ലണ്ടന്‍: പൊരുതിക്കളിച്ച ലെസ്റ്റര്‍ സിറ്റിയെ 1-1ന് സമനിലയില്‍ തളച്ച് നിലവിലെ റണ്ണേഴ്സപ്പായ അത്ലറ്റികോ മാഡ്രിഡും അവസാന നാലിലെത്തി. ലെസ്റ്ററിലെ കിങ്സ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സോള്‍ നിഗ്വസിലൂടെ 26-ാം മിനിറ്റില്‍ അത്ലറ്റികോ ലീഡ് നേടി. 61-ാം മിനിറ്റില്‍ ജെര്‍മി വാര്‍ഡിയിലൂടെ ലെസ്റ്റര്‍ സമനില പിടിച്ചു. എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ 1-0ന്റെ വിജയം അത്ലറ്റികോക്ക് സെമി ബര്‍ത്ത് നേടിക്കൊടുക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയം.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അന്റോണിയോ ഗ്രിസ്മാന് ഉള്‍പ്പെട്ട അത്ലറ്റികോ താരനിരയേക്കാള്‍ ഏറെ മുന്നിലായിരുന്നു. 56 ശതമാനവും പന്ത് നിയന്ത്രിച്ച അവര്‍ ആകെ പായിച്ചത് 22 ഷോട്ടുകള്‍. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് ആറെണ്ണം. എന്നാല്‍ അത്ലറ്റികോ ഗോൡയുടെ മികച്ച പ്രകടനത്താല്‍ ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. അതേസമയം മാഡ്രിഡ് താരങ്ങള്‍ക്ക് മൂന്നു തവണമാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ പായിക്കാന്‍ കഴിഞ്ഞത്.
കളി തുടങ്ങി ഏഴാം മിനിറ്റില്‍ ലെസ്റ്ററിന് അവസരം ലഭിച്ചു. എന്നാല്‍ ഷിന്‍ജി ഒകസാകയുടെ ഹെഡ്ഡര്‍ അത്ലറ്റികോ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും അവരുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ ഡാനിയേല്‍ ഡ്രിങ്ക്വാട്ടറുടെയും ഒകസാകയുടെയും ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. കളിയുടെ ഗതിക്കെതിരായി 26-ാം മിനിറ്റില്‍ അത്ലറ്റികോ ലീഡ് നേടി. ഫിലിപ്പെ ലൂയിസിന്റെ ക്രോസ് സോള്‍ നിഗ്വസ് നല്ലൊരു ഹെഡ്ഡറിലുടെ ലെസ്റ്റര്‍ വലയിലെത്തിച്ചു.
ആറ് മിനിറ്റിനുശേഷം നിഗ്വസിന്റെ മറ്റൊരു ശ്രമം ലെസ്റ്റര്‍ ഗോളി തടുത്തു. 34-ാം മിനിറ്റില്‍ റിയാദ് മഹ്രെസിന്റെ ഷോട്ട് അത്ലറ്റികോ ഗോളി രക്ഷപ്പെടുത്തിയതോടെ ആദ്യപകുതിയില്‍ സന്ദര്‍ശകര്‍ 1-0ന് മുന്നില്‍.
രണ്ടാം പകുതിയിലും ലെസ്റ്ററിനായിരുന്നു മുന്‍തൂക്കം. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 61-ാം മിനിറ്റില്‍ അവര്‍ സമനില പിടിക്കുകയും ചെയ്തു. മാര്‍ക് അല്‍ബ്രൈറ്റന്റെ പാസില്‍ നിന്ന് ബെന്‍ ചില്‍വെല്‍ പായിച്ച ഷോട്ട് അത്ലറ്റികോ പ്രതിരോധത്തില്ത്തട്ടിതെറിച്ചു. റീബൗണ്ട് പന്ത് കിട്ടിയ ജാമി വാര്‍ഡിക്ക് ലക്ഷ്യം പിഴച്ചില്ല. വാര്‍ഡിയുടെ വലംകാലന്‍ ഷോട്ട് കൃത്യമായി അത്ലറ്റികോ വലയിലെത്തി.
പിന്നീടങ്ങോട്ട് ലെസ്റ്ററിന്റെ സര്‍വാധിപത്യമായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി അത്ലറ്റികോ പ്രതിരോധത്തെ പലതവണ കീറിമുറിച്ചെങ്കിലും വാര്‍ഡി ഉള്‍പ്പെടെയുള്ള സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴക്കുന്നതാണ് കണ്ടത്. ഇതോടെ വിജയമെന്ന സ്വപ്നം പൊലിഞ്ഞു. ഒപ്പം സെമി ബെര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: