തൃശൂര്‍: ഇന്ത്യന്‍ കോഫീബോര്‍ഡ് വര്‍ക്കേഴ്സ് സഹകരണ സംഘം ഓഫീസിനു മുന്നില്‍ അഡ്മിനിസ്ട്രേറ്റര്‍ എസ്.ബിന്ദു കുത്തിയിരിപ്പു സമരം നടത്തി. സ്ഥലംമാറ്റവും സസ്പെന്‍ഷനും അടക്കമുള്ള തന്റെ ഉത്തരവുകളും നിര്‍ദേശങ്ങളും അനുസരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഓഫീസ് തുറക്കാതേയും ജീവനക്കാരെ അകത്തു പ്രവേശിക്കാന്‍ അനുവദിക്കാതേയുമാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതോടെ അമ്പതോളം ജീവനക്കാര്‍ മണിക്കൂറുകളോളം പുറത്ത് കാത്തുനിന്നു.
കോഫീഹൗസ് ജീവനക്കാര്‍ക്കു കഴിഞ്ഞ മാസത്തെ ശമ്പളം നല്കാന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിനിടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഒരു ജീവനക്കാരനെ അഡ്മിനിസ്ട്രേറ്റര്‍ സസ്പെന്റ് ചെയ്യുകയും പ്രതിഷേധം പ്രകടിപ്പിച്ച ആറു പേരെ സ്ഥലംമാറ്റുകയും ചെയ്തു. ഇതംഗീകരിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.
സസ്പെന്ഷന്, സ്ഥലംമാറ്റ ഉത്തരവുകള്‍ അടക്കമുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ഓഫീസ് തുറക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.
ഫെബ്രുവരി 28നാണ് കോഫിബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാരും കുടുംബാംഗങ്ങളും ഓഫീസിലേക്ക് അഡ്മിനിസ്ട്രേറ്ററെ പ്രവേശിപ്പിക്കാതെ ഒരു മാസത്തിലേറെക്കാലം ഉപരോധസമരം നടത്തിയിരുന്നു.
സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുകൊണ്ട് നല്കിയ ഹര്‍ജി ഒരു മാസത്തിലേറെക്കാലമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശമ്പളം നല്കാന് അഡ്മിനിസ്ട്രേറ്ററെ ഹൈക്കോടതി ചുമതലപ്പെടുത്തിയ കഴിഞ്ഞയാഴ്ചയാണ് അവരെ അകത്തേക്കു പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറായത്.
പിരിച്ചുവിട്ട ഭരണസമിതിയുടെ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയുമാണെന്ന് ആരോപിച്ച് അഡ്മിനിസ്ട്രേറ്റര്‍ പോലീസ് കമ്മീഷണര്‍ക്കു പരാതി നല്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു.
പതിനൊന്നു മണിയോടെ അഡ്മിനിസ്ട്രേറ്റര്‍ കുത്തിയിരിപ്പ് അവസാനിപ്പിച്ച് സ്ഥലത്ത് നിന്നു പോയി. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: