കണ്ണൂര്‍: മട്ടന്നൂര്‍ മേഖലയില്‍ ഡങ്കിപ്പനി പടര്‍ന്നുപിടിക്കുമ്പോള്‍ പ്രദേശത്തുകാരിയായ സംസ്ഥാന ആരോഗ്യ മന്ത്രി പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്തത് വിവാദമാകുന്നു. മന്ത്രിയുടെ നടപടിക്കെതിരെ സിപിഎം നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല നഗരസഭാ പരിധിയില്‍ വ്യാപകമായ രീതിയില്‍ ഡങ്കിപ്പനി പടര്‍ന്ന് പിടിക്കുമ്പോള്‍ ഉണര്‍ന്ന പ്രവര്‍ത്തിക്കാത്ത നഗരസഭാ അധികൃതരുടെ നടപടിയും മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തിയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പേ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ മുന്നറിയിപ്പുകള്‍ ഗൗനിക്കാന്‍ നഗരസഭാ അധികൃതരും ആരോഗ്യ വകുപ്പും സാമൂഹ്യ ക്ഷേമ വകുപ്പും തയ്യാറാവാഞ്ഞതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണമെന്നത് സംസ്ഥാന ഭരണകൂടത്തേയും നഗരസഭാ അധികൃതരേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഡെങ്കിപ്പനി പിടിപെട്ട് ചികിത്സ തേടിയ മട്ടന്നൂര്‍ നഗരത്തിലെ വ്യാപാരി മരണപ്പെട്ട സംഭവം അധികൃതര്‍ നഗരസഭാ പരിധിയിലെ മാലിന്യ നീക്കത്തിന്റെ കാര്യത്തില്‍ കാണിച്ച അലംഭാവമാണെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് അമ്പലം റോഡിലെ വ്യാപാരിയുടെ പത്നി ഡങ്കിപ്പനി ബാധിച്ച് മരണപ്പെട്ടതു മുതല്‍ ആവശ്യമായ മുന്‍ കരുതലുകള്‍ എടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആശങ്കാ ജനകമായ സ്ഥിതി വിശേഷം ഉടലെടുക്കില്ലായിരുന്നുവെന്ന പൊതു അഭിപ്രായം മട്ടന്നൂര്‍ മേഖലയിലാകെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. നൂറിലധികം പേരാണ് മട്ടന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡങ്കിപ്പനിക്ക് ചികിത്സ തേടിയിരിക്കുന്നത്. പലരും പനി ബാധിച്ച് അവശ നിലയിലാണ്. ഇത്രയധികം പേര്‍ക്ക് പനി ബാധിച്ചിട്ടും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ കാണാനോ ആശ്വസിപ്പിക്കാനോ പ്രദേശത്ത് നിന്നുളള ആരോഗ്യ മന്ത്രിയോ മറ്റ് സംസ്ഥാന മന്ത്രിമാരോ തയ്യാറായില്ല എന്നത് കടുത്ത അലംഭാവമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല നഗരസഭാ അധികൃതരും ആരോഗ്യ വകുപ്പും മന്ത്രിയും പനി പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്ര ആളുകള്‍ക്കൊന്നും ബാധിച്ചിട്ടില്ലെന്നും കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നുമുളള നിലപാട് സ്വീകരിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പനി ബാധിത മേഖലയില്‍ അടിയന്തിര ഇടപെടല്‍ നടത്തി രോഗം പിടിപെട്ടവര്‍ക്ക് ചികിത്സാ സഹായവും സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അടിയന്തിര ഇടപടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കുളള തയ്യാറെടുപ്പിലാണ് വിവിധ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: