ബൂമറാങ്ങിന്റെ സ്വഭാവമാണിപ്പോള്‍ സിപിഎമ്മിന്. ആര്ക്കിട്ടുപണിതാലും തിരിച്ചു നെഞ്ചത്തുതന്നെ. ഇതൊന്നും മനസിലാകാന്‍ സിസിയും പൊളിറ്റ് ബ്യൂറോയും സംസ്ഥാനക്കമ്മിറ്റിയുമൊന്നും പോര. അതിന് തനി ജനകീയ സ്പന്ദം തന്നെവേണം.
ജനകീയമൊക്കെ സിപിഎം വലിച്ചുവാരി കളഞ്ഞിട്ട് കാലമെത്രയായി. ഇപ്പോള്‍ സിപിഐ തന്നെ തങ്ങളുടെ നെഞ്ചത്തൊരു പന്തം കുത്തിനില്‍ക്കുന്ന കാട്ടാളനാണോയെന്നുപോലും സിപിഎമ്മിനു സംശയം. പണ്ട് സിപിഎമ്മിന്റെ കുടിയാനായിരുന്ന സിപിഐ ഇന്ന് കാനത്തിന്റെ ഭാഷയില്‍ കൊടുക്കുന്ന കുത്തുംവെട്ടും കാനനച്ചോലയില്‍ നീരാടിയാല്പ്പോലും പോകാത്ത പാണ്ടാണ്.
ഭൂരിപക്ഷം കിട്ടിയാലും സര്‍ക്കാരിന് ഇങ്ങനേയും പൊല്ലാപ്പുണ്ടാകുമോയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത് സാക്ഷാല്‍ പിണറായി വിജയനു തന്നയാണ്. സെക്രട്ടറിയായി വമ്പുകാട്ടി പാര്‍ട്ടിക്കാരെ ഭരിച്ചതിന്റെ കൊമ്പും കുഴലുമൂതി മുഖ്യമന്ത്രിയായി ചുമ്മാ കേരളം ഭരിച്ചുകളയാമെന്നാണ് കക്ഷി ധരിച്ചുവശായത്. കൊടുത്താല്‍ കൊല്ലത്തെന്നല്ല കേരളം മുഴുവന്‍ കിട്ടുമെന്നാണ് പിണറായിക്കനുഭവം. അല്ലെങ്കില്പിന്നെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടതിനുപകരം സഖാക്കള്‍ കൈയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുമോ.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്ന സബ് കളക്റ്റര്‍ക്കും കളക്റ്റര്‍ക്കും ചുറ്റും കൂടിനിന്ന്് പോലീസും സഖാക്കളും തെറി പറയുന്നതാണ് പുതിയ വിപ്ളവം. ഇതെന്താകൊടുങ്ങല്ലൂര് ഭരണിയോ.
ഭരണം തുടങ്ങിയ അന്നുമുതല്‍ പോലീസ് കൂട്ടത്തില്‍നിന്ന് പിണറായിക്കിട്ടു പണികൊടുക്കുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ പിണറായിക്കുമാത്രം അറിയില്ല.
മഹിജ സമരം നടത്തിയതെന്തിനെന്നും പിണറായിക്കറിയില്ല. എല്ലാം അറിയാമായിരുന്ന സോക്രട്ടീസ് തനിക്ക് ഒന്നും അറിയില്ലെന്നു പറഞ്ഞപോലെയാണ് ഇപ്പോള്‍ പിണറായി. പിണറായി എന്ന പുതിയ സോക്രട്ടീസ്. ഞങ്ങള്‍ടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ എന്ന് പണ്ട് ഇന്‍ക്വിലാബ് വിളിച്ചതിനപ്പുറമൊന്നും വളര്‍ന്നിട്ടില്ലല്ലോ ഇന്നും സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: