓരോ യജ്ഞത്തിനും പതിന്നാലുതരം ധ്യാനമാണ് വേണ്ടത്. യജ്ഞം വഴിക്കു നെല്ല്, ചോളം, ഗോതമ്പ്, എള്ള്, ഉഴുന്ന്, കടല, മുതിര തുടങ്ങിയ പതിനേഴുതരം ധാന്യങ്ങള്‍ കൃഷി ചെയ്യേണ്ട രീതിയും അവര്‍ മനസ്സിലാക്കി. യജ്ഞം പ്രത്യേകതരത്തില്‍പ്പെട്ട വ്യക്തി മുഖേന ചെയ്യേണ്ട ഉത്തമമായ അനുഷ്ഠാനമാണല്ലോ. അതു മനുഷ്യരുടെ പാപം ദൂരീകരിക്കുന്നു.
മനുഷ്യരെ സൃഷ്ടിക്കുകയും അവര്‍ക്ക് നിത്യവൃത്തിക്കു സൗകര്യമുണ്ടാവകയും ചെയ്തപ്പോള്‍ ബ്രഹ്മാവ് വര്‍ണാശ്രമ ധര്‍മ്മങ്ങള്‍ക്ക് വിശദരൂപം കൊടുത്തു. കര്‍മനിഷ്ഠരായ ബ്രാഹ്മണര്‍ക്കു പ്രജാപത്യലോകം. യുദ്ധത്തില്‍ പൊരുതി വീരമരണമടയുന്ന ക്ഷത്രിയര്‍ക്കു ഇന്ദ്രലോകം. സ്വധര്‍മ്മം പാലിച്ചു മരിക്കുന്ന വൈശ്യന്മാര്‍ക്കു ദേവലോകം. ഏകാഗ്രതയോടെ ശുശ്രൂഷാകര്‍മ്മങ്ങള്‍ നടത്തുന്ന ശൂദ്രന് ഗന്ധര്‍വ ലോകം. എണ്‍പത്തി എണ്ണായിരം നൈഷ്ഠിക ബ്രഹ്മചാരികളായ മുനിമാര്‍ക്ക് ജനര്ല്ലോകമാണ് ബ്രഹ്മാവ് നല്‍കിയിരിക്കുന്നത്. ഗുരുവിന്റെ കൂടെ കഴിഞ്ഞുപോരുന്ന ബ്രഹ്മചാരികള്ക്കും ഈ ലോകം തന്നെ കിട്ടുന്നതാണ്. സപ്തര്‍ഷി മണ്ഡലത്തിലെ തപോലോകം വാനപ്രസ്ഥക്കാര്ക്കും പ്രജാപാത്യലോകം ഗൃഹസ്ഥന്മാര്‍ക്കും നീക്കിവച്ചിരിക്കുന്നു.
സന്യാസികളുടെ ലോകത്തിന് നല്‍കിയിരിക്കുന്ന പേര് ബ്രഹ്മം. യോഗികളുടെ ലോകം അമൃത്. ഈ അമൃതാണ് വിഷ്ണുപദമെന്ന നാമത്തില്‍ അറിയപ്പെടുന്നത്. ജ്ഞാനികള്‍ക്കുമാത്രമേ ഈ ലോകം കാണാന്‍ കഴിയുകയുള്ളൂ. ആ ലോകത്തെത്തി ”ഓം നമോ ഭഗവതെ വാസുദേവായ” മന്ത്രം ജപിക്കുന്ന യോഗികള്‍ പിന്നീടൊരിക്കലും ഭൂമിയില്‍ ജനിക്കുകയില്ല. ഉറങ്ങുന്നവര്‍ക്കും യജ്ഞങ്ങള്‍ക്ക് തടസ്സമുണ്ടാകുന്നവര്ക്കും സ്വധര്‍മ്മം ത്യജിച്ചു നടക്കുന്നവര്‍ക്കുമുള്ളതാണ് നരലോകം. അവിടെ തമിസ്രം, രൗരവം, കാലസൂത്രം, അവീചി തുടങ്ങിയ ഇരുപത്തിയെട്ടു സ്ഥാനങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: