ജനജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കരുതലും സുരക്ഷയും ഉറപ്പ് വരുത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷവും, സംസ്ഥാന രാഷ്ട്രീയത്തില്‍ ദുരന്തമായി മാറിയ പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷവും വിലയിരുത്താന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പാവപ്പെട്ടവന്റെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരത്തിന്റെ നിറം ചാര്‍ത്തുന്ന സര്‍ക്കാരായി നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ മാറിയിരിക്കുന്നു. സദ്ഭരണം എന്നത് ഇന്ന് ജനങ്ങള്‍ക്ക് അനുഭവവേദ്യമായിരിക്കുന്നു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സര്‍ക്കാര്‍ എന്ന് രാജ്യാന്തര തലത്തില്‍ തന്നെ അംഗീകാരം കിട്ടിയിരിക്കുന്നു. പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കിയതിലൂടെ സര്‍ക്കാരിന്റെ പിന്നാക്കാഭിമുഖ്യമാണ് വെളിവായത്. അധികാരത്തിന്റെ പിന്നാമ്പുറങ്ങളിലേക്കും അരികുകളിലേക്കും മാറ്റിനിര്‍ത്തപ്പെട്ട പിന്നാക്ക ദുര്‍ബല ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തണമെന്ന ബി.ആര്. അംബേദ്കര്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ ശില്‍പ്പികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടേയും സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
രാഷ്ട്രീയത്തിന് അതീതമായ വികസനം എന്ന മോദി സര്‍ക്കാരിന്റെ നിലപാടിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരളമാണ്. എന്നാല്‍ കള്ളവും അപവാദവും പ്രചരിപ്പിച്ച് സംസ്ഥാനത്തെ മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കി മാറ്റാനാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ക്രിയാത്മകമായ വിമര്‍ശം ഉയര്‍ത്താന്‍ സാധിക്കാത്തതാണ് ഈ അപവാദ പ്രചാരണത്തിന് കാരണമെന്ന് സംസ്ഥാന സമിതി വിലയിരുത്തുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്.
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയത്തെ രാഷ്ട്രീയ വിജയമായി കണക്കാക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെ വിലയിരുത്താനും ജീവല്‍പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാനുമുള്ള സുവര്‍ണ്ണാവസരമായിരുന്നു മലപ്പുറം ഉപതെരഞ്ഞെടുപ്പ്. ഇത് ചര്‍ച്ചയാക്കാന്‍ ദേശീയ ജനാധിപത്യ സഖ്യം ശ്രമിച്ചുവെങ്കിലും അതില്‍നിന്ന് ഒളിച്ചോടാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. മുസ്ലിം ജനവിഭാഗങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിച്ച് മോദി വിരുദ്ധത മാത്രം ചര്‍ച്ചയാക്കാനാണ് മുന്നണികള്‍ ശ്രമിച്ചത്. എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ മതഭീകരവാദ പ്രസ്ഥാനങ്ങളുടെ വിലപേശലിന് മുന്നില്‍ രാഷ്ട്രീയം മറന്ന മുന്നണികള്‍ വര്‍ഗ്ഗീയ പ്രചാരണത്തില്‍ അഭയം തേടുകയായിരുന്നു.
മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള ഒരു മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി ജയിച്ചത് സ്വാഭാവികം മാത്രമാണ്. മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ മറികടക്കാന്‍ തീവ്രവാദികളെപ്പോലും കൂട്ടുപിടിക്കാനാണ് സിപിഎം ശ്രമിച്ചത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ സിപിഎമ്മിന് സമാഹരിക്കാനായത് മതതീവ്രവാദികളുടെ സഹായം കൊണ്ടാണ്. മതരാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാക്കി മലപ്പുറത്തെ മാറ്റിയ മുസ്ലിംലീഗിന്റെ പാതതന്നെയാണ് സിപിഎമ്മും പിന്തുടരുന്നത്. ഇത് തീക്കളിയാണ്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയവരുമായി ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാക്കിയ ചങ്ങാത്തമാണ് ഇടതുമുന്നണിയുടെ വോട്ട് വര്‍ദ്ധനയ്ക്ക് കാരണം. എന്നിട്ടും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാളും 30,000 ത്തോളം വോട്ടുകള്‍ ഇടതുമുന്നണിക്ക് കുറയുകയും ചെയ്തു. അങ്ങനെ നോക്കുമ്പോള്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന നിലയില്‍ ഇടതുമുന്നണിക്ക് ജനപിന്തുണ കുറയുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവനയോട് സിപിഎം നീതി പുലര്‍ത്തണം.
നഗ്നമായ വര്‍ഗ്ഗീയ ചേരിതിരിവിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പില്‍ വികസന രാഷ്ട്രീയം മാത്രം പറഞ്ഞ ബിജെപിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കാനായില്ല. പുതിയ വോട്ടുകള്‍ കുറച്ച് മാത്രമേ സമാഹരിക്കാനായുള്ളൂ എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ ഭദ്രമാണെന്നത് ആത്മവിശ്വാസം നല്കുന്ന ഘടകമാണ്. ഇടതു-വലത് മുന്നണികള്‍ അധികാരവും പണവും ഉപയോഗിച്ച് നടത്തിയ പ്രചാരണ കോലാഹലങ്ങളെ അതിജീവിച്ച് മികച്ച പ്രകടനം നടത്താന്‍ പാര്‍ട്ടിയെ സഹായിച്ച എല്ലാ ജനാധിപത്യ വിശ്വാസികളേയും പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു.
എല്ലാം ശരിയാക്കാം എന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പിണറായി വിജയന് സര്‍ക്കാര്‍ എല്ലാവരേയും ശരിപ്പെടുത്തുന്ന സര്‍ക്കാരായി മാറി. എല്ലാ രംഗത്തും വീഴ്ചകള്‍ മാത്രം സംഭവിക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ല. വീഴ്ചപറ്റി എന്നത് പിണറായി സര്‍ക്കാരിന്റെ ടാഗ് ലൈനായി മാറി. സമസ്ത രംഗങ്ങളിലും ഭരണപരാജയം യാഥാര്‍ത്ഥ്യമാണെങ്കിലും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ് എന്നീ വകുപ്പുകള്‍ കെടുകാര്യസ്ഥതയുടേയും പിടിപ്പുകേടിന്റെയും കൂത്തരങ്ങായി മാറി. സമരത്തില്‍ നൂറു ശതമാനം കഴിവ് തെളിയിച്ച ഇടതുപക്ഷം ഭരണത്തില്‍ നൂറു ശതമാനം പരാജയമാണെന്ന് ചുരുങ്ങിയ കാലംകൊണ്ട് തെളിയിച്ചു. എത്ര ഉപദേശകരെ നിയമിച്ചാലും ആര്‍ക്കും രക്ഷപ്പെടുത്താനാകാത്ത വിധം പിണറായി ഭരണം കെടുകാര്യസ്ഥതയിലേക്ക് കൂപ്പുകുത്തി.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ പൊലീസിനെയും കോടതികളേയും ഉപയോഗപ്പെടുത്തുന്ന ഭരണകൂടം. അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് സമീപകാലത്ത് കേരളത്തില്‍ നടന്നത്. അടിയന്തരാവസ്ഥക്കാലത്ത് മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് നീതിക്കുവേണ്ടി തെരുവിലലയേണ്ടി വന്നതുപോലെ പിണറായി വിജയന് ഭരണത്തിലും അമ്മമാര്‍ക്ക് ഇതേ ഗതിയാണ് ഉണ്ടാവുന്നത്. ഇടതു വലതു മുന്നണികളുടെ പിന്തിരിപ്പന് സ്വാശ്രയ നയത്തിന്റെ രക്തസാക്ഷിയായ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് ഉണ്ടായ ദുരവസ്ഥ മാത്രം മതി പിണറായി ഭരണത്തെ വിലയിരുത്താന്‍.
മകന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന ആവശ്യവുമായി തിരുവനന്തപുരത്തെത്തിയ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തത് കേരളം ഞെട്ടലോടെയാണ് കണ്ടത്. ആ ധര്‍മ്മസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ പൊതുപ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തി ജയിലിലടച്ച നടപടി പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖം വെളിവാക്കി. ഇരകള്‍ക്കുവേണ്ടി വാദിക്കാന്‍ സമൂഹത്തിലെ മറ്റൊരാള്‍ക്കും ബാധ്യതയില്ലെന്ന ഫാസിസ്റ്റ് രീതി അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍പോലും രാജ്യത്തിന് പരിചയമില്ലാത്തതായിരുന്നു. വിമര്‍ശനമുന്നയിക്കുന്നവരെല്ലാം ഗൂഢാലോചനക്കാരാണെന്ന സര്‍ക്കാര്‍ വാദം അവരെ ഗൂഢാലോചനാ സിന്‍ഡ്രോം ബാധിച്ചുവെന്നതിന്റെ തെളിവാണ്.
പോലീസ് നടപ്പാക്കിയത് ഇടതുമുന്നണിയുടെ നയം തന്നെയായിരുന്നു എന്ന പ്രഖ്യാപനവും, എന്ത് നേടാനായിരുന്നു സമരം എന്ന മുഖ്യമന്ത്രിയുടെ ചോദ്യവും ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിയുടേത് മുതലാളിമാരുടെ ഭാഷയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ഇതൊടൊപ്പം വായിക്കേണ്ടതാണ്. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരെന്ന് വീട്ടുകാര്‍ പറയുന്ന കോളജ് ഉടമയ്ക്കും അദ്ധ്യാപകര്‍ക്കുമെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അവരെ രക്ഷപ്പെടാന്‍ സഹായിച്ച ശേഷം ജിഷ്ണുവിന് നീതി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നത് വഞ്ചനയാണ്. മഹിജയ്ക്കൊപ്പം കൂട്ടുവന്നു എന്ന കുറ്റത്തിന് സിപിഎം അംഗവും ‘ദേശാഭിമാനി’ ജീവനക്കാരനുമായ ശ്രീജിത്തിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതും ഇതേ പാര്‍ട്ടിയാണ്. ഇതോടെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഓടുന്ന നയമാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളതെന്ന് തെളിഞ്ഞിരിക്കുന്നു.
ഇതേ സമീപനമാണ് ഇടുക്കി ജില്ലയിലെ കയ്യേറ്റത്തെ സംബന്ധിച്ചും സിപിഎമ്മിനുള്ളത്. കയ്യേറ്റം ഒഴിപ്പിക്കല്‍ ഇടതുമുന്നണി നയമാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെയാണ് അതിന് തയ്യാറാകുന്ന ഉദ്യോഗസ്ഥരെ ശാരീരികമായി ഇല്ലാതാക്കാന്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നതും. ദേവികുളം സബ് കളക്ടറെ നാലുകാലില്‍ നടത്തിക്കുമെന്ന് ഭീഷണി മുഴക്കിയത് സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനാണ്. ഇതിനൊക്കെ കൂട്ടുനില്‍ക്കുന്നതാകട്ടെ പിണറായി വിജയന്റെ ഇഷ്ടക്കാരനായ മന്ത്രി എം.എം. മണിയും. കയ്യേറ്റം ഒഴിപ്പിക്കാന്‍ സിപിഐ ഭരിക്കുന്ന റവന്യു വകുപ്പ് തയ്യാറാകുമ്പോള്‍ അതിനുവേണ്ട സഹായം ചെയ്യാന്‍ സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പ് തയ്യാറാകാത്തത് ദുരൂഹമാണ്. ഇടുക്കി ജില്ലയിലെ കയ്യേറ്റം പുറത്തുകൊണ്ടുവരുന്ന റവന്യു ഉദേ്യാഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ജീവന് പണയംവച്ചാണ് ഈ രണ്ടുകൂട്ടരും അവിടെ പ്രവര്‍ത്തിക്കുന്നത്. അവരെ സംരക്ഷിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ട്.
മൂന്നാറിലും പരിസര പ്രദേശത്തും കയ്യേറിയിരിക്കുന്ന ഭൂമി വിട്ടുനല്‍കാന്‍ ഇടതുവലത് നേതാക്കള്‍ തയ്യാറാകണം. ഇടതുനേതാക്കളായ എം.എം. മണി, എസ്. രാജേന്ദ്രന് എംഎല്‍എ, ജോയ്സ് ജോര്‍ജ്ജ് എംപി, കോണ്‍ഗ്രസ് നേതാവ് എ.കെ. മണി എന്നിവര്‍ അടങ്ങുന്ന നാല്‍വര്‍ സംഘമാണ് കയ്യേറ്റ മാഫിയക്ക് എല്ലാ സഹായവും നല്‍കുന്നത്. കേറിക്കിടക്കാന്‍ ഒരു തുണ്ടു ഭൂമിപോലുമില്ലാതെ മൂന്നാറിലും പരിസര പ്രദേശത്തും കുടിയേറി താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് പട്ടയം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ഇടുക്കി ജില്ലയില്‍ മാത്രം 5000 ല്‍ അധികം ഭൂരഹിതര്‍ ഉണ്ടെന്നാണ് ഔദേ്യാഗിക കണക്ക്. ഇവരെ അണിനിരത്തി കുടിയേറ്റക്കാര്‍ക്ക് കിടപ്പാടവും കയ്യേറ്റക്കാര്‍ക്ക് കയ്യാമവും ഉറപ്പുവരുത്താന്‍ ആവശ്യമായ മൂന്നാര്‍ സംരക്ഷണ പ്രസ്ഥാനത്തിന് ബിജെപി നേതൃത്വം നല്‍കും. ഇതിന് പ്രകൃതി സ്നേഹികളായ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നടത്തുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നു.
പിണറായി വിജയന് അധികാരമേറ്റതിനുശേഷം കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്നത് വെറും രാഷ്ട്രീയ പ്രസ്താവനയല്ലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. എട്ട് മാസംകൊണ്ട് 1.75 ലക്ഷം ക്രിമിനല്‍ കേസുകളാണ് ഉണ്ടായിരിക്കുന്നത്. 20 രാഷ്ട്രീയ എതിരാളികളെയാണ് ഇക്കാലയളവില്‍ സിപിഎം കൊന്നുതള്ളിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ എട്ട് മാസത്തിനിടയില്‍ 3200 എണ്ണമായി. 1100 സ്ത്രീ പീഡനക്കേസുകള്‍ പിണറായിയുടെ ഭരണത്തിന് കീഴില്‍ ഉണ്ടായി. സ്ത്രീപീഡനത്തില്‍ മാത്രം 300 കേസുകളുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 630 എണ്ണത്തിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ഇരകള്‍ എന്നത് ഞെട്ടിക്കുന്നതാണ്.
ദളിത് പീഡനക്കേസുകളുടെ എണ്ണം 7200 ആണ്. കുട്ടികള്‍ക്കെതിരായ അതിക്രമക്കേസുകളുടെ എണ്ണം 630 ആയി. സ്ത്രീകളും കുട്ടികളും ദളിതരും പിണറായി ഭരണത്തില്‍ സുരക്ഷിതരല്ലെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് വീമ്പിളക്കിയ പിണറായി സര്‍ക്കാര്‍ മലയാളികള്‍ക്ക് വിഷുക്കൈനീട്ടമായി നല്‍കിയത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയാണ്. ഈ വര്‍ദ്ധനവ് പിന്‍വലിക്കണം. സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറാകാതെയാണ് ഈ ജനദ്രോഹ നടപടിയെന്നത് ഗൗരവതരമാണ്.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികള്‍ മോദി വിരോധത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ഇത് പാവങ്ങളോടുള്ള വെല്ലുവിളിയാണ്. അമൃത് പദ്ധതി, സൗജന്യ ഭവന നിര്‍മ്മാണ പദ്ധതി, മുദ്രാ വായ്പ എന്നിവയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് കിട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണ്. കേന്ദ്ര തൊഴിലുറപ്പ് പദ്ധതി, സ്വച്ച് ഭാരത് ഇവയ്ക്കുള്ള സംസ്ഥാന വിഹിതം അനുവദിക്കാതെ കേന്ദ്രം പണം തരുന്നില്ലെന്ന കള്ളപ്രചാരണം നടത്തുകയാണ്. കേന്ദ്ര വിരോധത്തിന്റെ പേരില്‍ കൃത്രിമമായി നോട്ട് ക്ഷാമം സൃഷ്ടിക്കാനും സര്‍ക്കാര്‍ മുതിരുകയാണ്. ചില ബാങ്കുകളുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഈ ഗൂഢാലോചനയെപ്പറ്റി റിസര്‍വ്വ് ബാങ്ക് അന്വേഷിക്കണം.
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കേരളവും മാതൃകയാക്കേണ്ടത്. സദ്ഭരണം എന്നത് പ്രകടന പത്രികയിലെ വാഗ്ദാനം മാത്രമല്ലെന്ന് ഇന്ന് രാജ്യം തിരിച്ചറിയുന്നു. നരേന്ദ്രമോദി മുന്നോട്ട് വെയ്ക്കുന്ന വികസന മാതൃകയെ രാജ്യം മുഴുവന്‍ അംഗീകരിച്ചിരിക്കുന്നു. ഈയടുത്ത് 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഇതാണ് കണ്ടത്. അതേസമയം സംസ്ഥാനം രൂപീകൃതമായി 60 വര്‍ഷം കഴിഞ്ഞിട്ടും ഉപഭോക്തൃ സംസ്ഥാനം എന്ന പെരുമ മാത്രം സ്വന്തമായുള്ള കേരളം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിയുകയാണ്. നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസന അജണ്ട മാത്രമാണ് ഇനി മലയാളികള്‍ക്കുള്ള ഏക പ്രതീക്ഷ. അതിന് ബിജെപിക്കൊപ്പം എല്ലാ ജനാധിപത്യ വിശ്വാസികളും അണിചേരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: