ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിരുന്നു ഭക്ത കവി തുളസീദാസ്. അദ്ദേഹം കടുത്ത ശ്രീരാമഭക്തനായിരുന്നു. ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ തീവ്ര ഭക്തിയാല്‍ ശ്രീരാമന് അദ്ദേഹത്തിന് ദര്‍ശനം നല്‍കിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
ഉത്തര്‍പ്രദേശിലെ ബാന്ധാ ജില്ലയിലെ രാജാപുര്‍ എന്ന ഗ്രാമത്തിലാണ് തുളസീദാസ് ജനിച്ചത്. പിതാവ് ആത് മാറാം മാതാവ് ഹല്‍സി. തുളസീദാസിന്റെ ജനനത്തോടെ മാതാവ് അന്തരിച്ചു. അധികം വൈകാതെ പിതാവും. ഭക്തനരഹരിദാസിന്റെ ശിക്ഷണത്തില്‍ വിദ്യാഭ്യാസം ആരംഭിച്ച തുളസീദാസ് യുവത്വത്തിലേക്ക് കടന്നപ്പോള്‍ ദീനബന്ധു പാഠക്കിന്റെ പുത്രി രത്നാ വലിയെ വിവാഹം കഴിച്ചു.
ഭാര്യയോട് അദ്ദേഹത്തിന് അളവറ്റ സ്നേഹമായിരുന്നു. ഒരു നാള് രത്നാവലിതന്റെ ഭര്‍ത്താവിനോട് പറയാതെ പിതൃഗൃഹത്തിലേക്ക് യാത്രയായി. അന്നു വൈകുന്നേരം തന്നെ തുളസീദാസ് ഭാര്യയെ അന്വേഷിച്ചെത്തിയത് അവര്‍ക്ക് ഇഷ്ടപ്പെടാതെവന്നത് തുളസീദാസിനെ മാനസികമായി മുറിവേല്‍പ്പിച്ചു. ഇതില്‍ മനംനൊന്ത അദ്ദേഹം ദേശസഞ്ചാരം ആരംഭിച്ചു. അദ്ദേഹം ഭക്തി പ്രചാരണത്തിലേക്ക് കടക്കുകയും അതിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അത് പിന്നീട് ഭക്തി പ്രസ്ഥാനമായി മാറി.
തുളസീദാസ് ഹിന്ദിയിലാണ് എഴുതിയത്. ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും രാമചരിതമാനസം വളരെ പ്രസിദ്ധമാണ്.
തുളസീദാസ് എഴുതിയത് നിത്യജീവിത തത്ത്വങ്ങളായിരുന്നു. അക്കാലത്തു മാത്രമല്ല, എക്കാലത്തും പ്രസക്തമായ, കാര്യങ്ങളാണ് ആ തൂലികയില്‍നിന്നു പിറന്നത്.
ചില മാതൃകകള്‍:
തുളസീ മീഠാ ബചന് സെ സുഖ്
ഉപജത് ഓര്
ബസീ കരണ്‍ ഇക് മന്ത്ര് ഹെ
പരിഹരൂ ബചന് കഠോര്‍
മധുരതരമായ വാക്കുകള്‍ എല്ലാവര്ക്കും സുഖവും സന്തോഷവും നല്കുന്നു. എല്ലാവരേയും സന്തോഷിപ്പിക്കാനുള്ള ഒരു മന്ത്രവും കൂടിയാണിത്. അതു കൊണ്ടു തന്നെ ഓരോ വ്യക്തിയും കഠിനമായ പദപ്രയോഗങ്ങള്‍ ഉപേക്ഷിച്ച് മധുരമായി സംസാരിക്കാന്‍ ശ്രമിക്കുക. എല്ലാവരേയും സന്തോഷിപ്പിക്കുക.
വാക്കാണല്ലോ എല്ലാറ്റിനും അടിസ്ഥാനം. നാവുകൊണ്ട് ഉച്ചരിക്കുന്ന നല്ല മധുരാക്ഷരങ്ങള് സൗഹൃദവും സംയോഗവും നല്‍കും. അതേ നാവുകൊണ്ടു പറയുന്ന കഠിന വാക്കുകള്‍ ഹൃദയങ്ങളെ തമ്മിലകറ്റും. സംഘര്‍ഷം ഉണ്ടാക്കും.
മുഖിയാമുഖ് സോ ചാഹിയേ
ഖാന് പാന്‍ കഹും ഏക്
പാലൈപോ സൈസകല അംഗ്
തുളസി സഹിത് വിവേക്.
പ്രസ്തുത വരികളില്‍ തുളസീദാസ് പറയുന്നത് നേതാവും വായും ഒരു പോലെ ആയിരിക്കണമെന്നാണ് വായ കൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് പക്ഷെ അതിന്റെ ഗുണം വായയ്ക്കു മാത്രമല്ല, ശരീരത്തിലാകമാനം ലഭിക്കുന്നു. അങ്ങനെ, നല്ലൊരു നേതാവ് ഒരിക്കലും തന്നേ മാത്രമല്ല സംരക്ഷിക്കുകയും നയിക്കുകയും ചെയ്യേണ്ടത്. എല്ലാവരേയും ഒരു പോലെ കണ്ട് പരിപാലിക്കണം. എത്ര ലളിതമായ ഉപദേശം, അതിന് എത്ര വ്യക്തമായ നിദര്‍ശനം. ആത്മസേവയാണ് നേതൃത്വത്തിനു വേണ്ട പ്രധാന ഗുണം എന്ന് തെറ്റിദ്ധരിച്ചിരുന്നവര്‍ ഇന്നത്തെ പോലെ അന്നും ഉണ്ടായിരുന്നുവെന്നു വേണം ധരിക്കാന്‍.
(സമ്പാദനം: ഉമാആനന്ദ് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: