ആലപ്പുഴ: നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക ഇടങ്ങള്‍ തന്നെ കോടികള്‍ ചെലവിട്ട് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. പ്ലാസ്റ്റിക്ക് ബാഗുകളില്‍ നിറച്ച മാലിന്യങ്ങള്‍ പ്രധാന പാതകളിലെല്ലാം അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണ്. നഗരസഭയുടെ മാലിന്യ നിര്‍മ്മാജന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മിക്ക ജീവനക്കാരും ഈ പ്ലാസ്റ്റിക്കു ബാഗുകള്‍ റോഡിന്റെ വശങ്ങളില് കൂട്ടിയിട്ട് കത്തി്ക്കുകയാണ് പതിവ്.
ഇവയില്‍നിന്നും ഉയരുന്ന രൂക്ഷഗന്ധം മണിക്കൂറുകളോളം പ്രദേശത്ത് തങ്ങിനില്ക്കുന്നത്് ജനജീവിതം ദുസ്സഹമാക്കുന്നു. അതേസമയം ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകളിലെത്തി പ്ലാസ്റ്റിക്ക് കത്തിക്കരുതെന്ന് നിര്‍ദേശം നല്കുന്നതിനിടയിലാണ് നഗരസഭാ ജീവനക്കാര്‍ നിയമം കാറ്റില്‍ പറത്തുന്നത്.
ജനറല്‍ ആശുപത്രി ജങ്ഷനു പടിഞ്ഞാറും, ജവഹര്‍ ബാല ഭവന് റോഡിലും, ഇരുമ്പുപാലത്തിന് കിഴക്ക് തെക്കേ കനാല്‍ കരയിലും, കൊത്തുവാല്‍ ചാവടി പാലത്തിന് വടക്ക് കനാല്‍ റോഡിലും, വഴിച്ചേരി, കോണ്‍വെന്റ് സ്ക്വയര്‍, ലിയോതെര്ട്ടിന്ത് ഹൈസ്കൂളിന് പിന്നിലുളള ഇടറോഡിലും, ഫോം മാറ്റിംഗ് ഇന്ത്യയുടെ സമീപ പ്രദേശങ്ങളിലും, ആലപ്പുഴ കടപ്പുറത്തെ മൂന്നിടങ്ങളിലുമാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുളളത്.
ഇതില്‍ കൊത്തുവാല്‍ ചാവടി പാലത്തിന് വടക്ക് കയര്കോര്പ്പറേഷന് തൊട്ട് കിഴക്ക് ഭാഗത്ത് നഗരസഭാ ജീവനക്കാര്‍ തന്നെ മാലിന്യങ്ങള്‍ നിറച്ച് ബാഗുകള്‍ കത്തിക്കുന്നത് പതിവ് കാഴ്ചയാണ്.
ആലപ്പുഴ കടപ്പുറത്ത് സന്ദര്‍ശകര്‍ക്ക് മൂക്കുപൊത്താതെ നടക്കാന്‍ കഴിയുന്നില്ല. ഇവിടെ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് അടക്കമുളള മാലിന്യങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികള്‍ കടപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടി കത്തിക്കുകയാണ്. പ്രധാനമായും ബീച്ചിന് വടക്ക് പ്രത്യേകം കെട്ടിയൊരുക്കിയിട്ടുളള വേദിക്ക് പിന്നിലാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്.
മാലിന്യ നിര്‍മ്മാര്‍ജനത്തിനായി നഗരസഭയും ജില്ലാ പഞ്ചായത്തും സര്‍ക്കാരും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കൊട്ടിഘോഷിക്കുമ്പോഴും നഗരത്തില്‍ മാലിന്യ പ്രശ്നത്തിന് പരിഹാരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: