കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്രവിഭാഗം മേധാവി മൂന്നുവിദ്യാര്ത്ഥിനികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനികളുടെ പരാതി പ്രകാരം സര്‍വ്വകലാശാലയുടെ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് യുജിസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആരോപണവിധേയനായ അദ്ധ്യാപകന് ഡോ.ടി.വി.രാമകൃഷ്ണന് കഴിഞ്ഞദിവസം കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ജാമ്യമെടുത്തിരുന്നു. ഡോ.രാമകൃഷ്ണന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി ജാമ്യമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്രവിഭാഗം മേധാവി ഡോ.ടി.വി.രാമകൃഷ്ണന് തങ്ങളെ മുറിയില്‍ ഒറ്റയ്ക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തെന്നായിരുന്നു ഗണിതശാസ്ത്ര വിഭാഗത്തിലെ മൂന്ന് പിജി വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതി. പരാതിയില്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച രണ്ട് അദ്ധ്യാപികമാരടങ്ങിയ സമിതി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റിന്റെ തീരുമാനപ്രകാരം പരാതി പോലീസിന് കൈമാറുകയായിരുന്നു. അതേസമയം, അന്വേഷണവിധേയനായ അദ്ധ്യാപകനെ വകുപ്പ് മേധാവിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച ഡോ. രാമകൃഷ്ണന് ജാമ്യം ലഭിച്ചതോടെ വീണ്ടും ഡിപ്പാര്‍ട്ട്മെന്റിലെത്തി ജോലി ചെയ്തുതുടങ്ങിയിട്ടുണ്ട്. സിപിഎം നേതാവായ രാമകൃഷ്ണന് സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും സര്‍വ്വകലാശാലയില്‍ രാമകൃഷ്ണനെ പിന്തുണക്കുന്ന ചില അദ്ധ്യാപകര്‍ പരാതി പിന്‍വലിപ്പിക്കാന്‍ വിദ്യാര്‍ത്ഥിനികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: