പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാദമി മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച ജനആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാമന്തളി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലില്‍ പഞ്ചായത്ത് പരിധിയില്‍ വാഹന ഗതാഗതവും വ്യാപാര മേഖലയും പൂര്‍ണമായും സ്തംഭിച്ചു. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ സെന്‍ട്രല്‍, വടക്കുമ്പാട്, പാലക്കോട്, എടക്കുളം എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടന്നു.
ഹര്‍ത്താലില്‍ ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാമന്തളി സെന്‍ട്രലില്‍ റോഡ് ഉപരോധിച്ചു. നാവിക അക്കാദമിയിലേക്കുള്ള വാഹനങ്ങളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. അക്കാദമിയിലേക്കുള്ള രാമന്തളി ഗേറ്റും രാവിലെ സമരക്കാര്‍ അല്പനേരം ഉപരോധിച്ചു.
രാമന്തളിയിലെ ജനങ്ങള്‍ക്ക് ദുരിതമായി തീര്‍ന്ന നേവല്‍ അക്കാദമി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസമായി ജന ആരോഗ്യ സംരക്ഷണ സമിതി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. സമരത്തോടും ഉന്നയിച്ച ആവശ്യത്തോടും അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. ഇതില്‍ എഴുപതോളം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപിയും സിപിഐ (എംഎല്) പാര്‍ട്ടികളും ഹര്‍ത്താലിന് പിന്തുണ നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സമരസമിതി നടത്തിയ റോഡ് ഉപരോധത്തിനിടെ അറസ്റ്റു ചെയ്ത് റിമാന്റിലായ അഞ്ച് സമരസമിതി നേതാക്കാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: