തൃശൂര്‍: സ്വാശ്രയ കോഴ്സുകളുടെ പേരില്‍ ജില്ലയിലെ പല കോളേജുകളിലും നടക്കുന്നത് വന്‍ തട്ടിപ്പ്. അയല്‍ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ കോഴ്സ് എന്ന പേരിലാണ് ഇത്തരം കോഴ്സുകള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്.
വന്‍തുക ആദ്യഘട്ടത്തില്‍ തന്നെ ഫീസായി ഈടാക്കും. പഠനം തുടങ്ങി പാതിവഴിയിലെത്തുമ്പോഴാകും കോഴ്സിന് അംഗീകാരമില്ലെന്ന സത്യം തിരിച്ചറിയുക. ഇതിനകം അടച്ച ഫീസിനത്തില്‍ വലയതുക നഷ്ടമായിട്ടുണ്ടാകും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റും കോളേജ് അധികൃതരുടെ പക്കല്‍ നല്കിയിട്ടുണ്ടാകും. ഇതോടെ മറ്റ് കോഴ്സുകള്‍ തേടിപ്പോകാനും കഴിയാത്ത അവസ്ഥയിലെത്തും.
വിമല കോളേജില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ് ബി.എസ്.സി കോഴ്സിന്റെ പേരില്‍ നടന്നത് ഇത്തരമൊരു തട്ടിപ്പാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും ഇതേ കോഴ്സ് തുടങ്ങിയിരുന്നു. ഇവിടെയും വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്.
ബ്രയിന്നെറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കോഴ്സ് തുടങ്ങിയത് എന്നാണ് വിമല കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചതും പ്രവേശനം നടത്തിയതും വിമലകോളേജിന്റെ പേരിലായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് വിമല കോളേജിന്റെ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡും കണ്സഷന് കാര്‍ഡും നല്കി. ഫീസ് അടച്ചതിന് കോളേജിന്റെ പേരില്‍ രശീതും നല്കി. കാമ്പസിനകത്തായിരുന്നു ആദ്യവര്‍ഷം ക്ലാസുകളും നടന്നത്.
ഒടുവില്‍ അംഗീകാരമില്ലാത്ത കോഴ്സാണെന്ന് തിരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നിയമനടപടിക്ക് തുനിഞ്ഞതോടെ കോളേജ് അധികൃതര്‍ കൈമലര്‍ത്തി. ബ്രയിന്നെറ്റ് എന്ന ഏജന്‍സിയാണ് കോഴ്സ് നടത്തുന്നതെന്നാണ് ഇപ്പോള്‍ കോളേജിന്റെ നിലപാട്. കേസായതോടെ ക്ലാസുകള്‍ കാമ്പസിനു പുത്തെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനിടെ പരാതിക്കാരായ വിദ്യാര്‍ത്ഥികളെ വിളിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താന്‍ പ്രിന്‍സിപ്പാളും കൂട്ടരും രംഗത്തുവന്നു. തട്ടിപ്പുകാരെ സംരക്ഷിക്കാനാണ് ഈ നീക്കം നടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
അടച്ചഫീസ് തിരികെ നല്‍കാമെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ ഉണ്ടാക്കിയെങ്കിലും ഒരു പൈസപോലും തിരികെ നല്‍കിയില്ല. മാത്രമല്ല, കേസിനു പോകരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.
ഇന്റീരിയര്‍ ഡിസൈനിങ്ങ് കോഴ്സാണെങ്കിലും തങ്ങളെ രണ്ടുവര്‍ഷമായിട്ടും ഇതുവരെ പ്ലാന്‍ വരക്കാന്‍ പോലും പഠിപ്പിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അടിസ്ഥാന യോഗ്യതയില്ലാത്തവരാണ് അധ്യാപകരായി എത്തിയിരുന്നത്. അധ്യാപകര്‍ പലപ്പോഴും മാറിക്കൊണ്ടിരുന്നു.
ആറു സെമസ്റ്ററുകളുള്ള കോഴ്സിന് സെമസ്റ്റര്‍ ഒന്നിന് 35,000 രൂപവീതമാണ് ഈടാക്കിയിരുന്നത്. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ലക്ഷത്തിലേറെ രൂപ ഇത്തരത്തില്‍ ഈടാക്കിയിട്ടുണ്ട്. 36പേരാണ് കോഴ്സിനു ചേര്‍ന്നത്. ഇതില്‍ 30പേരും കോഴ്സ് ഉപേക്ഷിച്ച് നീതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ്. വിമല കോളേജ് പ്രിന്‍സിപ്പാള്‍ സി.മരിയ, ബ്രെയിന്നെറ്റ് ഉടമ ലിജുപോള് എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ മറ്റുചില കോളേജുകളിലും ഇത്തരം അംഗീകാരമില്ലാത്ത സ്വാശ്രയ കോഴ്സുകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
വന്‍ തുക ഫീസായി ഈടാക്കുന്ന ഇത്തരം കോഴ്സുകള്‍ കഴിഞ്ഞിറങ്ങിയാലും പ്രയോജനമില്ല. കോഴ്സ് തീരുന്നതോടെ രക്ഷിതാക്കള്‍ കടക്കെണിയിലുമായിട്ടുണ്ടാകും. സ്വകാര്യ കോളേജുകളിലെ സ്വാശ്രയ കോഴ്സുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: