രാജ്കോട്ട്: ക്രിസ് ഗെയ്ല് ക്രീസിലുണ്ടെങ്കില്‍ പന്തെറിയാനെത്തുന്നവന്റെ മുട്ടിടിക്കും. അത് ക്രിക്കറ്റിന്റെ ഏതു രൂപത്തിലായാലും. ഇരുപതോവറിലാകുമ്പോള് ഗെയ്ലിന് സംഹാര ഭാവമാണ്. അതില്‍ വീണുടയാത്ത റെക്കോഡുകളില്ല.
ട്വന്റി 20യില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സമാനെന്ന ബഹുമതി ഈ വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാനെ തേടിയെത്തി. ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി ഗുജറാത്ത് ലയണ്‍സിനെതിരെ ഈ അപൂര്‍വ നേട്ടം. രണ്ടാമതുള്ള ന്യൂസിലന്‍ഡ് താരം ബ്രെണ്ടന്‍ മക്കല്ലത്തിന് 7,596 റണ്‍സ് മാത്രമേയുള്ളൂയെന്നറിയുമ്പോള് വ്യക്തമാകും ഈ കരീബയന്‍ ഇടംകൈയന്റെ രൗദ്രത.
ഐപിഎല്‍ പത്താം പതിപ്പ് തുടങ്ങുമ്പോള്‍ മാന്ത്രിക സംഖ്യയിലെത്താന്‍ ഗെയ്ലിന് 63 റണ്‍സ് വേണ്ടിയിരുന്നു. രണ്ട് കളികളില്‍ പുറത്തിരുന്ന ഗെയില്‍ അടുത്ത മുന്നു കളികളില്‍ നേടിയത് 32, 6, 22 റണ്‍സ്.
ലയണ്‍സിനെതിരെ മൂന്ന് റണ്‍സെടുത്തതോടെ പതിനായിരത്തിലെത്തി. എന്നാല്‍, അവിടം കൊണ്ടും നിര്‍ത്തിയില്ല. ഓപ്പണറായെത്തി 38 പന്തില്‍ 77 റണ്‍സ് അടിച്ചുകൂട്ടി. ഏഴു സിക്സും അഞ്ചു ഫോറും ആ ബാറ്റില്‍ നിന്നു പറന്നു. മലയാളി പേസര്‍ ബേസില്‍ തമ്പിക്കു മുന്നില്‍ വീണില്ലായിരുന്നെങ്കില്‍ ഒരു ശതകം കൂടി ആ കരീബിയന്റെ പേരിലിരുന്നേനെ. ബേസിലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടങ്ങി. ഐപിഎല്ലിലെ ആദ്യ വിക്കറ്റ് ഏറ്റവും മികച്ച ബാറ്റ്സ്മാന്റെയെന്ന ആഹ്ലാദം ബേസിലിനും സ്വന്തം.
ബ്രാഡ് ഹോഗ് (7,338), ഡേവിഡ് വാര്‍ണര്‍ (7,156) എന്നിവരാണ് പട്ടികയില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍.
ട്വന്റി 20യിലെ ഒട്ടുമിക്ക റെക്കോഡുകള്‍ക്കും ഉടമയാണ് ഈ വിന്ഡീസുകാരന്. കൂടുതല്‍ സെഞ്ചുറി (18), അര്‍ദ്ധസെഞ്ചുറി (60), ഉയര്‍ന്ന വ്യക്തിഗതസ്കോര്‍ (175*), വേഗതയേറിയ അര്‍ദ്ധസെഞ്ചുറി (12 പന്തില്‍), കൂടുതല്‍ സിക്സുകള്‍ (736), കൂടുതല്‍ ഫോര്‍ (764) എന്നിങ്ങനെ നീളുന്നു നേട്ടം.
ഗെയ്ലിന്റെ കരുത്തില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വിക്കു ശേഷം റോയല്‍ ചലഞ്ചേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തി. ഗുജറാത്ത് ലയണ്‍സിനെ 21 റണ്‍സിനാണ് ചൊവ്വാഴ്ച രാത്രി ബെംഗളൂരു തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 213 റണ്‍സ് അടിച്ചുകൂട്ടി. ഗെയ്ലിന് പുറമെ 50 പന്തില്‍ 64 റണ്‍സെടുത്ത വിരാട് കോഹ്ലി, 16 പന്തില്‍ പുറത്താകാതെ 38 റണ്‍സെടുത്ത കേദാര്‍ ജാദവ്, അത്രയും പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ട്രവിസ് ഹെഡ് എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്.
214 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിനായി ബ്രെണ്ടന്‍ മെക്കല്ലവും (44 പന്തില്‍ 72) വാലറ്റത്ത് ഇഷാന് കിഷനും (16 പന്തില്‍ 39) തകര്‍ത്തടിച്ചെങ്കിലും വിജയം ബെംഗളൂരുവിനൊപ്പം നിന്നു. മറ്റുള്ളവര്‍ക്കൊന്നും മികച്ച സ്കോര്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ലയണ്‍സിന് ഏഴ് വിക്കറ്റിന് 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: