ചേര്‍ത്തല: സിനിമാ സംവിധായകന് ജയസൂര്യയെ പോലീസ് മര്‍ദ്ദിച്ചു. നാടകാചാര്യന് എസ്എല്‍ പുരം സദാനന്ദന്റെ മകന് എസ്എല്‍പുരം യവനികയില്‍ ജയസൂര്യ(47)ക്കാണ് മര്‍ദ്ദനമേറ്റത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജയസൂര്യ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
എരമല്ലൂര്‍ സിഗ്നലിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ജയസൂര്യയും കുടുംബവും സഞ്ചരിച്ച കാര്‍ മുന്നോട്ട് എടുക്കുമ്പോള്‍ വലതു വശത്തുകൂടി വന്ന ടിപ്പര്‍ ലോറി കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ ഒരു ബൈക്കിലിടിച്ചു. ഇതു കണ്ട് വന്ന അരൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കാറില്‍ നിന്ന് ജയസൂര്യയെ വലിച്ചിറക്കി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് മര്‍ദ്ദിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. അപകട സ്ഥലത്ത് എത്തിയ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജീപ്പില്‍ കയറ്റി കൊണ്ട് പോകാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: