ആലപ്പുഴ: ബാറില്‍ പാട്ടുപാടുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മണല്‍വാരല്‍ തൊഴിലാളി കൊല്ലപ്പെട്ട കേസിലെ പ്രതികളെ സെഷന്‍സ് കോടതി വെറുതെ വിട്ടു. എഴുപുന്ന ആരാളില് മാധവന് (48) കൊല്ലപ്പെട്ട കേസിലെ പ്രതികളായ എരമല്ലൂര്‍ കൊല്ലം പറമ്പില്‍ സജി(43), എരമല്ലൂര്‍ കരിക്കത്തറ വീട്ടില്‍ സജീവന്(49) എന്നിവരെയാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
എരമല്ലൂര്‍ മിഥില ബാറില്‍ 2009 ജനവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാറില്‍ പാട്ടുപാടുന്നതിനിടെ മാധവന്റെ കൈ തട്ടി സജീവന്റെ ഗ്ലാസ്സിലെ മദ്യം നിലത്ത് വീണു. പകരം മദ്യം വാങ്ങാന്‍ പണം നല്‍കാത്ത രോഷം മൂലം പ്രതികള്‍ മാധവനെ മര്‍ദ്ദിച്ചു. രണ്ടു ദിവസം കഴിഞ്ഞ് എറണാകുളം ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ മാധവന് മരിക്കുകയായിരുന്നുവെന്നാണ് അരൂര്‍ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്ത കേസ്.
ചേര്‍ത്തല ഡിവൈഎസ്പി അന്വേഷിച്ച കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും തെളിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: