സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ കേരളം ശരിക്കും ഭ്രാന്താലയമായി മാറിയിരിക്കുന്നു. ഇവിടെ ബന്ധങ്ങളില്ല, ബന്ധങ്ങള്‍ക്ക് വിലയില്ല, മാതൃ-പിതൃ സങ്കല്പം, ആങ്ങള-പെങ്ങള് സങ്കല്പം അപ്രത്യക്ഷമായിരിക്കുന്ന കേരളത്തില്‍ ഇന്ന് അമ്മയും അമ്മൂമ്മയും ഇല്ല. അതുപോലെ മാതൃ-പിതൃ സങ്കല്പവും ഇപ്പോള്‍ അസ്തമയ പാതയിലാണെന്ന് സ്ഥിരീകരിക്കുന്നതാണ് നന്ദന്‍കോട് കൂട്ടക്കൊല.
ആസ്ട്രേലിയയില്‍ ഉപരിപഠനത്തിനയച്ച് വീട്ടിലേക്ക് തിരിച്ചുവന്ന കാഡല്‍ തന്റെ അമ്മയെയും അച്ഛനെയും കൂടപ്പിറപ്പിനെയും, വൃദ്ധയും നിസ്സഹായയുമായ ഇളയമ്മയെയും കൊലപ്പെടുത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. അയാളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറ്റം സമ്മതിപ്പിക്കാന്‍ കഴിയാതെ പോകുന്നത് അടിയ്ക്കടി മൊഴിമാറ്റിപ്പറയുന്നതിനാലാണ്.
ആദ്യം കാഡല്‍ പറഞ്ഞത് താന്‍ സാത്താന് സേവക്കാരനാണെന്നും ആത്മാവിനെ ശരീരത്തില്‍നിന്നു വേര്‍പെടുത്താനായിരുന്നു കൊലപാതകം എന്നുമായിരുന്നു. കേരളത്തില്‍ ‘സാത്താന് സേവ’ ഒരു മിഥ്യയല്ല. ഞാന്‍ കോട്ടയത്ത് ‘ഇന്ത്യന്‍ എക്സ്പ്രസ്’ ലേഖികയായിരുന്നപ്പോള്‍ സാത്താന് സേവയെപ്പറ്റിയും അവരുടെ ചടങ്ങുകളെപ്പറ്റിയും ശ്മശാന പര്യടനത്തെക്കുറിച്ചും എല്ലാം കേട്ടിട്ടുണ്ട്. കാഡല്‍ സാത്താന് സേവക്കാരനല്ലെങ്കില് അയാള്‍ എങ്ങനെ അതേപ്പറ്റി അറിഞ്ഞു?
കാഡല്‍ അച്ഛനായ പ്രൊഫ. രാജ്തങ്കയെയും അമ്മ ഡോക്ടര്‍ ജീന്‍ പദ്മത്തെയും സഹോദരി കാരളിനെയും വൃദ്ധയായ ബന്ധുവിനെയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിപ്പാടകലെ കൊലപ്പെടുത്തിയത്. കൊലനടത്തിയശേഷം ശരീരങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പെട്രോള്‍ വാങ്ങിയ പമ്പിന്റെ ഉടമ അയാളെ തിരിച്ചറിഞ്ഞു. ആദ്യം ഉലക്കകൊണ്ടോ മറ്റോ അടിച്ചുകൊന്നശേഷമാണ് പെട്രോള്‍ ഒഴിച്ചുകത്തിച്ചത്. തന്റെ തന്നെ ഡമ്മിയുണ്ടാക്കി അതും പെട്രോള്‍ ഒഴിച്ചു പാതി കത്തിച്ചത് താനും കൊല്ലപ്പെട്ടു എന്ന് തെളിയിക്കാനാണ്.
ഇയാള്‍ ചില ആഭിചാരവിദ്യകള്‍ പഠിച്ചിരുന്നുവത്രെ. പക്ഷെ ഇതൊന്നും അയാളെ ആസ്ട്രേലിയയില്‍ ഉപരിപഠനത്തിനയച്ച മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. അടിയ്ക്കടി മൊഴിമാറ്റിപ്പറഞ്ഞ് പോലീസിനെ വട്ടംകറക്കി കാഡല്‍ രസിക്കുകയാണ്.
തന്റെ പിതാവ് മദ്യലഹരിയില്‍ സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീല ഭാഷണം നടത്തുന്നതിന്റെ പ്രതിഷേധമാണ് കൊലപാതകമെന്നും അമ്മ ഇത് തടയാന്‍ ശ്രമിച്ചില്ലെന്നും കാഡല്‍ മൊഴിയില്‍ പറയുന്നുണ്ട്. വീട്ടില്‍നിന്നുള്ള അവഗണനയാണ് ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. പഠനത്തില്‍ പിന്നാക്കമായതിനാലാണ് തന്നെ അവഗണിച്ചതെന്നും അയാള്‍ പറയുന്നു.
ഇന്ന് മാതാപിതാക്കള്‍ കുട്ടികളുടെ വളര്‍ച്ചയില്‍, അവരുടെ കൗമാരക്കാലത്ത് സ്നേഹം നല്കി നേര്‍വഴി നടത്താനോ അവരെ എന്തെങ്കിലും പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെന്നറിയാനോ ശ്രമിക്കുന്നില്ല. അച്ഛന് മദ്യപിച്ചും അമ്മ സീരിയല്‍ മുഗ്ധയായും മാറുമ്പോള്‍ അവര്‍ക്ക് ആഹാരവും പഠിപ്പും വിനോദവും എല്ലാം നല്കിയാലും സ്നേഹത്തിന്റെ അഭാവം വലിയ വിടവുകള്‍ സൃഷ്ടിക്കുന്നു.
അമ്മമാര്‍ കുട്ടികള്‍ക്ക് സദാചാര ബോധം പകര്‍ന്നുനല്‍കുന്നില്ല. പ്രസിദ്ധ മനഃശാസ്ത്രജ്ഞന് ശേഖര്‍ ശേഷാദ്രി പറയുംപോലെ കുട്ടികള്‍ക്ക് ആരുടെയെങ്കിലും മോശമായ സ്പര്‍ശം ഉണ്ടായാല്‍ അത് തിരിച്ചറിയാനുള്ള ശ്രദ്ധയുണ്ടാവണം. അമ്മമാരാണ് ഇക്കാര്യം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്.
സോഷ്യല്‍ മീഡിയ വളരെയധികം ഉപകാരപ്രദമാണെങ്കിലും അതില്ക്കൂടിയും സ്ത്രീകള്‍ ചതിയ്ക്കപ്പെടുന്നു. ഫേസ്ബുക്കില്‍ക്കൂടിയും വാട്സ് ആപ്പിലൂടെയും മറ്റും പ്രേമപ്രകടനം നടത്തി പെണ്‍കുട്ടികളെ ആകര്‍ഷിച്ച് തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കുന്നു. 13 വയസ്സുള്ള കുട്ടി പ്രസവിച്ച കുഞ്ഞിന്റെ അച്ഛന് 14 കാരനായ അയല്ക്കാരന്!
സ്ത്രീയെ അമ്മയായോ മകളായോ സഹോദരിയായോ കൊച്ചുമകളായോ കാണാന്‍ കേരളത്തിലെ പുരുഷന്മാര് വൈമുഖ്യം പ്രകടിപ്പിക്കുന്നു. പറവൂര്‍ പീഡനക്കേസില്‍ സ്വന്തം പിതാവ് ബലാല്‍സംഗംചെയ്തശേഷം മകളെ സെക്സ് മാഫിയക്ക് വിറ്റ കഥയും നമ്മള് മറന്നുകാണില്ല.
കേരളത്തിന്റെ ഈ ദുരവസ്ഥക്ക് കാരണം മദ്യപാനമാണ് എന്ന വിശ്വാസം തകര്‍ന്നിരിക്കുന്നു. മദ്യപാനികള്‍ കഞ്ചാവിലേക്കും മറ്റു മയക്കുമരുന്നുകളിലേക്കും തിരിഞ്ഞിട്ടുണ്ട്. ഇതില്‍ പെണ്‍കുട്ടികളും പെടുന്നു. കഞ്ചാവ് മാഫിയ കേരളത്തില്‍ സുശക്തമാണ്.
പക്ഷെ ഇവിടെ നേതാക്കന്മാര് തങ്ങളുടെ കസേര ഉറപ്പിക്കാനും ജനസമ്മതി വര്‍ധിപ്പിക്കാനും മറ്റും ശ്രമിക്കുമ്പോള്‍ സാമൂഹിക അപച്യുതി ശ്രദ്ധാവിഷയമായി തീരുന്നില്ല. മാത്രമല്ല, ഒരു മന്ത്രിപോലും രാജിവച്ചത് ഒരു പെണ്‍കുട്ടിയുമായി അശ്ലീല സംഭാഷണം നടത്തിയതിനാണ്. അത് ചതി എന്നു പറയുമ്പോഴും അതിനുള്ള സാധ്യത തള്ളാനാവില്ല.
ഇതെല്ലാം കാണുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ദൈവംപോലും ഓടി രക്ഷപ്പെടുകയാണ് എന്ന് തോന്നിപ്പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: